മരിക്കുന്നില്ല നന്മകള്‍; ഒരു കെ.എസ്.ആര്‍.ടി.സി മിന്നല്‍ മാതൃക ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കണ്ടക്ടറുടെ നല്ല മനസ്സിനെ പ്രശംസിച്ച് പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.ഐ നൗഷാദിന്റെ മനസ്സിലെ നന്മയെ പ്രശംസിച്ചാണ് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം സനല്‍ ചക്രപാണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. യാത്രക്കാരന് സ്വന്തം സീറ്റ് നല്‍കി കണ്ടക്ടര്‍ യാത്ര ചെയ്ത് കമ്പിയില്‍ തൂങ്ങി നിന്നാണ്. ഇതിന് പുറമെ ഛര്‍ദിച്ച് അവശനായ യാത്രക്കാരനെ കണ്ടക്ടര്‍ സഹായിക്കുകയും ചെയ്തു.

ഈ വിവരം സനല്‍ ചക്രപാണി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് പോസ്റ്റ് വൈറലായി. ഇത് അറിഞ്ഞ് കെ.എസ്.ആര്‍.ടി.സി. എം.ഡി. വിളിച്ച് കണ്ടക്ടറെ അഭിനന്ദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മരിക്കുന്നില്ല നന്മകള്‍
ഒരു കെ എസ് ആര്‍ ടി സി മിന്നല്‍ മാതൃക

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുന്നേമുക്കാലിനാണ് തിരുവനന്തപുരത്തു നിന്നെത്തിയ കെ എസ് ആര്‍ ടി സി മിന്നല്‍ ബസില്‍ തൊടുപുഴയില്‍ നിന്നും കട്ടപ്പനക്കു യാത്ര തിരിച്ചത്. എല്ലാ സീറ്റിലും റിസര്‍വ് ചെയ്തതും അല്ലാത്തതുമായ യാത്രക്കാരുണ്ടായിരുന്നു. താടി നീട്ടിവളര്‍ത്തിയ കണ്ടക്ടറെ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ബസ് പുറപ്പെട്ട് കുറേക്കഴിഞ്ഞിട്ടും ഇരിക്കാതിരുന്ന കണ്ടക്ടര്‍ ബസിന്റെ കമ്പിയില്‍ തൂങ്ങി നിന്ന് ചെറുതായി മയങ്ങുന്നതു കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മനസിലായത്, രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് തിരുവനന്തപുരത്തു നിന്നും തൊടുപുഴ വരെ ബസോടിച്ച ശേഷം തൊടുപുഴയിലെത്തി ടിക്കറ്റ് മെഷീന്‍ കയ്യിലേന്തിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ തന്റെ സീറ്റു കൂടി ഒരു യാത്രക്കാരനു നല്‍കിയ ശേഷമാണ് അവിടെ നില്‍ക്കുന്നത്. വേണമെങ്കില്‍ ഒരു യാത്രികനെ കുറച്ച് അദ്ദേഹത്തിന് തന്റെ സീറ്റിലിരിക്കാമായിരുന്നു.അതു ചെയ്യാത്ത കണ്ടക്ടറോട് ബഹുമാനം തോന്നിയപ്പോഴാണ് അടുത്ത സംഭവം. മൂലമറ്റത്തു നിന്നും നാടുകാണി വരെയുള്ള 12 ഹെയര്‍ പിന്‍ വളവുകള്‍ അവസാനിക്കാറായപ്പോള്‍ ബസിനുള്ളില്‍ മധ്യഭാഗത്തു നിന്നും അലറുന്ന പുരുഷശബ്ദം. നാല്‍പ്പത് വയസു തോന്നുന്ന ഒരാള്‍ ഛര്‍ദിയോടു ഛര്‍ദ്ദി. അയാളുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കുടും. മയക്കത്തിലായിരുന്ന യാത്രക്കാരെല്ലാം ഞെട്ടിയുണര്‍ന്ന് അസ്വസ്ഥരായി. അരിച്ചു കയറുന്ന തണുപ്പിനെ വകവെക്കാതെ ബസിന്റെ ചില്ലുകളെല്ലാം തുറക്കപ്പെട്ടു. ബസിലെ ലൈറ്റുകള്‍ തെളിഞ്ഞു! അങ്ങിങ്ങായി യാത്രക്കാരുടെ നീരസ ശബ്ദം. അപ്പോഴാണ് കണ്ടക്ടറുടെ വരവ്. തനിക്ക് പുറകിലെങ്ങാനും പോയിരിക്കാമായിരുന്നില്ലേ, അല്ലെങ്കില്‍, തനിക്ക് നേരത്തേ പറഞ്ഞൂടായിരുന്നോ എന്നിങ്ങനെയൊക്കെയാകും കണ്ടക്ടര്‍ പറയുക എന്നു ഞാനൂഹിച്ചു. പക്ഷേ കണ്ടക്ടര്‍ അയാളോട് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. “ഈ റൂട്ടിലെ യാത്ര കൊണ്ട് സംഭവിക്കുന്നതാണ്, എനിക്കു പോലും മനം മറിയാറുണ്ട്” എന്നൊക്കെ ചിരിച്ച മുഖത്തോടെ കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അല്‍പ്പം ചെറുതായപോലെ തോന്നി. വീണ്ടും തെളിഞ്ഞ നന്‍മയുടെമുഖം. തുടര്‍ന്ന് ഇടുക്കി വനം പിന്നിടുന്ന സമയമത്രയും അദ്ദേഹം കമ്പിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്തു.

പിന്നീട് ഞാനിക്കാര്യം എന്റെ സുഹൃത്തായ തൊടുപുഴയിലെ സൃെരേ ഡ്രൈവര്‍ ഷാജിയോടു പറയുകയും അദ്ദേഹം കണ്ടക്ടറുടെ നമ്പര്‍ ശേഖരിച്ച് എനിക്കു തരികയും ഈ വിവരം മിന്നലിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കൂടിയായ ശ്രീ കെ ഐ നൗഷാദിനോടു പറയുകയും ചെയ്തു. ഞാന്‍ പിന്നീട് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞപ്പോള്‍ “നമ്മളൊന്നും പ്രതീക്ഷിച്ചല്ലല്ലോ സര്‍ ഇതൊന്നും ചെയ്യുന്നത് ” എന്നായിരുന്നു മറുപടി.( ഇത്തരം നന്‍മകള്‍ ഉറക്കമിളച്ച് ജോലി ചെയ്യുന്ന എല്ലാ വിഭാഗം തൊഴില്‍ മേഖലകളിലുമുണ്ട്, പോലീസുള്‍പ്പെടെ, എന്നതും മറക്കുന്നില്ല.)

ഞാന്‍ ആവശ്യപ്പെട്ട പ്രകാരം അയച്ചു തന്ന ഫോട്ടോയില്‍ വലത്തേയറ്റം ശ്രീ കെ ഐ നൗഷാദ്. കൂടെയുള്ളത് അന്നുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ശ്രീ വി എം ജോസഫ്. സ്‌നേഹത്തോടെ…….