കാക്കക്കൂട്ടില്‍ കൈയിട്ടു, മുട്ടകള്‍ പൊട്ടി; കുരങ്ങനെ പഞ്ഞിക്കിട്ട് കാക്കക്കൂട്ടം

കാക്കക്കൂട്ടില്‍ കൈയിട്ട് മുട്ടകള്‍ പൊട്ടിച്ച കുരങ്ങനെ കാക്കൂട്ടം പഞ്ഞിക്കിട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാര്‍ക്കിലാണ് സംഭവം. പാലത്തിനോടു ചേര്‍ന്നുള്ള വാകമരങ്ങളില്‍ ചാടിക്കളിച്ചു നടക്കുകയായിരുന്ന കുരങ്ങനാണ് നേരമ്പോക്ക് ജീവന്‍ പോക്കിന് തുല്യമായത്.

മരങ്ങളിലൊന്നില്‍ കാക്കക്കൂട് കണ്ടതോടെ കുരങ്ങന്‍ അതില്‍ കൈയിട്ടതും മുട്ടകള്‍ താഴെപ്പോയി. മുട്ടകള്‍ നഷ്ടപ്പെട്ടെന്ന് കണ്ട അമ്മക്കാക്ക കാറിച്ചയും തുടങ്ങി. നിമിഷ നേരംകൊണ്ട് പറന്ന് കൂടിയ കാക്കക്കൂട്ടം കുരങ്ങനെ സംഘം ചേര്‍ന്ന് ആക്രമിച്ചു. മരങ്ങളില്‍നിന്ന് മരങ്ങളിലേക്കും കുരങ്ങന്‍ പ്രാണനും കൊണ്ട് പാഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. പിന്നാലെ പറന്നെത്തിയ കാക്കകള്‍ കുരങ്ങനെ തലങ്ങും വിലങ്ങും കൊത്തി.

ഏറെ നേരം നീണ്ട പോര് കാണാന്‍ യാത്രക്കാരും തടിച്ചുകൂടി. ഒടുവില്‍ കുരങ്ങനെ നാടുകടത്തിയിട്ടേ കാക്കകള്‍ അടങ്ങിയുള്ളൂ. റോഡിന് എതിര്‍വശത്തുള്ള കുട്ടികളുടെ ഉദ്യാനത്തിലേക്കാണ് കുരങ്ങച്ചന്‍ പ്രാണനും കൊണ്ട് രക്ഷപ്പെട്ടു.

കാക്കകളുടെ കുത്തേറ്റ് മേലാകെ നാശമായി. കഴിഞ്ഞ ദിവസം മുതലാണ് ഈ കുരങ്ങനെ മൂവാറ്റുപുഴ നഗരത്തില്‍ കണ്ടുതുടങ്ങിയത്. ലോക്ഡൗണ്‍ ദിനമായിരുന്ന ഞായറാഴ്ച കച്ചേരിത്താഴത്ത് വന്നെത്തിയ ആള്‍ തിരക്കൊഴിഞ്ഞ പാലത്തിലൂടെ ഓടി നടന്നിരുന്നു. ചില വ്യാപാരികളും യാത്രക്കാരും ആഹാരവും വെള്ളവും നല്‍കി.