"രഞ്ജിത്തിന്റേത് മാടമ്പി ശൈലി" വിമർശനവുമായി എ ഐ വൈ എഫ്; സർക്കാർ ഇടപെടണമെന്ന് ആവശ്യം

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് വിമർശിച്ച് എ.ഐ.വൈ.എഫ്. ചലച്ചിത്ര പുരസ്‌കാര വിവാദവുമായി ബന്ധപ്പെട്ടാണ് വിമർശനം. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് രഞ്ജിത്തിനെതിരെ പ്രതികരിച്ചത്. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആളെന്ന കരുതുന്നില്ല. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ച് വിനയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകൾ ഏറെ വിവാദമായിരുന്നു.

അതേ സമയം ചലച്ചിത്ര പുരസ്കാര നിർണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.