സ്വയംഭോഗത്തെ കുറിച്ചോ, ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചോ ഒരു സിനിമ ഹോളിവുഡില്‍ പോലും ആരും ചെയ്തിട്ടില്ല; 'ഒഎംജി 2'വിനെ കുറിച്ച് അക്ഷയ് കുമാര്‍

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അക്ഷയ് കുമാറിന് ലഭിച്ച ഒരേയൊരു ഹിറ്റ് ‘ഒഎംജി 2’ ആണ്. നിരവധി വിവാദങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഒരുപാട് കട്ടുകള്‍ക്കും ശേഷമായിരുന്നു ചിത്രം ഓഗസ്റ്റ് 11ന് റിലീസ് ചെയ്തത്. കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ചിത്രമാണെങ്കിലും എ സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ ചിത്രം കുട്ടികള്‍ക്ക് കാണാനാവില്ല.

തിയേറ്ററില്‍ എത്തിയത് പോലെ കട്ടുകളുമായാണ് ഒ.ടി.ടിയിലും ചിത്രം എത്തിയത്. സെന്‍സര്‍ ബോര്‍ഡ് തീരുമാനം മാനിച്ചാണ് തങ്ങള്‍ അതുപോലെ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ അത് കുട്ടികള്‍ കാണേണ്ടിയിരുന്ന ചിത്രമാണ് എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

”കുട്ടികള്‍ക്ക് വേണ്ടിയെടുത്ത ചിത്രമാണ് ഒഎംജി 2. കുട്ടികളെ കാണിക്കേണ്ട ചിത്രമാണത്. എന്നാല്‍ അതിനായില്ല. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. എന്നാല്‍ അത്തരം രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല. സ്വയം ഭോഗത്തെക്കുറിച്ചോ, ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചോ ഒരു സിനിമ ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ?”

”ഇവിടെയോ അല്ലെങ്കില്‍ ഹോളിവുഡിലോ ഇതേപ്പറ്റി ഒരു സിനിമ ആരെങ്കിലും ചെയ്തിട്ടുണ്ടോ? നിങ്ങള്‍ പറയൂ. ചിത്രത്തിലെ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ആ കുട്ടിയെ കൈയ്യോടെ പിടിച്ച് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

27 കട്ടുകള്‍ ആയിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. ”നിയമപോരാട്ടം നടത്താന്‍ എനിക്ക് താല്‍പ്പര്യമില്ല. ഇതേപ്പറ്റി എനിക്ക് ധാരണയില്ല. ഈ നിയമങ്ങളെപ്പറ്റി എനിക്കൊന്നുമറിയില്ല. മുതിര്‍ന്നവര്‍ക്കുള്ള ചിത്രമാണിതെന്നാണ് അവര്‍ കരുതുന്നത്”

”നിങ്ങള്‍ക്കും അങ്ങനെയാണോ തോന്നിയത്? ചിത്രം കണ്ട എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. യുവാക്കള്‍ക്ക് വേണ്ടിയാണ് ഈ ചിത്രം എടുത്തത്. ചിത്രം നെറ്റ്ഫ്ളിക്സില്‍ വരുന്നതില്‍ സന്തോഷമുണ്ട്. ഇതേപ്പറ്റി ജനങ്ങള്‍ അറിയണം എന്ന് മാത്രമേ എനിക്കുള്ളൂ” എന്നാണ് അക്ഷയ് ഒരു അഭിമുഖത്തില്‍ പറയുന്നത്.