ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

തന്റെ വ്യക്തിഗത വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജാക്കി ഷ്രോഫ്. തന്റെ പേര്, സാദൃശ്യം, ശബ്ദം, ബിദു എന്ന വിളിപ്പേര് എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് ജാക്കി ഷ്രോഫ് രംഗത്തെത്തിയിരിക്കുന്നത്.

ഹര്‍ജിയില്‍ ജസ്റ്റിസ് സഞ്ജീവ് നരുല വിശദമായി വാദം കേള്‍ക്കുകയും നിരവധി സ്ഥാപനങ്ങള്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തു. ജാക്കി ഷ്രോഫിന്റെ കേസ് മെയ് 15 ന് പരിഗണിക്കും. കേസ് പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം.

ജാക്കിയുടെ ചിത്രങ്ങളും ശബ്ദവും ചില മീമുകളിലും മറ്റ് തെറ്റിദ്ധാരണ പരത്തുന്ന ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പരാതി നല്‍കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ് മാധ്യമങ്ങളെ അറിയിച്ചു.

അശ്ലീലചിത്രങ്ങളിലും ആക്ഷേപകരമായ കണ്ടന്റുകളിലും തന്റെ ശബ്ദം ദുരുപയോഗം ചെയ്യുന്നുണ്ട്. ജാക്കി ഷ്രോഫ്, ജാക്കി, ജഗ്ഗു, ജഗ്ഗു ദാദ, ബിദു എന്നി പേരുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെ വിലക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.