"സംഘി സർക്കാരിനു സ്തുതി പാടുകയാണ്": സി. രവിചന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച്‌ കേരള യുക്തിവാദി സംഘം

അഞ്ഞൂറോളം കർഷക സംഘടനകളിൽ പെട്ട രണ്ടു ലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന മാർച്ച് നവ സ്വാതന്ത്ര്യ സമരം തന്നെയാണെന്ന് അഭിപ്രായപ്പെട്ട് കേരള യുക്തിവാദി സംഘം. പാർലമെന്റിനെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച പുതിയ കാർഷിക നിയമങ്ങൾ ജനവിരുദ്ധമാണ്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾ നാടിന്റെ നട്ടെല്ലായ കാർഷിക മേഖലയേയും തകർത്തു കളയുമെന്ന തിരിച്ചറിവിൽ നിന്നാണ് സുസജ്ജമായ ജനകീയ മുന്നേറ്റം. മദ്ധ്യവർഗ ബോധത്തിന്റെ സ്വപ്നജീവികൾ ഈ പോരാട്ടത്തെ പരിഹസിച്ചു കൊണ്ട് സംഘി സർക്കാരിനു സ്തുതി പാടുകയാണ്. നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് ഈ നിലപാടുകൾ എന്ന് കേരള യുക്തിവാദി സംഘം പ്രസ്താവനയിൽ പറഞ്ഞു.

കര്‍ഷക നിയമം പിന്‍വലിച്ചാല്‍ നഷ്ടം കര്‍ഷകനാണെന്ന് അഭിപ്രായപ്പെട്ട് അദ്ധ്യാപകനും ശാസ്ത്ര ചിന്തകനും പ്രാസംഗികനുമായ സി രവിചന്ദ്രന്‍ വീഡിയോ പുറത്തിറക്കുകയും, ഇത് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള യുക്തിവാദി സംഘത്തിന്റെ പ്രതികരണം.

കേരള യുക്തിവാദിസംഘത്തിന്റെ പ്രസ്താവന:

*പൊരുതുന്ന കർഷകരെ പിന്തുണയ്ക്കുക*

നവനാസ്തിക അവതാരങ്ങളുടെ ഫാസിസ്റ്റ് സേവ തിരിച്ചറിയുക :
കേരള യുക്തിവാദിസംഘം

അഞ്ഞൂറോളം കർഷക സംഘടനകളിൽ പെട്ട രണ്ടു ലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് നടത്തുന്ന മാർച്ച് നവ സ്വാതന്ത്ര്യ സമരം തന്നെയാണ്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾ നാടിന്റെ നട്ടെല്ലായ കാർഷിക മേഖലയേയും തകർത്തു കളയുമെന്ന തിരിച്ചറിവിൽ നിന്നാണ് സുസജ്ജമായ ജനകീയ മുന്നേറ്റം. അതിനെ തച്ചുതകർക്കാനുള്ള കേന്ദ്ര നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്.

പാർലമെന്റിനെ നോക്കുകുത്തി ഏകപക്ഷീയമായി അടിച്ചേല്പിച്ച പുതിയ കാർഷിക നിയമങ്ങൾ ജനവിരുദ്ധമാണ്. കാർഷികോല്പന്ന വ്യാപാര വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും ) നിയമം, കാർഷിക ശാക്തീകരണ സംരക്ഷണനിയമം, അവശ്യ വസ്തു ഭേദഗതി നിയമം എന്നിവ കോർപറേറ്റ് താല്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. കർഷകരുടെ മാർക്കറ്റ് കമ്മിറ്റികൾക്കു പുറത്ത് വിപണനം, സംഭരണാവകാശം എടുത്തു കളയുക, ഇ-വിപണിയിലൂടെ സംഭരിച്ചു വിൽക്കാൻ കുത്തകകൾക്ക് വഴിയൊരുക്കുക, ഉല്പാദനവും സേവനവും കമ്പനികൾക്ക് വിട്ടു നൽകുക, പൂഴ്ത്തിവെയ്പിനു സൗകര്യം ചെയ്യുക തുടങ്ങിയവയാണ് ഈ നിയമങ്ങളുടെ അനന്തരഫലം. കർഷകർക്ക് മുൻകൂർ പണം നൽകി വിളവുകൾ സ്വന്തമാക്കുക വഴി പുതിയ ജന്മിത്വത്തിന് ഇവ വഴിയൊരുക്കും.സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കെതിരായ കടന്നുകയറ്റമായതിനാൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ അട്ടിമറി കൂടിയാണ് ഈനിയമങ്ങൾ. കോർപറേറ്റ് വ്യവസ്ഥയുടെ കീഴടങ്ങലായതുകൊണ്ടു തന്നെ ജനാധിപത്യവാദികൾ അണിചേരുന്ന ഈ മഹാ സമരത്തെ കേരള യുക്തിവാദി സംഘവും പിന്തുണയ്ക്കുന്നു.

മദ്ധ്യവർഗ ബോധത്തിന്റെ സ്വപ്ന ജീവികൾ ഈ പോരാട്ടത്തെ പരിഹസിച്ചു കൊണ്ട് സംഘി സർക്കാരിനു സ്തുതി പാടുകയാണ്. നവനാസ്തിക അവതാരങ്ങളുടെ ജനവിരുദ്ധ നിലപാടുകളുടെ തനിമ തെളിയിക്കുന്നതാണ് ഈ നിലപാടുകൾ. അദ്ധ്വാനിക്കുന്നവരോടുള്ള പുച്ഛവും രാജ്യം വിറ്റു തീർക്കുന്നവരോടുള്ള കൂറും അതിന്റെ തെളിവുകളാണ്. ആഗോളീകരണത്തോടും മുതലാളിത്തത്തോടുമുള്ള പ്രഖ്യാപിത കൂറിന്റെ തുടർച്ചയാണിതു്. മാനവികതയുടെ ജന പക്ഷത്തു നിൽക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ *കേരള യുക്തിവാദി സംഘം*, മദ്ധ്യവർഗ കപട വാചാലതകളെ തള്ളിക്കളയുകയും പണിയെടുക്കുന്നവരുടെ പക്ഷത്തു നിൽക്കുകയും ചെയ്യുന്നു.

അഡ്വ. കെ എൻ. അനിൽകുമാർ (പ്രസി.)
അഡ്വ.രാജഗോപാൽ വാകത്താനം (ജന.സെക്ര.)