ലണ്ടനിലും ഇറ്റലിയിലും കലാപം നടക്കുന്നുണ്ട്, ഇതെല്ലാം ബിജെപി ഭരിക്കുന്ന രാഷ്ട്രങ്ങളാണോ?: മീര ചോപ്ര

ഹരിയാനയിലെയും മണിപ്പൂരിലെയും സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നടിയും മോഡലുമായ മീര ചോപ്ര. വിദേശ രാഷ്ട്രങ്ങളിലും കലാപങ്ങള്‍ നടക്കുന്നുണ്ട് എന്നും അതിനെല്ലാം ബിജെപിയാണോ ഉത്തരവാദി എന്നും അവര്‍ ചോദിച്ചു. ട്വിറ്ററിലാണ് നടിയുടെ പ്രതികരണം.

”ഇന്ത്യയില്‍ നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങളില്‍ ഒരുപാട് ആളുകള്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നുണ്ട്. അവരോട് ഞാന്‍ ചോദിക്കുകയാണ്. ലണ്ടനിലും ഇറ്റലിയിലും ഫ്രാന്‍സിലും സ്വീഡനിലും കലാപം നടക്കുന്നുണ്ട്. ഇതെല്ലാം ബിജെപി ഭരിക്കുന്ന രാഷ്ട്രങ്ങളാണോ” എന്നാണ് മീര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവായ മീര നേരത്തെ മഹുവ മൊയ്ത്രയുടെ പാര്‍ലമെന്റ് പ്രസംഗം പങ്കുവച്ചും ശശി തരൂരിനെ പിന്തുണച്ചും രംഗത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. 2005ല്‍ പുറത്തിറങ്ങിയ അന്‍പെ ആരുയിരെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീര സിനിമയില്‍ എത്തിയത്.

അതേസമയം, ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെയാണ് സംഘര്‍ഷം ആളിക്കത്തിയത്. നൂഹിലും ഗുരുഗ്രാമിലുമായി നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു. മണിപ്പൂരില്‍ മെയ്‌തെയ്-കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 160 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കുകി വിഭാഗത്തിലെ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.