'ഞാന്‍ ജയന്റെ മകനാണ്, എന്നെയും അമ്മയെയും ബന്ധുക്കള്‍ ഒഴിവാക്കുകയായിരുന്നു' - സീരിയല്‍ താരങ്ങള്‍ക്ക് മറുപടിയുമായി മുരളി ജയന്‍

മരിച്ചുപോയ അനശ്വര നടന്റെ ജയനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. ജയന്റെ ബന്ധുത്വം അവകാശപ്പെട്ട് ചാനല്‍ ഷോയിലെത്തിയ സീരിയല്‍ താരം ഉമാ നായര്‍ എത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഉമയുടെ ഈ വാദത്തെ ചോദ്യം ചെയ്ത് ജയന്റെ സഹോദര പുത്രി ലക്ഷ്മിയും സീരിയല്‍ നടന്‍ ആദിത്യനും രംഗത്തെത്തി.

ഒരുപാട് പേര്‍ ജയന്‍ അച്ഛനാണ് വല്യച്ഛനാണ് എന്നൊക്കെ പറഞ്ഞ് ബന്ധുത്വം സ്ഥാപിക്കാന്‍ വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആദിത്യന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയുമായാണ് ഇപ്പോള്‍ ജയന്റെ മകന്‍ എത്തിയിരിക്കുന്നത്. ഞാന്‍ ജയന്റെ മകനാണ്. ഇക്കാര്യം ഇനി പറഞ്ഞാല്‍ കോടതി കയറ്റുമെന്നാണ് ബന്ധുക്കളുടെ ഭീഷണി, എന്നാല്‍ അതൊന്ന് കാണട്ടെയെന്നാണ് മുരളി വെല്ലുവിളിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളി ഒരു പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മ അതായത് എന്റെ അമ്മ ഭാരതിയമ്മയെ കാണുമ്പോള്‍, അവര്‍ ദാരിദ്ര്യത്തില്‍ ആയിരുന്നു. എന്റെ അമ്മ അവരെ സഹായിച്ചു. ഭാരതിയമ്മയുടെ നേവിയില്‍ ജോലി ചെയ്തിരുന്ന മകന്‍ കൃഷ്ണന്‍ നായര്‍ നാട്ടില്‍ എത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തങ്കമ്മയുമൊത്തുള്ള വിവാഹം നടന്നു.

“പിന്നീട് മകനായ ഞാന്‍ പിറന്നു. അന്ന് ജാതകം നോക്കിയ ജ്യോല്‍സ്യന്‍ കുഞ്ഞിന്റെ അച്ഛന്‍ ഉയരങ്ങളില്‍ എത്തും എന്നും എന്നാല്‍ കുഞ്ഞു അച്ഛന്റെ അരക്കൊപ്പം എത്തുമ്പോള്‍ അദ്ദേഹം മരണപ്പെടും എന്നും പറഞ്ഞു. എന്നാല്‍ അച്ഛന്‍ അന്നത് കാര്യമാക്കിയില്ല. പിന്നീടാണ് അച്ഛന്‍ സിനിമയില്‍ വരുന്നതും സൂപ്പര്‍സ്റ്റാര്‍ ആകുന്നതും. പണവും പ്രശസ്തിയും വന്നപ്പോള്‍ ഞാനും അമ്മയും അധിക പറ്റായി. അങ്ങനെ ബന്ധുക്കള്‍ പതിയെ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു” മുരളി ജയന്‍ പറയുന്നു.

കാര്യങ്ങള്‍ മനസിലാക്കിയ അച്ഛന്‍ ഞങ്ങളെ വന്നു വിളിച്ചുവെങ്കിലും അമ്മ പോകാന്‍ വിസമ്മതിച്ചു. അച്ഛന്‍ അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു വേറെ വിവാഹം കഴിക്കില്ല എന്ന്. അച്ഛന്‍ പലകുറി സംരക്ഷണം നല്‍കുന്നതിനായി വിളിച്ചെങ്കിലും അമ്മ ബന്ധുക്കളെ ഭയന്നാണ് പോകാതിരുന്നത്. അങ്ങനെ ഞങ്ങള്‍ വാടകവീട്ടില്‍ താമസക്കാരായി.

എനിക്ക് ഒന്‍പത് വയസായപ്പോള്‍ ജാതകത്തില്‍ പറഞ്ഞപോലെ അച്ഛന്‍ മരിച്ചു. അമ്മൂമ്മയുടെ മരണം കൂടി കഴിഞ്ഞതോടെ പിന്നെ ആ വീട്ടിലേക്ക് ഞങ്ങള്‍ പോകാതായി. ഈ കഥയില്‍ ഒരു നായിക ഉണ്ട്. അത് എന്റെ അമ്മയാണ്. അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു. എനിക്ക് അച്ഛന്റെ ഒന്നും വേണ്ട. ഒന്നും ആഗ്രഹിക്കുന്നില്ല. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ആദിത്യന്റെ ഭീഷണി. ഞാന്‍ കൊല്ലം സ്റ്റേഷനില്‍ പരാതി നല്‍കി. കാര്യം ഒന്നും ഉണ്ടായില്ല.

കണ്ണന്‍നായരെയും ആദിത്യനെയും എന്നെയും ചേര്‍ത്ത് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയാറായാല്‍ ഞാനും തയാര്‍ ആണ് എന്ന് അദ്ദേഹം ഏറ്റവും ഒടുവിലായി ഇറക്കിയ ലൈവിലൂടെ പറഞ്ഞു. ഞാന്‍ നനഞ്ഞു ഇറങ്ങി ഇനി കുളിച്ചേ കയറൂ. തന്റെ അച്ഛന്റെ വീട്ടുകാരോട് ഇത്തരത്തില്‍ പ്രതികരിക്കാന്‍ തനിക്ക് അവസരം ഒരുക്കി തന്ന മിമിക്രിക്കാരോടും നന്ദി, ഉമാ നായരോടും പ്രത്യേകം നന്ദി അറിയിക്കുന്നു “”

https://www.facebook.com/murali.jayan.79/videos/562453037440496/