ക്രെഡിറ്റ് കാര്‍ഡില്‍ വിദേശയാത്ര വേണോ?; ജൂലൈ 1 മുതല്‍ 20 ശതമാനം നികുതി

നമ്മളില്‍ പലരും വിദേശ യാത്രകള്‍ നടത്തുന്നവരാണ്. ജോലിയുടെ ഭാഗമായും സന്ദര്‍ശനം എന്ന നിലയ്ക്കുമെല്ലാം ഇങ്ങനെ വിദേശ ട്രിപ്പുകള്‍ നമ്മള്‍ പ്ലാന്‍ ചെയ്യാറുണ്ട്. പലപ്പോഴും ഇതിനുള്ള ചെലവുകള്‍ മുഴുവന്‍ തരണം ചെയ്യാന്‍ ‘റെഡി കാഷ്’ നമ്മുടെ കൈയ്യില്‍ ഉണ്ടായിക്കൊള്ളണമെന്നുമില്ല.സുഹൃത്തുക്കളുടെയും മറ്റും നിര്‍ബന്ധത്തിന് വഴങ്ങിയാകും ഇങ്ങനെ വിദേശ ടൂര്‍ എന്ന കണസ്പറ്റിലേക്ക് പലപ്പോഴും നമ്മള്‍ എത്തുക.

ഇവിടെ തീരുമാനം എടുക്കുകയാണ് പ്രശ്നം. എടുത്തുകഴിഞ്ഞാല്‍ പിന്നെ പണമുണ്ടാക്കല്‍ എളുപ്പമാണ്. പേഴ്സണല്‍ ലോണ്‍, സ്വര്‍ണ വായ്പ തുടങ്ങി പല സാധ്യതകളും നമ്മള്‍ ഉപയോഗിച്ചെന്നിരിക്കും. മറ്റൊരു സാധ്യതയാണ് ക്രെഡിറ്റ് കാര്‍ഡ്. ഇവിടെ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന ആത്മവിശ്വാസം ഒന്നു വേറെ തന്നെയാണ്. ഏകദേശം രണ്ട് മാസത്തോളം പലിശയില്ലാതെ പണം ചെലവാക്കാം എന്നുള്ളത് ചില്ലറക്കാര്യമല്ല. ഇത്തരം യാത്രകളില്‍ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഹോട്ടല്‍ ബില്‍ അടയ്ക്കാനും പാക്കേജ് കമ്പനികളുടെ പേയ്മെന്റ് നല്‍കാനുമെല്ലാം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ഇതുവരെ ഇത് വലിയ അനുഗ്രഹമായിരുന്നു. എന്നാല്‍ കേന്ദ്ര ധനകകാര്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശ യാത്രകളും മറ്റും നടത്തുന്നവര്‍ക്ക് ഇടിത്തീയാണ്.

ലക്ഷത്തിന് 20,000 രൂപ നികുതി

ജൂലായ് ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശയാത്രയ്ക്ക് പണമൊടുക്കുന്നവര്‍ക്ക് 20 ശതമാനം ടിസിഎസ് നല്‍കേണ്ടി് വരും. ടിസിഎസ് എന്നാല്‍ ടാക്സ് കളക്ഷന്‍ അറ്റ് സോഴ്സ് അഥവാ ഉറവിട നികുതി. കേന്ദ്ര സര്‍ക്കാരിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ ആര്‍ എസ്)
കീഴിലേക്ക് ഇത് മാറ്റിയതോടെയാണ് ഈ ഭീമമായ നികുതി വരുന്നത്. വിദേശ വിനോദയാത്രയ്ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് എല്‍ ആര്‍ എസ് സ്‌കീമിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാന്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായി ഫിനാന്‍സ് ബില്‍ 2023 പരിഗണനയ്്ക്കെടുത്തപ്പോള്‍ കഴിഞ്ഞ മാസമൊടുവില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. വിദേശ യാത്രയ്ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് എല്‍ആര്‍എസില്‍ നിന്ന് രക്ഷപ്പെടുന്നു എന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.

സത്യത്തില്‍ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഫോറിന്‍ റെമിറ്റന്‍സിനാണ് നിലവില്‍ 5 ശതമാനം ടിസിഎസ് പിടിച്ചിരുന്നത്. 2023 ലെ ബജറ്റിലാണ് എല്‍ ആര്‍ എസിന് കീഴിലുള്ള വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കൊഴികെ വിദേശത്തേക്ക് പണമയയ്ക്കുന്നതിന് 20 ശതമാനം ഉറവിട നികുതി ശുപാര്‍ശ ചെയ്തത്. ഇതാണ് ജൂലായ് ഒന്നു മുതല്‍ നടപ്പിലാകുന്നത്.

എല്‍ ആര്‍ എസ്

2004 ല്‍ കൊണ്ടുവന്നതാണ് എല്‍ ആര്‍ എസ് സ്‌കീം. നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്കായി ഇന്‍ഡ്യന്‍ റെസിഡന്റിന് ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമിതയില്ലാതെ വിദേശത്തേയ്ക്ക് പണമയയ്ക്കാന്‍ ഇത് അനുമതി നല്‍കുന്നു. ഇതിലൂടെ 250,000 അമേരിക്കന്‍ ഡോളര്‍ വരെ ഇങ്ങനെ അയയ്ക്കാം. അതായത് ഏകദേശം 2 കോടി ഇന്ത്യന്‍ രൂപ. ഇതിന് മുമ്പ് ഫോറിന്‍ എക്സേഞ്ച് മാനേജ്മെന്റ് ആക്ട് ( ഫെമ) ആയിരുന്നു ഇത്തരം പണം കൈമാറ്റത്തിന് നിലവിലുണ്ടായിരുന്നത്. ഫെമയിലൂടെ ഇന്ത്യയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് പണം കൈമാറാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. തുടക്കത്തില്‍ എല്‍ആര്‍എസിലൂടെയുള്ള കൈമാറ്റ പരിധി 25,000 ഡോളറായിരുന്നു. പിന്നീട് പലകുറി പരിധി കൂട്ടിയാണ് 2013 ല്‍ 250,000 ഡോളര്‍ ആക്കിയത്.

ഇന്ത്യന്‍ റെസിഡന്റായ (വര്‍ഷത്തില്‍ 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിക്കുന്ന) ഇന്ത്യന്‍ പാസ്പോര്‍ട്ടും പാന്‍കാര്‍ഡുമുള്ള ആള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. കറന്റ് അക്കൗണ്ട്, ക്യാപിറ്റല്‍ അക്കൗണ്ട് അതല്ലെങ്കില്‍ രണ്ടിലൂം കൂടിയോ ഒരു സാമ്പത്തിക വര്‍ഷം ഇത്രയും തുക വിദേശത്തേയ്ക്ക്് അയ്ക്കാം. ബിസിനസ്, വിദ്യാഭ്യാസം, വ്യക്തിപരം, അതുപോലുള്ള കാര്യങ്ങള്‍ക്കായിരിക്കണം പണമയക്കേണ്ടത്. അതേസമയം റിയല്‍ എസ്റ്റേറ്റ്, ലോട്ടറി ടിക്കറ്റ്, വിദേശ ധനവിനിയ കമ്പോളത്തിലെ ഉഹകച്ചവടം ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഈ പണം ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ്

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് ഇതുവരെ ഈ 2 കോടിയുടെ പരിധിയില്‍ വരുന്നില്ലായിരുന്നു. ഇതാണ് ഇപ്പോള്‍ ഇതിന്റെ പരിധിയിലേക്ക് കൊണ്ടു വന്നത്. പക്ഷെ, ഇതിന് ചില ആശങ്കകള്‍ ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണം വിദ്യാഭ്യാസം, ചികിത്സാ ചെലവ് എന്നിവയ്ക്കും ഇങ്ങനെ പണം അയക്കുന്നുണ്ട്. ഏത് പണം എന്താവശ്യത്തിന് എന്ന് തരം തിരിക്കുക ഇവിടെ ബുദ്ധിമുട്ടാകും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശത്തെ ഒരു ട്രാവല്‍ ഏജന്‍സിയ്ക്ക് പണം കൈമാറുമ്പോഴോ, അല്ലെങ്കില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പണം അടയ്ക്കുമ്പോഴോ വിവിധ തരത്തിലുള്ള, നാഷണല്‍, ഇന്റര്‍നാഷണല്‍ മര്‍ച്ചന്റ് കമ്പനികള്‍ ഇതിന്റെ കൈമാറ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതുപോലെ തന്നെ, ഒരേ മര്‍ച്ചന്റ് കമ്പനികള്‍ തന്നെ ഒന്നിലധികം ആവശ്യത്തിന് പണം കൈകാര്യം ചെയ്യുന്നുമുണ്ട്. ഇതില്‍ ചിലതിന് ടിസിഎസ് അല്ലാത്തതിന് ഒഴിവ്, ഇതെല്ലാം പ്രയോഗത്തില്‍ ബുദ്ധിമുട്ടാകും.

കാര്‍ഡിന്റെ പരിധി

രണ്ട് ലക്ഷം രൂപ ക്രെഡിറ്റ് ലിമിറ്റ് ഉള്ള ഒരു കാര്‍ഡ് ഉപയോഗിച്ച് രണ്ട് ലക്ഷത്തിന്റെ പേയ്മെന്റ് നടത്തിയാല്‍ അത് സക്സസ് ആകുമോ അതോ പരാജയപ്പെടുമോ എന്ന ചോദ്യവും ഉയരാം? കാരണം 20 ശതമാനം ടിസിഎസ് സേഴ്സില്‍ പിടിക്കും. അങ്ങനെ വന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍,ബാങ്കുകള്‍ എന്നിവ നികുതിയായി മുന്‍കൂര്‍ പിടിക്കുന്ന 20 ശതമാനം അധികം ക്രെഡിറ്റ് ലിമറ്റ് അനുവദിക്കുമോ? അതായത് കാര്‍ഡിന്റെ മൊത്തം വായ്പാ പരിധി 2.4 ലക്ഷത്തിലേക്ക് ഉയര്‍ത്തുമോ? ഇത്തരം വിഷയങ്ങളെല്ലാം ഇതോടനുബന്ധിച്ച് സംശയങ്ങളായി ഉയരുന്നുണ്ടിവിടെ. ഇതിനെല്ലാം ക്ലാരിറ്റി വേണ്ടി വരും. എന്തായാലും ജൂലായ് ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിദേശ ടൂറിന് പണം ചെലവാക്കിയാല്‍ 20 ശതമാനം ടിസിഎസ് പിടിക്കും. അപ്പോള്‍ 40,000 രൂപ ആ ഇടപാടില്‍ മൈനസ് ആകും. അപ്പോള്‍ ആ ട്രാന്‍സാക്ഷന്‍ സക്സസ് ആകുമോ?

കാര്‍ഡുടകമള്‍ എന്തു ചെയ്യണം ?

നിങ്ങള്‍ മല്യേഷ്യയിലേക്ക് ഒരു ഫാമിലി ടൂര്‍ പാക്കേജ് രണ്ട് ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യുന്നുവെന്നിരിക്കട്ടെ. ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിച്ചതെങ്കില്‍ ജൂലായ് ഒന്നുമുതല്‍ അധികമായി 40,000 രൂപ കണ്ടെത്തേണ്ടി വരും. ഇതോട് ചേര്‍ത്ത് വായിക്കേണ്ട കാര്യം ഇതേ ആവശ്യത്തിനായി അക്കൗണ്ടിലൂടെയോ അതല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ യാത്ര നടത്തിയാലും ഇതേ നികുതി ബാധകമാകും എന്നതാണ്.

റീഫണ്ട്

ഇനി മറ്റൊരു കാര്യം. നിങ്ങളുടെ നികുതി ബാധ്യതയില്‍ തട്ടിക്കിഴിക്കാവുന്നതാണ് ടിസിഎസ്. ഒരു സാമ്പത്തിക വര്‍ഷം നിങ്ങള്‍ക്ക് ബാധകമായ നികുതി നിരക്കിലേക്ക് ഇത് തട്ടികിഴിക്കാം. മതിയായ നികുതി ബാധ്യത ഇല്ലാത്ത ആ ളാണ് നിങ്ങളെങ്കില്‍ ഈ തുക റീഫണ്ടായി നേടാം.
ഇവിടെ പക്ഷെ, ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് യാത്ര നടത്തുന്നവരാണ് നിങ്ങളെങ്കില്‍ ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കേണ്ടതുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇന്‍വോയ്സ്, റിസിറ്റ്, ഇവയെല്ലാം.ടിസിഎസ് സര്‍ട്ടിഫിക്കറ്റ് ബാങ്കുകളില്‍ നിന്ന് വാങ്ങി സൂക്ഷിക്കേണ്ടതും ആവശ്യമാണ്. പിന്നീട് റീഫണ്ട് ക്ലെയിം ചെയ്യാന്‍ ഇത് ആവശ്യമാണ്. കാര്‍ഡില്‍ ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര പണമിടപാടുകളും ഫോറിന്‍ ട്രാവല്‍ കാര്‍ഡുകളിലേക്ക് പണം ലോഡ്, റീലോഡ് ചെയ്യുന്നതുമെല്ലാം 2020 ഒക്ടോബര്‍ 1 മുതല്‍ എല്‍ ആര്‍എസില്‍ പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഫോറക്സ് കാര്‍ഡുപയോഗിച്ച് വിദേശ യാത്ര ബുക്ക് ചെയത്ാലും 20 ശതമാനം ടിസിഎസ് പോകും. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് വിദേശ യാത്രയ്ക്ക് ഉപയോഗിക്കുമ്പോള്‍ ഇനി മുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.