ഓഹരി വിപണിയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി റിലയന്‍സ്; പത്ത് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്നതോടെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി റിലയന്‍സ്. പത്തുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണ് കമ്പനിയുടെ ഓഹരികള്‍.

ലോകത്തിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ ശുദ്ധീകരണ കേന്ദ്രത്തിന്റെ ഓപ്പറേറ്ററും കൃഷ്ണ ഗോദാവരി തടത്തിലെ കെജി-ഡി 6 തടത്തിന്റെ ഓപ്പറേറ്ററുമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി 13.65 ശതമാനമാണ് ഇടിഞ്ഞത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്.

സ്റ്റേറ്റ് ഓയില്‍ എക്സ്പ്ലോറര്‍ ഒ.എന്‍.ജി.സിയും 13 ശതമാനം ഇടിഞ്ഞ് 77.80 രൂപയിലെത്തി.

റഷ്യയുമായുള്ള മത്സരത്തില്‍ സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 1991ന് ശേഷം അസംസ്‌കൃത എണ്ണവില ഇത്രത്തോളം കുറയുന്നത് ഇത് ആദ്യമായാണ്. ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വില കുറഞ്ഞത്.