ആ കഥാപാത്രത്തിന്റെ സ്പേസിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുളള കാര്യമാണ്, അത് ഷൂട്ട് ചെയ്തു കഴിഞ്ഞ് കുറേനേരം ഞാൻ ശാന്തിചേച്ചിയെ കെട്ടിപിടിച്ച് നിന്നു : അനശ്വര രാജൻ

അനശ്വര രാജന്റെ കരിയര്‍ ബെസ്റ്റ് എന്ന പ്രശംസകളാണ് ‘നേര്’ സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തിുല്‍ അവതരിപ്പിച്ചത്. നേരിലെ കഥാപാത്രമായി മാറിയതിന്റെ തയ്യാറെടുപ്പുകളും തന്റെ അനുഭവങ്ങളും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് താരം.

‘കഥാപാത്രം ബ്ലൈൻഡ് ആണ്, ഒരു സർവൈവർ ആണ്. അതിനു വേണ്ടി ഒരുപാട് ഹോം വർക്കുകൾ ചെയ്യാനുണ്ടായിരുന്നു. കുറച്ചധികം എഫോർട്ട് കഥാപാത്രത്തിന് വേണ്ടി എടുക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അതിന്റെ അവസാനം നല്ലതായതിൽ സന്തോഷം’ അനശ്വര പറഞ്ഞു.

‘ഞാൻ ബ്ലൈൻഡ് ആയ ആളുകളുടെ ഇന്റർവ്യൂകൾ കണ്ടിരുന്നു. സിനിമയിൽ നമ്മൾ സാധാരണ കാണുന്ന ബ്ലൈൻഡ് ആയവരെ വച്ച് നോക്കുമ്പോൾ ഇവരുടെ കാര്യത്തിൽ ഞാൻ ശ്രദ്ധിച്ച കാര്യം അവർ നേരിട്ടാണ് സംസാരിക്കുന്നത്. അവർക്ക് വളരെ കൃത്യമായി മനസിലാകും നമ്മൾ എവിടെയാണ് ഇരിക്കുന്നത്, എന്താണ് സംസാരിക്കുന്നത് എന്നൊക്കെ. അതൊക്കെ ഞാൻ ശ്രദ്ധിച്ചപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. അങ്ങനെയൊക്കെ ഞാൻ ഒരുപാട് നോക്കിയിട്ടാണ് എന്റെ രീതിയിൽ ഹോംവർക്ക് ചെയ്തിട്ട് സെറ്റിലേക്ക് പോയത്’

‘ആ ഒരു കഥാപാത്രത്തിന്റെ മെന്റൽ സ്പേസിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. സിനിമയുടെ മെയിൻ സബ്ജക്ട് ആയ പോയിന്റ് ഷൂട്ട് ചെയ്ത സമയത്ത് അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. അത് ഷൂട്ട് ചെയ്ത കഴിഞ്ഞിട്ട് എനിക്ക് അത് ആലോചിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് റൈറ്റർ ശാന്തി ചേച്ചിയെ കെട്ടിപിടിച്ച് നിന്നു. അപ്പോ ആളും എന്നെ കെട്ടിപിടിച്ച് നിന്നു. സാറയുടെ ഹെഡ് സ്‌പേസിൽ നിൽക്കുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്’ അനശ്വര പറയുന്നു.

ഡിസംബര്‍ 21ന് തിയേറ്ററില്‍ എത്തിയ നേര് മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ ശ്രദ്ധ നേടുകയാണ്. വലിയ സസ്പെന്‍സുകളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ റിയല്‍ കോര്‍ട്ട് റൂം ഡ്രാമയായാണ് നേര് തിയേറ്ററില്‍ എത്തിയത്. അധികം ഹൈപ്പില്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം 5 കോടിക്ക് മേലെ കളക്ഷന്‍ നേടിയതാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയാമണി, സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, ശാന്തി മായാദേവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തുവും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.