സിനിമയുടെ പേര് മാറ്റണം, 'ലക്ഷ്മി ബോംബ്' വീണ്ടും വിവാദത്തില്‍; അക്ഷയ് കുമാറിന് വക്കീല്‍ നോട്ടീസ്

അക്ഷയ് കുമാറിന്റെ “ലക്ഷ്മി ബോംബ്” സിനിമ വീണ്ടും വിവാദത്തില്‍. ഹൈന്ദവ ദേവതയെ അപമാനിക്കുന്നു, മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് രജ്പുത് കര്‍ണി സേന.

ദേവിയോട് അനാദരവ് കാണിക്കാനും അന്തസ്സ് കുറയ്ക്കാനുമായാണ് “ലക്ഷ്മി ബോംബ്” എന്ന പേര് നിര്‍മ്മാതാക്കള്‍ മനഃപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കര്‍ണി സേന ആരോപിക്കുന്നത്. ഹിന്ദു മതത്തെ കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശം ചിത്രത്തിന്റെ പേര് നല്‍കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

നവംബര്‍ 9-ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്ന സിനിമ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായും ചിലര്‍ രംഗത്തെത്തിയിരുന്നു. “ബോയ്കോട്ട് ലക്ഷ്മി ബോംബ്”, “ഷെയിം ഓണ്‍ യു അക്ഷയ്കുമാര്‍” എന്ന ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഹൈന്ദവ ദൈവത്തിന്റെ പേരിനൊപ്പം “ബോംബ്” എന്ന വാക്ക് ചേര്‍ത്ത് അപമാനിക്കുന്നു എന്ന ആരോപണത്തിനൊപ്പം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും ചിത്രത്തിന് നേരെ ഉയർന്നിരുന്നു. ചിത്രത്തില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്. രാഘവ ലോറന്‍സ് ആണ് ചിത്രം ഒരുക്കുന്നത്.