ലക്ഷ്യം 9,000 കോടി; 'സഹകരണ നിക്ഷേപം കേരളവികസനത്തിന്'; നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഇന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് യജ്ഞം. 9,000 കോടി രൂപയാണ് ലക്ഷ്യം. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ 20ന് സഹകരണ രജിസ്ടേഷന്‍ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വ്വഹിക്കും.’സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്. 9000 കോടിയില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7,250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും.

യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കുകയും അവരുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു.