ഷംസീറേ, ഷംസീറിന്റെ വിപ്ലവ പ്രസ്ഥാനമേ, കഷ്ടം എത്ര ചെറുതായിരിക്കുന്നു നിങ്ങള്‍: ഡോ. ആസാദ്

അഡ്വക്കേറ്റ് എ.ജയശങ്കർ പങ്കെടുക്കുന്ന ചർച്ചകളിൽ സി.പി.എം പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയ സി.പി.എം നേതാവ് എ. എൻ. ഷംസീറിന്റെ നടപടിയെ അപലപിച്ച് രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ ഡോ. ആസാദ്. “തൊട്ടുകൂടായ്മയും വിലക്കുമൊന്നും ഒഴിവാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല! വാര്‍ത്താചാനലുകളില്‍ ആരെയൊക്കെ പങ്കെടുപ്പിക്കാമെന്ന് കല്‍പ്പിക്കുന്ന അധികാരം എവിടെയൊക്കെ എങ്ങനെയൊക്കെ പ്രകടമാകുന്നുണ്ടാവണം! തിരസ്കൃതരും പുറംതള്ളപ്പെട്ടവരുമായ സിപിഎമ്മിന്റെ അയിത്തവിഭാഗം ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവര്‍ ധൈര്യപ്പെടും. ടി പി ചന്ദ്രശേഖരനുമേല്‍ നടത്തിയ വിധിയുടെ മറ്റൊരു രൂപമാണിത്,” എന്ന് ഡോ. ആസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡോ. ആസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തങ്ങള്‍ക്കു താല്‍പ്പര്യമില്ലാത്ത ചിലരെ പങ്കെടുപ്പിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചതാണ്. ഇവിടെ ജയശങ്കറിനെ പങ്കെടുപ്പിച്ചതിനാല്‍ താന്‍ പിന്‍വാങ്ങുന്നു എന്ന മട്ടില്‍ പ്രതികരിച്ചുകൊണ്ട് ഷംസീര്‍ ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍നിന്നു പിന്മാറുന്നതു കണ്ടു. തൊട്ടുകൂടായ്മയും വിലക്കുമൊന്നും ഒഴിവാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല!

ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെങ്കില്‍ ചിലരെയൊക്കെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചുവത്രെ! ആരെയൊക്കെയാണ് ഒഴിവാക്കേണ്ടതെന്ന് പരസ്യമായി പറയാന്‍ പാര്‍ട്ടി തയ്യാറാവണം. തൊട്ടുകൂടായ്മ ആരോടൊക്കെയെന്ന് പ്രേക്ഷകര്‍ അറിയട്ടെ. അതിന്റെ താല്‍പ്പര്യം പൊതുസമൂഹം ചര്‍ച്ച ചെയ്യട്ടെ.

വാര്‍ത്താ ചാനലുകളില്‍ ആരെയൊക്കെ പങ്കെടുപ്പിക്കാമെന്ന് കല്‍പ്പിക്കുന്ന അധികാരം എവിടെയൊക്കെ എങ്ങനെയൊക്കെ പ്രകടമാകുന്നുണ്ടാവണം! തിരസ്കൃതരും പുറംതള്ളപ്പെട്ടവരുമായ സിപിഎമ്മിന്റെ അയിത്തവിഭാഗം ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവര്‍ ധൈര്യപ്പെടും. ടി പി ചന്ദ്രശേഖരനുമേല്‍ നടത്തിയ വിധിയുടെ മറ്റൊരു രൂപമാണിത്.

വിയോജിപ്പുകള്‍ ധീരമായും യുക്തിസഹമായും പറയുന്നവരെ മാറ്റി നിര്‍ത്തണമെന്നു കല്‍പ്പിക്കാന്‍ ഇവിടെ രാജഭരണമാണോ നിലനില്‍ക്കുന്നത്? വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന് സി പി എം അംഗീകരിക്കുന്നുണ്ടാവില്ല. അത് അങ്ങനെത്തന്നെ വിളിച്ചു പറയാന്‍ അവര്‍ക്ക് ലജ്ജയുമില്ല. ഷംസീര്‍ ഏഷ്യാനെറ്റ് ചര്‍ച്ച ബഹിഷ്കരിച്ചുകൊണ്ട് പറഞ്ഞ തൊട്ടുകൂടായ്മ എത്ര അധമമായ രീതിയാണ്! ഏത് നവോത്ഥാനത്തെക്കുറിച്ചാണ് ഇവര്‍ അഭിമാനംകൊണ്ടു പോന്നത്? ഏതു വിപ്ലവത്തെക്കുറിച്ചാണ് ആവേശം കൊണ്ടത്?

ഷംസീറേ, ഷംസീറിന്റെ വിപ്ലവ പ്രസ്ഥാനമേ, കഷ്ടം എത്ര ചെറുതായിരിക്കുന്നു നിങ്ങള്‍! ഇനി താഴാന്‍ ഇടമെവിടെയാണ് ഭൂമിയില്‍?

ആസാദ്
18 നവംബര്‍ 2020