കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍, കൈയ്യില്‍ പണമുണ്ടായിരുന്നില്ല, പിതാവ് മദ്യപാനിയായി മാറി: ആലിയ ഭട്ട്

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമാണ് മഹേഷ് ഭട്ട്. നിരവധി വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണെങ്കിലും ഒരിടയ്ക്ക് കരിയറില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ മഹേഷ് ഭട്ടിന് ഉണ്ടായിട്ടുണ്ട്. തന്റെ അച്ഛന്റെ മോശം കാലത്തെ കുറിച്ചും പിന്നീട് അദ്ദേഹം മദ്യപാനിയായി മാറിയതിനെ കുറിച്ചും നടിയും മകളുമായ ആലിയ ഭട്ട് തുറന്നു സംസാരിച്ചിട്ടുണ്ട്.

”അന്ന് അദ്ദേഹത്തിന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. മദ്യത്തോടുള്ള ആസക്തിയോട് പോരാടുകയായിരുന്നു. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച്ചകള്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിലേക്ക് എത്തുന്നതു വരെ എന്റെ മാതാപിതാക്കള്‍ പാടുപെട്ടിരുന്നു.”

”അതുകൊണ്ട് തന്നെ നാളെ എനിക്ക് സിനിമകള്‍ ലഭിക്കുന്നത് നിന്നു പോയാലും എനിക്ക് പിന്നെയും അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാണ്” എന്നാണ് ആലിയ ഭട്ട് പറഞ്ഞത്. അതേസമയം, ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ ആണ് ആലിയ ഭട്ടിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ബോളിവുഡ് ചിത്രം.

ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രം തിയേറ്ററില്‍ വലിയ ദുരന്തമായി മാറിയിരുന്നു. ആലിയയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ് റോക്കി ഓര്‍ റാണി കി പ്രേം കഹാനി. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം 355 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 160 കോടി കളക്ഷന്‍ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു.