പ്രധാനമന്ത്രിയുടെ വരവില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെയും ഇന്ത്യന്‍ ഓയിലിന്റെയും ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ കുതിക്കുന്നു; ലക്ഷങ്ങള്‍ വാരി നിക്ഷേപകര്‍

കൊച്ചി കപ്പല്‍ നിര്‍മാണശാലയുടെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍. പ്രധാനമന്ത്രി കപ്പല്‍ നിര്‍മാണശാലയില്‍ ഇന്ന് 4,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഓഹരികള്‍ കുതിക്കുന്നത്.

കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി ശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക.

കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ ഓഹരികള്‍ ഉച്ചയ്ക്ക് 12.30ന് 871.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നു പത്ത് ശതമാനത്തില്‍ അധികം രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഓഹരികള്‍ വിഭജിച്ച് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

1799 കോടി രൂപ ചെലവിലാണ് പുതിയ ഡ്രൈ ഡോക്ക് തയ്യാറാക്കിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷ പ്രദാനം ചെയ്യുന്ന ഡ്രൈ ഡോക്കിന് താരതമ്യേന പാരിസ്ഥിതിക ആഘാതം കുറവാണ്. രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാലയ്ക്കായി ചെലവഴിച്ചിരിക്കുന്നത് 970 കോടി രൂപയാണ്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് പദ്ധതി തയ്യാറാക്കിയത്.

1236 കോടി രൂപ ചെലവഴിച്ചാണ് ഐഒസിയുടെ പുതിയ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. പുതുവൈപ്പിനില്‍ സ്ഥാപിച്ച ടെര്‍മിനല്‍ 15400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ളതാണ്. എല്‍ പി ജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും വലിയ ഉയരത്തില്‍ എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 145 രൂപവരെ ഓഹരികളുടെ വില ഉയര്‍ന്നിരുന്നു.