റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ 5.15 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്

കലണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തെയും സാമ്പത്തികവര്‍ഷത്തെ അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി.

ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് റിസർവ് ബാങ്കിന്റെ ധനനയ സമിതി യോഗം തീരുമാനിച്ചത്. നിലവിലുള്ള നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന കാര്യത്തില്‍ സമിതിയിലെ ആറംഗങ്ങളും അനുകൂലിച്ചു.

ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയായ 7.35 ശതമാനത്തില്‍ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ (ആര്‍.ബി.ഐ) പ്രതീക്ഷ. ഇതേത്തുടര്‍ന്ന് ഡിസംബറിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

ആര്‍.ബി.ഐ.യുടെ പണവായ്പാനയ സമിതി തുടര്‍ച്ചയായി അഞ്ചുവട്ടം പലിശനിരക്കുകള്‍ കുറച്ച ശേഷമാണ് ഡിസംബറില്‍ നിരക്ക് ഡിസംബറില്‍ നിലനിര്‍ത്തിയത്. ഈ സാമ്പത്തികവര്‍ഷം ഇതുവരെ അടിസ്ഥാന നിരക്കില്‍ ആകെ 1.35 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ.