ആറ് സെന്റിമീറ്റർ നീളമുള്ള "വാലുമായി" പെൺകുഞ്ഞ് പിറന്നു

മെക്‌സിക്കോയിൽ ആറ് സെന്റിമീറ്റർ നീളമുള്ള “വാലുമായി” പെൺകുഞ്ഞ് ജനിച്ചു. പലതരം സവിശേഷതകളുള്ള കുട്ടികൾ ജനിക്കുന്നത് നമ്മൾ വാർത്തകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ “വാലോടുകൂടി” ഒരു കുഞ്ഞ് ജനിക്കുന്നത് അപൂർവമായി മാത്രം സംഭവിക്കാവുന്ന ഒരു കാര്യമാണ്. ജേണൽ ഓഫ് പീഡിയാട്രിക് സർജറി കേസ് റിപ്പോർട്ട്സിലാണ് കുഞ്ഞിന്റെ അപൂർവ അവസ്ഥയെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുഞ്ഞിനെ കണ്ടപ്പോൾ ഡോക്ടർമാർ പോലും അമ്പരന്ന് പോയി എന്നാണ് പറയുന്നത്. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് “വാൽ” ഉള്ളതായി കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ “വാൽ” വിജയകരമായി നീക്കം ചെയ്തിട്ടുമുണ്ട്. മാത്രമല്ല, കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയാണ് ഇപ്പോഴുള്ളത് എന്ന് ജേണലിൽ പറയുന്നു.

സുഷുമ്‌നാ നാഡി സാധാരണഗതിയിൽ വികസിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ‘സ്പൈന ബിഫിഡ’ എന്ന അപൂർവ അവസ്ഥയാണ് പെൺകുഞ്ഞിന് ഉണ്ടായിരുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്റെ നട്ടെല്ലിനെയും പെൽവിസിനെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് മൃദുവായ ചർമം “വാൽ” പോലെ വളർന്നതാണെന്നാണ് കണ്ടെത്തിയത്. പരിശോധനയിൽ കുഞ്ഞിന്റെ നട്ടെല്ലിൽ ചെറിയൊരു വിടവുള്ളതായും കണ്ടെത്തി. കുഞ്ഞിനെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തതായി ജേണലിൽ പറയുന്നു. കൂടാതെ നട്ടെല്ലിലെ വിടവ് മസിൽ ഫ്ലാപ് കൊണ്ട് അടയ്ക്കുകയും ചെയ്തു.

5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമായിരുന്നു കുഞ്ഞിന്റെ വാലിന്റെ നീളം. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അണുബാധയോ റേഡിയേഷനോ ബാധിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ഡോക്ട്ടർമാർ പറയുന്നു. കൂടാതെ മാതാപിതാക്കളും ആരോഗ്യവാന്മാർ ആയിരുന്നു. പെൺകുട്ടിയുടെ അമ്മയ്ക്ക് ഗർഭധാരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു. വാലിൽ ഞരമ്പുകളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. വാലിൽ സൂചി കൊണ്ട് കുത്തിയപ്പോൾ കുഞ്ഞ് കരഞ്ഞതായും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ മുതുകിന്റെ താഴ് ഭാഗത്ത് എല്ലുകളോ മറ്റ് തരത്തിലുള്ള അസ്വാഭാവികതകളോ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ തലച്ചോറും സുഷുമ്നാ നാഡിയും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളും ഡോക്ടർമാർ പരിശോധിച്ചിരുന്നു.

കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോൾ വാൽ അതിവേഗം വളരുന്നതായി കണ്ടെത്തിയതോടെയാണ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തത്. തുടർന്ന് പ്ലാസ്റ്റിക് സർജറിയിലൂടെ ശരീരത്തിന്റെ പിൻഭാഗം ശരിയാക്കാനും ഡോക്ടർമാർ തീരുമാനമെടുത്തു. മൂന്ന് വയസസുകാരിയായ കുഞ്ഞിന് ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ടില്ലെന്നും മലബന്ധം, നാഡീ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയോ ഇല്ലെന്ന് കേസ് പഠിച്ച ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന് ഇക്കാലയവിൽ മൂന്ന് തവണ മൂത്രാശയത്തിൽ അണുബാധയുണ്ടായെങ്കിലും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു. പെൺകുട്ടിക്ക് ഒരു ഒരു മൂത്ത സഹോദരൻ കൂടെ ഉണ്ട്.

ലോകത്ത് ഇത് ആദ്യമായല്ല കുഞ്ഞുങ്ങൾ വാലോടുകൂടി ജനിക്കുന്നത്. ഇതുവരെ 200 പേരിൽ മാത്രമാണ് ഇത്തരമൊരു അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭ്രൂണാവസ്ഥയിൽ മിക്ക കുഞ്ഞുങ്ങളിലും വാല് പോലെയുള്ള വളർച്ച ഉണ്ടാകാറുണ്ട്. ഇത് എട്ട് ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകാറാണ് പതിവ്. 2020ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അവലോകനത്തിൽ 2017 വരെ ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ, ജാപ്പനീസ്, ഇറ്റാലിയൻ കേസ് റിപ്പോർട്ടുകളിൽ 195 കേസുകളോളം ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാൽ മെക്സിക്കോയിൽ വാലുമായി ജനിച്ച കുഞ്ഞിനെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടാണിതെന്നാണ് കരുതുന്നത്.