മാറിടത്തിന്റെ സൈസ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമ്പരന്നു പോയി; സാജിദ് ഖാനെതിരെ നടി റാണി ചാറ്റര്‍ജി

മീടു ആരോപണം നേരിടുന്ന സംവിധായകന്‍ സാജിദ് ഖാനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നടി റാണി ചാറ്റര്‍ജി. ‘ഹിമ്മത്‌വാല’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തനിക്ക് മോശം അനുഭവം ഉണ്ടായി എന്നാണ് ബോജ്പുരി നടിയായി റാണി ചാറ്റര്‍ജി തുറന്നു പറഞ്ഞിരിക്കുന്നത്.

താന്‍ സാജിദിനെ പരിചയപ്പെടുന്നത് ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ്. സാജിദ് തന്നെയാണ് സംവിധായകന് തന്നെ പരിചയപ്പടണമെന്ന് പറയുന്നത്. വീട്ടിലേക്ക് വരാന്‍ പറഞ്ഞു. മീറ്റിംഗിന് ഒറ്റയ്ക്ക് വന്നാല്‍ മതിയെന്നും മാനേജറേയോ പിആറിനേയോ കൂട്ടേണ്ടെന്നും പറഞ്ഞു.

അയാള്‍ ബോളിവുഡിലെ വലിയൊരു സംവിധായകന്‍ ആണ്. അതിനാല്‍ താന്‍ അയാള്‍ പറഞ്ഞത് കേട്ടു. സാജിദിന്റെ ജൂഹുവിലെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ അയാള്‍ അവിടെ ഒറ്റയ്ക്കായിരുന്നു. ആദ്യം പറഞ്ഞത് തന്നെ കാസ്റ്റ് ചെയ്യുന്നത് ‘ദോക്ക ദോക്ക’ ഐറ്റം സോംഗിന് വേണ്ടിയാണ് എന്നായിരുന്നു.

ഇറക്കം കുറഞ്ഞ ലെഹങ്ക ധരിക്കേണ്ടി വരുമെന്ന് പറഞ്ഞു. തന്റെ കാലുകള്‍ കാണിക്കാന്‍ പറഞ്ഞു. താന്‍ ഇറക്കമുള്ള പാവടയായിരുന്നു ധരിച്ചിരുന്നത്. അതിനാല്‍ മുട്ട് വരെ പൊക്കി. ഇതാണ് ഇവിടുത്തെ രീതിയെന്നാണ് താന്‍ കരുതിയത്. എന്നാല്‍ തന്റെ മാറിടത്തിന്റെ സൈസ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അമ്പരന്നു പോയി.

നാണിക്കല്ലേ, നിനക്ക് കാമുകനുണ്ടോ, നിങ്ങള്‍ എപ്പോഴൊക്കെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് എന്നൊക്കെ ചോദിച്ചു. താന്‍ അസ്വസ്ഥയായി. ഇത് എന്ത് സംസാരമാണെന്ന് ചോദിച്ചു. താന്‍ സഹകരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. തന്നെ മോശമായ രീതിയില്‍ തൊടാനും അയാള്‍ ശ്രമിച്ചിരുന്നു എന്നാണ് റാണി പറയുന്നത്.

ഇതുവരെ തുറന്നു പറയാതിരുന്നത് അവസരങ്ങള്‍ ഇല്ലാതാവും എന്ന് ഭയന്നാണ്. എന്നാല്‍ സാജിദിനെതിരെ പലരും രംഗത്ത് വന്നതോടെ ധൈര്യമായി എന്നാണ് റാണി പറയുന്നത്. അഹാന കമ്ര, മന്ദന കര്‍മി, ഷെര്‍ലിന്‍ ചോപ്ര, കനിഷ്‌ക സോണി തുടങ്ങി എട്ടോളം നടിമാര്‍ സാജിദ് ഖാനെതിരെ രംഗത്തെത്തിയിരുന്നു.