ചുഴലിക്കാറ്റുകള്‍ക്ക് ആരാണ് പേരിടുന്നത്? അതിന് പിന്നിലെ രഹസ്യം

മാറി മാറി വരുന്ന ചുഴലിക്കാറ്റുകള്‍ക്ക് എങ്ങനെയാണ് ഈ പേരുകള്‍ ലഭിക്കുന്നത് എന്നറിയേണ്ടേ? ഇപ്പോഴത്തെ കാലാവസ്ഥാമാറ്റത്തിന് കാരണമായത് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇനി വരാന്‍ പോകുന്ന ചുഴലിക്കാറ്റിനും പേരിട്ടു കഴിഞ്ഞെന്നാണ് പുതിയ വിവരം. സിത്രാംഗ്് എന്നായിരിക്കും അതിന്റെ പേര്.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുക. അക്ഷരക്രമത്തില്‍ വരുന്ന പേരുകള്‍ പക്ഷേ മതം, ലിംഗം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടവയായിരിക്കില്ല. ഓരോ തവണയും നല്‍കിയ പേരുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നു.
2020ല്‍ ചുഴലിക്കാറ്റുകള്‍ക്കുവേണ്ടി ലിസ്റ്റ് ചെയ്തത് 169 പേരുകളായിരുന്നു. 13 രാജ്യങ്ങളില്‍ നിന്നുമുള്ള പേരുകളടങ്ങിയ ലിസ്റ്റില്‍ പ്രൊബാഹോ, മുരസു, ജാര്‍ എന്നിവയാണ് ഇന്ത്യയില്‍ നിര്‍ദേശിച്ചവ. 2004 സെപ്റ്റംബര്‍ മുതലാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുള്ള ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിത്തുടങ്ങിയത്.
‘അസാനി’ എന്ന പേരിട്ടത് ശ്രീലങ്കയും ‘സിത്രാംഗ്’ എന്ന പേര് നല്‍കിയത് തായ്ലന്‍ഡുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളും, ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് പേരുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നത്.