മാരുതിക്ക് പിന്നാലെ പ്ലാന്റുകൾ പൂട്ടി അശോക് ലെയ്‌ലൻഡും, വിൽപ്പന 50 ശതമാനം കുറഞ്ഞു

വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ ശാലകൾ അടച്ചു പൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. വാണിജ്യ വാഹന മോര്‍ക്കറ്റിലെ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സെപ്റ്റംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ അശോക് ലെയ്‌ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ 50 ശതമാനം ഇടിവ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അഞ്ച് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പ്ലാന്റിലെ 3000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 5000 തൊഴിലാളികളെ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ദിവസത്തേക്കുള്ള ശമ്പളത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അവര്‍ അറിയിച്ചത്.

അശോക് ലെയ്‌ലാൻഡിന് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടു വന്നിരുന്നു. വാഹന വില്‍പ്പന നേരെ പകുതിയായി കുറയുകയാണ് ആഗസ്റ്റ് മാസത്തില്‍ സംഭവിച്ചത്. ദോസ്ത് മിനി ട്രക്ക് പോലുള്ള വാഹനങ്ങളുടെ മേഖലയില്‍ 11 ശതമാനം വില്‍പ്പനയാണ് ഇടിഞ്ഞതെങ്കില്‍ ബസ് ഉൾപ്പടെയുള്ള വലിയ കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷം 12,420 യൂണിറ്റുകള്‍ വിറ്റിരുന്നിടത്ത് ഇത്തവണ 4585 ആയി.

രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്നാണ് കമ്പനികള്‍ പറയുന്നത്.