കടം വാങ്ങിയ 9,800 കോടി രൂപ ഉടന്‍ അടയ്ക്കണം; ബൈജൂസ് വാങ്ങിക്കുട്ടിയതെല്ലാം വിറ്റൊഴിയുന്നു; പതിനെട്ടാമത്തെ അടവുമായി എഡ്യൂടെക്ക് ഭീമന്‍; രവീന്ദ്രന്‍ പതനത്തിന്റെ പടിവാതില്‍ക്കല്‍

എഡ്യൂടെക്ക് ഭീമനായ ബൈജൂസ് കോടികള്‍ വരുമാനമുള്ള സമയത്ത് വാങ്ങിക്കൂട്ടിയ കമ്പനികളെ വിറ്റൊഴിഞ്ഞ് കടം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കടബാദ്ധ്യതകള്‍ കുറയ്ക്കാനാണ് ഇത്തരത്തിലൊരുനീക്കം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വായ്പാ ദാതാക്കള്‍ ബൈജൂസിന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആറുമാസത്തെ സാവകാശം അനുവദിച്ചാല്‍ 9,800 കോടി രൂപ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ് ഇവരെ അറിയിച്ചിരുന്നു.

ആദ്യപടിയായി എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് ബൈജൂസ് ശ്രമിക്കുന്നത്. 2011ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ വിദ്യാര്‍ത്ഥ എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കലുകള്‍ക്ക് തുടക്കമിട്ടത്.

പിന്നീട് 2022 വരെയുള്ള കാലയളവിലായി എഡ്ടെക് രംഗത്തെ എതിരാളികളായേക്കുമെന്ന് വിലയിരുത്തപ്പെട്ട കമ്പനികളെ അടക്കം ഏറ്റെടുത്തു. ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്സ്, ഒസ്മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ആപ്പ്, സ്‌കോളര്‍, ഹാഷ്ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങി ഇരുപതിലധികം കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തത്.

2017ലാണ് ബൈജൂസ് യുണീകോണ്‍ പട്ടം സ്വന്തമാക്കിയത്. 8,200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. 2020 ജനുവരിയില്‍ 65,500 കോടി രൂപയായിരുന്ന ബൈജൂസിന്റെ മൂല്യം 2021 ഏപ്രിലില്‍ 1.23 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയാണ് ബൈജൂസ് നിരവധി കമ്പനികളെ സ്വന്തമാക്കിയത്. ഇതില്‍ പലതും വിദേശ കമ്പനികളുമാണ്. ബൈജൂസിന്റെ മൂല്യം പിന്നീട് 1.80 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍, അധികകാലം ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ബൈജൂസിനായില്ല.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് അഞ്ചു വര്‍ഷ വായ്പ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പലിശ തിരിച്ചടവില്‍ വീഴ്ചയുണ്ടായി. ഇതോടെ വായ്പ നല്‍കിയ കമ്പനികള്‍ ബൈജൂസില്‍ സമര്‍ദം ശക്തമാക്കി. 2021 ജൂലൈയില്‍ ഏറ്റെടുത്ത അമേരിക്കന്‍ ഡിജിറ്റല്‍-റീഡിംഗ് പ്ലാറ്റ്ഫോമായ എപിക് അതേമാസം തന്നെ സ്വന്തമാക്കിയ സിംഗപ്പൂരിലെ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ഗ്രേറ്റ് ലേണിംഗ് എന്നിവയെ വിറ്റഴിച്ച് ഈ കടബാദ്ധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബൈജൂസ് നടത്തുന്നത്.

ഇവയുടെ വില്‍പനയിലൂടെ 4,100 കോടി രൂപ മുതല്‍ 8,200 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് ബൈജൂസ് പ്രതീക്ഷിക്കുന്നത്. കടം കുറയ്ക്കാനായി വരുംദിവസങ്ങളിലായി മറ്റ് ഉപകമ്പനികളെ വിറ്റഴിക്കാനുള്ള നീക്കവും ബൈജൂസ് നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇതു ശരിയായി വിറ്റൊഴിക്കാന്‍ സാധിച്ചില്ലങ്കില്‍ ൈബജൂസിന്റെ പതനം പൂര്‍ത്തിയാകും.

അതേസമയം, ബൈജൂസില്‍ മാനേജ്മെന്റും ജീവനക്കാരും തമ്മില്‍ തര്‍ക്കം രൂഷമായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കാത്തതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ജീവനക്കാരുടെ പ്രൊവിഡന്‍ഫ് ഫണ്ട് (പി.എഫ്) വിഹിതവും കമ്പനി അടച്ചിട്ടില്ലെന്നാന് ഇവര്‍ പറയുന്നത്.

ട്യൂഷന്‍ സെന്റര്‍ വിഭാഗത്തിലെ ജീവനക്കാരുടെ ആനുകൂല്യ വിതരണം മുടങ്ങിയിട്ടുണ്ട്. പ്രകടനം അടിസ്ഥാനമായുള്ള വേരിയബിള്‍-ഇന്‍കം നല്‍കാന്‍ സ്വയം നിശ്ചയിച്ച സമയം പാലിക്കാന്‍ ബൈജൂസിന് കഴിഞ്ഞിട്ടില്ല.

ബൈജൂസ് ട്യൂഷന്‍ സെന്റര്‍ ജീവനക്കാര്‍ക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം നല്‍കാറുള്ളത്. 2022 സെപ്റ്റംബര്‍ പാദം മുതല്‍ ഇത് മുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബറില്‍ വിതരണം ചെയ്യുന്ന ശമ്പളത്തിനൊപ്പം കുടിശികയടക്കം ആനുകൂല്യവും വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ജൂലൈയില്‍ കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ഇതേക്കുറിച്ച് കമ്പനിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിസന്ധികള്‍ക്കിടെ ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതര്‍ രാജിവയ്ക്കുന്നതും തുടരുകയാണ്. ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രഡിസന്റും മലയാളിയുമായ ചെറിയാന്‍ തോമസ്, ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുകുത് ദീപത് എന്നിവര്‍ അടുത്തിടെ രാജിവച്ചിരുന്നു.

പ്രവര്‍ത്തനഫലം പുറത്തുവിടുന്നത് നീട്ടിക്കൊണ്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ്, ബൈജൂസിന്റെ ഓഡിറ്റര്‍ ചുമതലയും ഒഴിഞ്ഞിരുന്നു. ഇതോടെ വന്‍ പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്.

ബൈജൂസിന്റെ അനുബന്ധ സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയര്‍ സിഇഒ അനന്യ ത്രിപാഠിയും രാജി വെച്ചിരുന്നു. മിന്ത്രയിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന അനന്യ കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ബൈജൂസിലെത്തിയ്.കഴിഞ്ഞ മേയ് മുതല്‍ പ്രസവാവധിയിലായിരുന്ന അനന്യ രാജി വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു. കോഡ് ലേണിങ് പ്ലാറ്റ്ഫോമായ വൈറ്റ്ഹാറ്റിനെ 2020ല്‍ ആണ് ബൈജൂസ് ഏറ്റെടുക്കുന്നത്. വൈറ്റ്ഹാറ്റ് സ്ഥാപകന്‍ കരണ്‍ ബജാജ് 2021ല്‍ തന്നെ സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.

സാമ്പത്തിക ക്രമക്കേടുകള്‍ ഉയര്‍ന്നതോടെ ബൈജൂസ് ആപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തിയിരുന്നു. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡുകള്‍ നടന്നത്. ഇഡിയുടെ കണക്ക് അനുസരിച്ച് 2011-നും 2023-നും ഇടയില്‍ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തന്നെ 9,754 കോടി രൂപ വിദേശത്തേക്ക് അയച്ചതായും കണ്ടെത്തിയിരുന്നു.

പരസ്യം, മാര്‍ക്കറ്റിംഗ് എന്നിവയുടെ പേരില്‍ 944 കോടിയാണ് കൈമാറിയിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക രേഖകള്‍ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ഇഡി നടത്തും. എടുത്ത കടത്തിന്റെ പലിശ തിരിച്ചടയ്ക്കാന്‍ പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബൈജൂസിന് കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ പ്രത്യക്ഷവും പരോക്ഷവുമായി ജോലി ചെയ്യുന്ന ആറായിരത്തില്‍ അധികം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.