ഇന്‍ഫോസിസ് ഓഹരികളില്‍ കരടി വിളയാട്ടം; വിപണി മൂല്യത്തില്‍ 59,349.66 കോടിയുടെ ഇടിവ്; യു.കെ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് ഒറ്റദിനം നഷ്ടമായത് 500 കോടി രൂപ

ഇന്ത്യയിലെ ടെക് ഓഹരികളില്‍ മുന്‍പന്തിയിലുള്ള ഇന്‍ഫോസിസ് കുത്തനെ വീണു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ മോശം പ്രകടനമാണ് ഓഹരിവിപണിയിലെ തിരിച്ചടിക്ക് കാരണം. കഴിഞ്ഞ 13 തിയതി മുതലാണ് ഇന്‍ഫോസിസ് ഓഹരികളില്‍ കരടികള്‍ ഇറങ്ങിതുടങ്ങിയത്.

വിപണി മൂല്യത്തില്‍ 59,349.66 കോടി രൂപയുടേതാണ് ഇടിവാണ് ഇന്നലെവരെ ഉണ്ടായിരിക്കുന്നത്. സെന്‍സെക്‌സില്‍ 9.40% ഇടിവോടെ 1,258.10 രൂപയ്ക്കായിരുന്നു ക്ലോസിംഗ്. ഒരു ഘട്ടത്തില്‍ ഇടിവ് 12.21% വരെ പോയി. 52 ആഴ്ചകളിലെ ഏറ്റവും താണ മൂല്യമായിരുന്നു അത്. ദേശീയ ഓഹരി സൂചികയില്‍ 9.37% ഇടിവോടെ 1,259ല്‍ ആയിരുന്നു ക്ലോസിംഗ്. സമീപകാലത്ത് രണ്ടു സൂചികകളിലും ഇന്‍ഫോസിസ് നേരിട്ട കനത്ത ഇടിവാണ് ഇന്നലത്തേത്.

കോവിഡിന്റെ ഘട്ടത്തിലെ വിപണി തകര്‍ച്ചയില്‍ മാത്രമാണ് ഇന്‍ഫോസിസ് ഓഹരികള്‍ ഇങ്ങനെ ഇടിഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഫോസിസിന്റെ എഡിആര്‍ യുഎസ് വിപണിയില്‍ 12 ശതമാനത്തോളം ഇടിഞ്ഞതാണ്. സ്വദേശിയും വിദേശിയുമായ ബ്രാേക്കറേജുകള്‍ ഇന്‍ഫോസിസിന്റെ വില ലക്ഷ്യം 10 മുതല്‍ 15 വരെ ശതമാനം താഴ്ത്തി. ഇപിഎസ് പ്രതീക്ഷയും വെട്ടിക്കുറച്ചു. ഇതു വിപണിയില്‍ തിരിച്ചടിയായിട്ടുണ്ട്.

അതേസമയം, ഇന്‍ഫോസിസിലെ പ്രധാന ഓഹരി ഉടമകളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും കൃഷ്ണമൂത്തി മൂര്‍ത്തി കുടുംബത്തിനും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ പാദത്തിലുള്ള കണക്ക് പ്രകാരം എല്‍ഐസിക്ക് ഇന്‍ഫോസിസില്‍ 28,13,85,267 ഓഹരികളുണ്ട്. ആകെ ഓഹരികളുടെ 7.1 ശതമാനം വരുമിത്.

മൂര്‍ത്തി കുടുംബത്തിന്റെ കാര്യത്തില്‍, രോഹന്‍ മൂര്‍ത്തിയുടെ ഓഹരി മൂല്യം 8,444.47 കോടി രൂപയായിരുന്നു. 844 കോടി രൂപ കുറഞ്ഞ് 7,600 കോടി രൂപയായി. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ 1.07 ശതമാനം ഓഹരികളുടെ വ്യാഴാഴ്ചത്തെ മൂല്യം 5,409.58 കോടി രൂപയായിരുന്നു. ഇത് 541 കോടി കുറഞ്ഞ് 4,868.66 കോടി രൂപയായി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകനാണ് രോഹന്‍. അക്ഷത അദ്ദേഹത്തിന്റെ മകളാണ്. നാരായണ മൂര്‍ത്തിയുടെ ഭാര്യ സുധ എന്‍ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള 0.95 ശതമാനം ഓഹരികളുടെ കഴിഞ്ഞആഴ്ച്ചത്തെ മൂല്യം 4,797.69 കോടി രൂപയാണ്. ഇത് 4,317.96 കോടി രൂപയായി. അതേസമയം, നാരായണ മൂര്‍ത്തിയുടെ ഓഹരികള്‍ 231.12 കോടി രൂപ കുറഞ്ഞ് 2,311.41 കോടി രൂപയില്‍ നിന്ന് 2,080 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ ഓഹരികള്‍ ഇന്നലെയും 9.4 ശതമാനം ഇടിഞ്ഞതിനെത്തുടര്‍ന്ന് അക്ഷത മൂര്‍ത്തിക്ക് നഷ്ടമായത് 61 ദശലക്ഷം ഡോളര്‍. ഏകദേശം 500 കോടി രൂപയോളം വരുമിത്. ഇക്കാര്യം ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്ഷതയുടെ പിതാവ് നാരായണ മൂര്‍ത്തി സഹസ്ഥാപകനായ കമ്പനിയില്‍ മൂര്‍ത്തിക്കുള്ളത് 0.94 ശതമാനം ഓഹരികളാണ്. ഇന്‍ഫോസിസിലെ അക്ഷത മൂര്‍ത്തിയുടെ മാത്രം ഓഹരികളുടെ മൂല്യം ഇപ്പോഴും ഏകദേശം 6,000 കോടി രൂപയോളം വരും.