നാല് വര്‍ഷം റിലീസ് വൈകി, നൂറ് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററില്‍ ദുരന്തം; 'മൈദാന്‍' ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പ്, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ നേടുന്ന താരങ്ങളില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. എന്നാല്‍ ദൃശ്യം 2, ഭോല, ശെയ്ത്താന്‍ എന്നീ സിനിമകളുടെ വമ്പന്‍ വിജയത്തിന് പിന്നാലെയെത്തിയ ‘മൈദാന്‍’ തിയേറ്ററില്‍ ദുരന്തമാകുന്നു. 100 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് തിയേറ്ററില്‍ ആദ്യ ദിനം തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയത്.

സ്‌പോര്‍ട്‌സ് ഡ്രാമയായ ചിത്രം ഓപ്പണിംഗ് ദിനത്തില്‍ 4.5 കോടിയാണ് നേടിയത്. ചിത്രം പതുക്കെ ബോക്‌സ് ഓഫീസില്‍ ഇടം നേടുമെന്ന് കരുതിയെങ്കിലും രണ്ടാം ദിനത്തില്‍ 2.75 കോടി രൂപ മാത്രമേ ചിത്രത്തിന് നേടാനായിട്ടുള്ളു. അതുകൊണ്ട് തന്നെ ചിത്രം പെട്ടെന്ന് തന്നെ തിയേറ്റര്‍ വിടാനാണ് സാധ്യത.

2020ല്‍ പൂര്‍ത്തിയായ ചിത്രം റിലീസ് നാല് വര്‍ഷത്തിന് ശേഷമാണ് തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയിലെ കായികരംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രശസ്ത ഫുട്‌ബോള്‍ പരിശീലകന്‍ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ബയോപികാണ് ചിത്രം. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്.

1950 കളിലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലമാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. അന്നത്തെ വളരെ ശുഷ്‌കമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോക വേദിയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം എത്തിയ കഥയാണ് ചിത്രത്തില്‍ പറഞ്ഞത്. എആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയത്.

അജയ് ദേവഗണിന്റെ ഭാര്യയായി പ്രിയാമണി ആണ് ചിത്രത്തില്‍ വേഷമിട്ടത്. ഈ റോളിലേക്ക് ആദ്യം പരിഗണിച്ചത് കീര്‍ത്തി സുരേഷിനെ ആയിരുന്നു. എന്നാല്‍ കീര്‍ത്തി പിന്മാറുകയായിരുന്നു. ഗജ്‌രാജ് റാവു, രുദ്ര നീല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളായത്. ഇവര്‍ക്കൊപ്പം നിരവധി യുവതാരങ്ങളും വേഷമിട്ടിട്ടുണ്ട്.