കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം: ശില്‍പ്പശാല ഡിസംബര്‍ 28, 29 തിയതികളില്‍ തിരുവനന്തപുരത്ത്

കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം ലക്ഷ്യം വയ്ക്കുന്ന ഒരു ശില്‍പ്പശാല ഡിസംബര്‍ 28, 29 തിയതികളില്‍ തിരുവന്തപുരം ശ്രീകാര്യത്തുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ വെച്ച് നടക്കും. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ വലിയ അളവില്‍ കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തി ഊര്‍ജ സ്വയം പര്യപ്തത ഉറപ്പാക്കുകയും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ പ്രതിരോധിക്കുകയും ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം.

കാലാവസ്ഥാ മാറ്റവും അതുണ്ടാക്കുന്ന വെല്ലുവിളികളും സംബന്ധിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അസര്‍ സോഷ്യല്‍ ഇംപാക്ട് അഡൈ്വഴ്‌സും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഒപ്പം സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തവുമുണ്ട്.

ഡിസംബര്‍ 28 ന് രാവിലെ 9.30 യ്ക്ക് രജിസ്‌ട്രേഷനോടെശില്‍പ്പശാല ആരംഭിക്കും. 10 മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഫുഡ് പോളിസി അനലിസ്റ്റും ഗവേഷകനും എഴുത്തുകാരനുമായ കേവീന്ദര്‍ ശര്‍മ മുഖ്യപ്രഭാഷണം നടത്തും.

ഡിസംബര്‍ 29ന് രാവിലെ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയോടെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി കേരളത്തിലെ കാര്‍ഷിക രംഗത്തെ ഊര്‍ജ്ജ പരിവര്‍ത്തനം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വൈകിട്ട് മൂന്നരയോടെ പരിപാടികള്‍ അവസാനിക്കും.