അഞ്ച് വർഷത്തിനുള്ളിൽ അമ്പത് ചീറ്റകളെ വിമാനത്തിൽ കൊണ്ടുവരാൻ സർക്കാർ പദ്ധതി

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വന്യജീവി സങ്കേതങ്ങളില്‍ 50 പുതിയ ചീറ്റകളെ കൂടി എത്തിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ‘ആക്ഷന്‍ പ്ലാന്‍ ഓഫ് ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരമാണ് മറ്റു രാജ്യങ്ങളില്‍ നിന്നും ചീറ്റകളെ എത്തിക്കുക. ഇവയില്‍ 12 മുതല്‍ 14 എണ്ണം വരെ ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നുമായിരിക്കും വരുത്തുക.

ഇവയിലെല്ലാം തന്നെ ഹൈ ഫ്രീക്വന്‍സി റേഡിയോ കോളര്‍ ഘടിപ്പിക്കും. സഞ്ചാരപാത മനസിലാക്കുന്നതിന് വേണ്ടിയാണിത്. വാണിജ്യ വിമാനത്തിലോ ചാര്‍ട്ടേഡ് വിമാനത്തിലോ എത്തിക്കുന്ന ചീറ്റകളെ ആദ്യം മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ നാഷണല്‍ പാര്‍ക്കിലേക്കായിരിക്കും കൊണ്ടു പോകുക.

ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ചീറ്റകളെ എത്തിക്കാന്‍ 2021 ല്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും കോവിഡ് മൂലം മാറ്റി വെയ്ക്കുകയായിരുന്നു. മൂന്നാം തരംഗത്തിന് ശേഷമായിരിക്കും ട്രാന്‍സ്ലൊക്കേഷന്‍ എന്ന് അധികൃതര്‍ പ്രതികരിച്ചു. കൊണ്ടുവരുന്ന ചീറ്റകളുടെ പ്രായപരിധി പരിശോധിച്ച് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും സ്വീകരിക്കുക.