'പുതിയകാലത്തെ സിനിമാ നിരൂപകര്‍ ക്വട്ടേഷന്‍ ഗുണ്ടകളെപോലെ': സലീംകുമാര്‍ അഭിമുഖം

വി.കെ സനിഷ്

കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും ദൈവമേ കൈ തൊഴാം കെ കുമാറിലേക്ക്

കമ്പാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് ദൈവമേ കൈ തൊഴാം ചെയ്യുന്നത്. ഈ സിനിമകള്‍ എല്ലാം തന്നെ ആര്‍ട്ട് ഫിലിം എന്നോ കോമേഴ്സ്യല്‍ സിനിമയെന്നോ എന്നൊന്നും ഇല്ല. പുതിയ സിനിമയില്‍ കുറച്ച് കോമഡി എലമന്റ് കൂടുതല്‍ ഉണ്ട് എന്നു മാത്രമേയുള്ളൂ.

പശുവിനെ പിടിച്ചുകെട്ടിയ സെന്‍സര്‍ ബോര്‍ഡ്

അത് എനിക്ക് മനസിലാവുന്നില്ല. ഒരു പശുവിനെ കാണിച്ചാല്‍ കേരളത്തില്‍ എങ്ങനെയാണ് വര്‍ഗീയ കലാപം ഉണ്ടാകുന്നത്? പശുവിനെ സിനിമയില്‍ ഒരടി അടിക്കുന്നുണ്ട്, അതും ഹൈഡ് ചെയ്യുന്ന ഭാഗത്താണ്. ശബ്ദം മാത്രമേയുള്ളൂ. ഇതാണ് സംഭവം ഇതിലൂടെ എങ്ങനെയാണ് വര്‍ഗീയ കലാപം ഉണ്ടാകുക എന്ന് എനിക്ക് മനസിലാകുന്നില്ല

സിനിമയുടെ ഇഴകീറി മുറിക്കുന്നതിന്റെ രാഷ്ട്രീയം

നമ്മള്‍ എന്ത് കഴിക്കണം ധരിക്കണം സംസാരിക്കണം ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റാരൊക്കെയോ ആണ്. നമുക്ക് അത്തരം സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി മതം ഒന്നുമല്ല, അങ്ങനെ ഒരു സാധനം രൂപപെട്ടു കഴിഞ്ഞു.

സിനിമയുടെ ഡീഗ്രേഡിംഗ് എന്നത് കൂടി വരുന്നു. കഥയുടെ സസ്പെന്‍സ് പോലും പറയുന്നു. മോശം സിനിമ മോശമാണെന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്യം ഉണ്ട്. പക്ഷെ, സസ്പെന്‍സ് കഥ പോലും പറയുന്നത് ശരിയല്ല. സിനിമയുടെ കാതലായ കഥാഭാഗം മുഴുവന്‍ എഴുതുക എന്നത് അംഗീകരിക്കാനാവില്ല. ഇതൊരുമാതിരി വെള്ളരിക്കാപട്ടണത്തിന്റെ അവസ്ഥയിലെത്തി. കഥ മുഴുവന്‍ എഴുതുകയാണ്. മോശം എഴുതിക്കോട്ടെ. ഒരു സിനിമയെ എല്ലാവരും അംഗീകരിക്കണം എന്നൊന്നുമില്ല. പക്ഷ കോടിക്കണക്കിന് രൂപ മുടക്കി ചെയ്യുന്ന കലയെ പ്രേക്ഷകന്‍ ആസ്വദിക്കേണ്ട ഭാഗങ്ങള്‍ നേരത്തെ വിളിച്ചു പറയുക എന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല

എന്തുകൊണ്ട് സിനിമയ്ക്ക് മാത്രം കത്രിക

സെന്‍സര്‍ബോര്‍ഡ് സനിമയ്ക്ക് മാത്രം പോരാ, പത്രങ്ങള്‍ക്ക് വേണം, ടി വി ചാനലുകള്‍ക്ക് വേണം, നിരൂപണങ്ങള്‍ക്ക് വേണം, അങ്ങനെ എല്ലാറ്റിനും സെന്‍സര്‍ ബോര്‍ഡ് വേണം. ഒരു സിനിമ മോശമാണെങ്കില്‍ അത് കാണാന്‍ ആളുകള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ ആരും കാണേണ്ട. അരെയും നിര്‍ബന്ധിച്ച് തീയേറ്ററിലേക്ക് കൊണ്ടുപോകുന്ന അവസ്ഥയില്ല. സിനിമ വേണമെങ്കില്‍ മാത്രം കാണുവുന്ന മാധ്യമമാണ്. മറ്റെല്ലാം നിര്‍ബന്ധിച്ച് കാണുന്നതാണ്. സിനിമ എന്നത് പൈസ കൊടുത്ത് അവന് ഇഷ്ടമുണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി. മോശമാണെങ്കില്‍ തീയേറ്ററില്‍ പോയി കാണേണ്ടതില്ല. പത്രവും മാസികകളും ടി വി ചാനലുകളൊക്കെ വീട്ടിലേക്ക് വരുന്നതാണ്. അതിനൊന്നും ബാധകമല്ലാത്ത ഈ സെന്‍സര്‍ പരിപാടി സിനിമയ്ക്ക് മാത്രമായി എന്തിനാണ്.

എന്തുകൊണ്ട് ജയറാം

കുടംബ നായക സങ്കല്‍പ്പത്തില്‍ ഏറ്റവും അനിയോജ്യന്‍ ജയറാമാണെന്ന ഒറ്റക്കാരണം കൊണ്ടാണ് പുതിയ ചിത്രത്തില്‍ അദ്ദേഹത്തെ നായകനാക്കിയത്.

സൂക്ഷമ നിരീക്ഷണം, വിവാദങ്ങള്‍

“ദൈവമേ കൈ തൊഴാം k കുമാറാകണം” ഒരു സോഷ്യല്‍ സറ്റയറാണ്. ബോബി ചെമ്മണ്ണൂരുമായി ഒരു വര്‍ഷം മുമ്പേ സംസാരിച്ചതാണ്. അദ്ദേഹത്തെ ഇമിറ്റേറ്റു ചെയ്യുന്നു എന്നുമാത്രമേ ചിത്രത്തില്‍ ഉള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ജീവിതവുമായി ഒരു ബന്ധവും സിനിമയ്ക്കില്ല. അദ്ദേഹത്തോട് ചോദിച്ചിട്ട് ചെയ്തതാണ്. അതുപോലെ പന്ന്യന്‍ രവീന്ദ്രന്റെയും അനുമതി ചോദിച്ചിട്ട് ചെയ്തതാണ്. അദ്ദേഹത്തിനും അത് ചെയ്യുന്നതിന് എതിര്‍പ്പില്ലായിരുന്നു

സിനിമയിലെ സ്ത്രീ വിരുദ്ധത

സിനിമയെ കീറിമുറിച്ച് കാണേണ്ട ആവശ്യമില്ല. സിനിമയില്‍ നെഗറ്റീവ് പരാമര്‍ശമുള്ള ഒരു ഭാഗം ഉണ്ടെങ്കില്‍ അഭിനയിക്കുന്നവരെ പിടിച്ച് പര്‍വ്വതീകരിക്കുന്ന സ്ഥിതിയാണിപ്പോള്‍. അതേ സമയം ആ സിനിമയില്‍ പോസിറ്റീവ് സംഭവം ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? അത് ചെയ്യില്ല. അങ്ങനെ ഒരു സംഭവമില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി പരിശോധിക്കേണ്ടതാണ്.

“ദൈവമേ കൈ തൊഴാം കെ കുമാറാകണം” റസ്പോണ്‍സ്

ഫാമിലിയ്ക്ക് നല്ല അഭിപ്രയാം. ചെറുപ്പകാര്‍ കാണുന്നില്ല. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പൊളിറ്റിക്കലി ബന്ധങ്ങള്‍ ഇല്ല. അടിച്ചുപൊളി സിമികളാണ് ചെറുപ്പക്കാര്‍ക്ക് താത്പര്യം.

ന്യൂ ജെന്‍ കാലത്തെ സിനിമാ നിരൂപണങ്ങള്‍

സിനിമാ റിവ്യു വിഷയത്തില്‍, ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല. എന്റെ കാര്യത്തില്‍ മറ്റുള്ളവരാണ് പ്രതികരിക്കേണ്ടത്. മറ്റുള്ളവരുടെ കാര്യത്തില്‍ എനിക്ക് പ്രതികരിക്കാം. ഇതൊക്കെ ചെയ്യുന്നവര്‍ ഓര്‍ക്കേണ്ടത് പ്രൊഡ്യൂസറിന് ഒരു കുടുംബം ഉണ്ട് എന്നതാണ്. മാതൃഭൂമി പത്രവും വീക്കിലിയും വീട്ടില്‍ സ്ഥിരമായി വരുത്തുന്നയാളാണ് അദ്ദഹം. മാതൃഭൂമിയോട് ഒരെതിര്‍പ്പുമില്ല അദ്ദേഹത്തിന്. മാതൃഭൂമി മാത്രമല്ല. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ഇത്തരം മാധ്യമങ്ങള്‍ ഇങ്ങനെ എഴുതുമ്പോള്‍ അത് സിനിമയ്ക്ക് ക്ഷീണമുണ്ടാക്കും. ഓണ്‍ലൈന്‍ മീഡിയകള്‍ ചെയ്യുന്നത് ചിലതൊക്കെ അത്തരത്തിലുള്ളതാണ്. പടത്തിന് ഒരു സാവകാശം കൊടുക്കുക. പണ്ട് 45 ദിവസത്തിനുശേഷമാണ് ഒരു റിവ്യു ഉണ്ടാവുക. ഇന്ന് രണ്ടാഴ്ച വേണ്ട ഒരാഴ്ചയെങ്കിലും ഒരു സിനിമ ഓടാന്‍ സമയം കൊടുക്കുക.

സോഷ്യല്‍ മീഡിയാ കാലത്തെ ഓണ്‍ലൈന്‍ റിവ്യു

ഓണ്‍ലൈന്‍ റിവ്യു ജങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഞാന്‍ യൂ ട്യൂബില്‍ കണ്ട ഒരു റിവ്യുവില്‍ ഒരാള്‍ സിനിമയുടെ കഥ മുഴുവന്‍ പറയുന്നു. ജനങ്ങളെ വലിയ രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നതാണിത്. സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ സാമാന്യ ബോധം പോലുമില്ലാത്ത ആളുകളാണ് ഇവിടെ നിരൂപണം എഴുതുന്നത്.

എം കൃഷ്ണന്‍ നായരെ പോലുള്ള ആളുകള്‍ ചെയ്ത പണിയാണിത്. അവര്‍ക്കൊന്നും ഒരാളെ കൊല്ലുക എന്നൊന്നില്ലായിരുന്നു. നിരൂപണം എഴുതി തിരുത്തിക്കുക എന്ന നല്ല മനസ്സായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, വ്യക്തിഹത്യ ചെയ്യുക. കൊല്ലുക, ഇവര്‍ ക്വട്ടേഷന്‍കാരാണ്. ഒരു കലാരൂപത്തെ കൊല്ലുക ക്വട്ടേഷന്‍ ഗാങ്ങായി വന്ന് നശിപ്പിക്കുകയാണ്. ഒരു കലാരൂപം എടുക്കുമ്പോള്‍ ചിലപ്പോള്‍ അത് മോശമാകും നല്ലതാകും എന്നാല്‍ മോശമാണെങ്കില്‍ അത് മോശമാണെന്ന് പറയാം. എത്ര മോശത്തിനും പരിധിയുണ്ടാകും. എന്നാല്‍ ഇതൊക്കെ എന്തൊക്കെയോ ഗൂഢാലോചനയുടെ പരിണിത ഫലമാണെന്നും തോന്നുന്നുണ്ട്. ഒരു പ്രൊഡ്യൂസര്‍ അത്രയും പണം മുടക്കി ചെയ്യുന്ന സിനിമ. ഓളുടെ മാത്രമല്ല ഒരുപാട് പേരുടെ ജീവിതം കൂടിയാണ്. ഇതില്‍ കുറച്ച് സംഘടനക്കാര്‍ മാത്രമല്ല ഒരുപാട് ജീവിതങ്ങളുണ്ട്.

താരങ്ങളേക്കാള്‍ വലിയ ഫാന്‍സ് കൂട്ടങ്ങള്‍

അസഹിഷ്ണുതുയുടെ കാലമാണിത്. മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്. ആണും പെണ്ണും കെട്ട ആളായി ജീവിച്ചാലെ ഇവിടെ ജീവിക്കാന്‍ പറ്റുള്ളു. അല്ലാതെ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ കുഴപ്പമാണ്.

മലയാള സിനിമയിലെ മാറ്റം

ഇപ്പോള്‍ 160 സിനിമ ഇറങ്ങിയാല്‍ 12 പടം സാമ്പത്തികമായി വിജയിക്കുന്നു. പണ്ട് 80 പടം ഇറങ്ങിയാല്‍ 10- 12 പടങ്ങള്‍ സാമ്പത്തികമായി വിജയിക്കും അതാണ് മാറ്റം. അല്ലാതെ മറ്റൊരു മാറ്റവും മലയാള സിനിമയില്‍ ഇല്ല.