നടി ജിയാ ഖാന്റെ ആത്മഹത്യ: പത്ത് വര്‍ഷത്തെ നിയമപോരാട്ടം, ഒടുവില്‍ കാമുകനെ വെറുതെ വിട്ട് കോടതി

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു. ജിയയുടെ മരണം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്.

2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിയാ ഖാന്‍ എഴുതിയ ആറ് പേജുള്ള കുറിപ്പും ഫ്‌ളാറ്റില്‍ നിന്നും കണ്ടെടുത്തിരുന്നു. നടി ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍.

ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. എന്നാല്‍ സൂരജ് തന്റെ മകളെ കൊന്നതാണെന്ന് ആരോപിച്ച് നടിയുടെ അമ്മ കേസ് കൊടുക്കുകയായിരുന്നു.

എന്നാല്‍ തന്റെ മകള്‍ ജീവനൊടുക്കില്ലെന്നും കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാന്‍ കോടതിയെ സമീപിച്ചു. ജിയാ ഖാന്റെ മരണം ആത്മഹത്യ തന്നെയാണ് എന്നാണ് സിബിഐയുടേയും കണ്ടെത്തല്‍.