അംബാനിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു; എംജി മോട്ടോഴ്‌സിനെ ഇന്ത്യനാക്കി ജിന്‍ഡാല്‍; ചൈനീസ് കമ്പനിയെ ഭാഗികമായി ഏറ്റെടുത്തു; കോളടിച്ചത് ഗുജറാത്തിന്

ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോഴിനെ ഭാഗികമായി ഏറ്റെടുത്ത് ജെഎസ്ഡബ്ല്യു ഗ്രൂപ്പ്. സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള കമ്പനിയുടെ വന്‍ നീക്കമായാണ് ഇതുവിലയിരുത്തപ്പെടുന്നത്. നേരത്തെ റിലയന്‍സ് എംജി മോട്ടോഴ്‌സിനെ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിരുന്നു.

പഴയ ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ നിലവില്‍ ചൈനയില്‍നിന്നുള്ള എസ്എഐസിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹാലോളിലുള്ള ഫാക്ടറി ഏറ്റെടുത്താണ് എംജി മോട്ടോര്‍ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്. വൈദ്യുതവാഹന മേഖലയിലാകും ഇനി കമ്പനി ശ്രദ്ധനല്‍കുക.
എംജി മോട്ടോര്‍ ഇന്ത്യയില്‍ 35 ശതമാനം ഓഹരികളാണ് സജ്ജന്‍ ജിന്‍ഡാല്‍ എടുത്തിരിക്കുന്നത്.

ഇന്ത്യയില്‍ പ്രകൃതിസൗഹൃദ വാഹന-സാങ്കേതികവിദ്യ രംഗത്ത് സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചതായി ഇരുകമ്പനികളും അറിയിച്ചു.
എംജി മോട്ടോഴ്സിന്റെ ലണ്ടനിലെ ആസ്ഥാനത്ത് വെച്ചാണ് ഇരുകമ്പനികളും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചത്. ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിലൂടെ എത്തിയിട്ടുള്ള പണം എം.ജി. മോട്ടോഴ്സ് ഗുജറാത്തില്‍ ഒരുക്കുന്ന രണ്ടാമത്തെ വാഹന പ്ലാന്റിലേക്ക് നിക്ഷേപിക്കും. പ്രതിവര്‍ഷ നിര്‍മാണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്താനാണ് എം.ജി. മോട്ടോഴ്സ് ശ്രമിക്കുന്നത്. നിലവില്‍ 70,000 യൂണിറ്റാണ് നിര്‍മാണ ശേഷി.

ടാറ്റയ്ക്ക് പിന്നില്‍ ഇലട്രിക്ക് കാറുകളുടെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ളത് എംജി മോട്ടോഴ്സ് ഇന്ത്യയാണ്. 2022-23 വര്‍ഷത്തില്‍ 5,591 കാറുകളാണ് എംജിയ്ക്ക് വില്‍ക്കാനായത്. ഇവി കാര്‍ വിപണിയുടെ പത്തു ശതമാനം നിലവില്‍ എംജിയുടെ കൈകളിലാണ്. എന്നാല്‍, 2021-22 വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവി വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 12 ശതമാനം വളര്‍ച്ച മുന്‍വര്‍ഷം രേഖപ്പെടുത്തിയ കമ്പനി ഈ വര്‍ഷം അത് പത്ത് ശതമാനത്തിലേക്ക് ഇടിയുകയാണ് ഉണ്ടായത്. ഇതു പുതിയ കൂട്ടുകെട്ടിലൂടെ മറികടക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഇന്ത്യയില്‍ രണ്ടാംഘട്ട വികസനത്തിന് മാതൃകമ്പനിയില്‍ നിന്ന് കൂടുതല്‍ ഫണ്ടെത്തിക്കാന്‍ സാധിക്കാത്തതിനാലാണ് ഓഹരികള്‍ വിറ്റത്. നേരത്തെ എംജിയുടെ ഓഹരികള്‍ റിലയന്‍സ് ഗ്രൂപ്പ് വാങ്ങിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നീക്കത്തെ വെട്ടിയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് കമ്പനിയെ ഭാഗികമായി സ്വന്തമാക്കിയത്.

2020ലെ ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള നിക്ഷേപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ഇതാണ് എംജി മോട്ടോഴ്സിന് തിരിച്ചടിയായത്. ചൈനയുമായി ബന്ധമുള്ള കമ്പനിയായതിനാല്‍ പുതിയ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനാലാണ് ഇന്ത്യയില്‍ നിന്നും പങ്കാളികളെ കണ്ടെത്താന്‍ എംജി മോട്ടോഴ്സ് ശ്രമിച്ചത്.

നിശ്ചിത ഓഹരികള്‍ വില്‍ക്കാനും ഇന്ത്യയില്‍ 5,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനുമാണ് കമ്പനി നീക്കം നടത്തിയത്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, രാജ്യത്തെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാണക്കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെ.എസ്.ഡബ്‌ള്യു ഗ്രൂപ്പ് എന്നിവയുമായി എം.ജി മോട്ടോര്‍ ഓഹരി പങ്കാളിത്വത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.

2028നകം ഇന്ത്യന്‍ പങ്കാളിക്ക് ഭൂരിഭാഗം (മെജോറിറ്റി) ഓഹരികള്‍ വിറ്റഴിച്ച് 5,000 കോടി രൂപ സമാഹരിക്കാനാണ് എം.ജി ലക്ഷ്യമിടുന്നത്.ഇന്ത്യയില്‍ ഒരോവര്‍ഷവും 4-5 പുത്തന്‍ മോഡലുകള്‍ അവതരിപ്പിക്കുകയാണ് എം.ജിയുടെ ലക്ഷ്യമിടുന്നത്. 2028ല്‍ മൊത്തം വില്‍പനയില്‍ 65-75 ശതമാനം വൈദ്യുത വാഹനങ്ങളാക്കാനുമാണ് കമ്പനിയുടെ ശ്രമം.
ഇതോടെ ജീവനക്കാരുടെ എണ്ണം 20,000 കവിയും.