റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ, നാല്‌ ശതമാനത്തില്‍ തുടരും

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോയാകട്ടെ 3.35 ശതമാനവുമാണ്.

സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായതും ഗുണകരമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിരക്കുകളില്‍ നാലാംതവണയും മാറ്റം വരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. ബജറ്റിനു ശേഷമുള്ള ആദ്യത്തേയും സാമ്പത്തിക വര്‍ഷത്തെ അവസാനത്തേതുമായ വായ്പാവലോകന യോഗത്തിലാണ് തീരുമാനം.

സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം എന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയതും അനുകൂലഘടകമായാണ് ആര്‍.ബി.ഐ. വിലയിരുത്തുന്നത്.

നിലവിലുള്ള നിരക്ക് തുടരുന്നതിനാണ് എം.പി.സി. യോഗത്തില്‍ അംഗങ്ങളില്‍ മുഴുവന്‍ പേരും വോട്ടു ചെയ്തത്. വിപണിയില്‍ പണലഭ്യത സാധാരണ രീതിയിലാകാനുള്ള നടപടികള്‍ തുടരുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. ബോണ്ട് വില്പനയിലൂടെയാണ് ആര്‍.ബി.ഐ. വിപണിയില്‍ ഇടപെടല്‍ നടത്തിയത്. ഇതോടെ ബോണ്ടില്‍നിന്നുള്ള ആദായം കുതിച്ചുകയറുകയും ചെയ്തു.