സൈബര്‍ സുരക്ഷാ ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം; പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത് വളര്‍ച്ചാ സൂചനയെന്ന് വ്യവസായ മന്ത്രി പി രാജീവ്

സൈബര്‍ സുരക്ഷാ ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കമായി. എഫ്9 ഇന്‍ഫോടെക് സംഘടിപ്പിച്ച കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തത് വ്യവസായ മന്ത്രി പി രാജീവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ ഇവിടെ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും വ്യവസായ മന്ത്രി പറഞ്ഞു. എഫ്9 ഇന്‍ഫോടെക് സംഘടിപ്പിച്ച കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി രാജീവ്.

2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളില്‍ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണല്‍ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇന്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs) സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു. 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും 1 വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായും നൽകും

ചെലവ് കാരണം സൈബര്‍ സുരക്ഷാ സേവനങ്ങള്‍ ലഭിക്കാതെ പോകുന്ന സ്ഥാപനങ്ങള്‍ക്ക്, തങ്ങളുടെ സൈബര്‍ ദുര്‍ബലതകളും പ്രതിരോധ സംവിധാനങ്ങളും വിലയിരുത്താന്‍ ഇതുവഴി സാധിക്കും. സൗജന്യ സേവനത്തിന് പുറമെ, സമഗ്രമായ സുരക്ഷാ ആര്‍ക്കിടെക്ചര്‍ അവലോകനവും ലഭിക്കുമെന്നത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ കരുത്താകുമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.

കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌ f 9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷ സമ്മിറ്റ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു. ടൈ കേരള പ്രസിഡന്റ്‌ വിവേക് ഗോവിന്ദ്, F9 CISO രാജേഷ് വിക്രമൻ, CTO രാജേഷ് രാധാകൃഷ്ണൻ, കൊച്ചിൻ ചേമ്പർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി പ്രസിഡന്റ്‌ വിനോദിനി സുകുമാരൻ, കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷൻ ഡയറക്ടർ Lt Cdr സജിത് കുമാർ EV ( retd ) F9 CEO ജയകുമാർ മോഹനചന്ദ്രൻ എന്നിവർ സമീപം.

യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി സൈബര്‍ കുറ്റകൃത്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് പ്രമുഖ സൈബര്‍ സുരക്ഷാ വിദഗ്ധനായ ഗോപന്‍ ശിവശങ്കരന്‍ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ സാമ്പത്തിക വ്യാപ്തി ഏകദേശം 10.5 ട്രില്യണ്‍ ഡോളറാണ്. സൈബര്‍ കുറ്റവാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അവയെ നേരിടാന്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും (KSUM) സഹകരണത്തോടെയാണ് കെസിഎസ്എസ് 2025 സംഘടിപ്പിച്ചത്. എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സൈബര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു ഉച്ചകോടിയില്‍ പ്രധാന ഊന്നല്‍.

കെഎസ്യുഎം ഡയറക്ടര്‍ ലെഫ്. കമാന്‍ഡര്‍ സജിത്ത് കുമാര്‍ ഇ.വി. (റിട്ട), സോഫോസ് ഡയറക്ടര്‍ ഗോപന്‍ ശിവശങ്കരന്‍, എഫ്9 ഇന്‍ഫോടെക് സിഇഒ ജയകുമാര്‍ മോഹനചന്ദ്രന്‍, സിടിഒ രാജേഷ് രാധാകൃഷ്ണന്‍, സിഐഎസ്ഒ രാജേഷ് വിക്രമന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

Read more

വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകളും ഉച്ചകോടിയില്‍ നടന്നു:
ബിബു പുന്നൂരാന്‍ (മെഡിവിഷന്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍), വിനോദിനി സുകുമാരന്‍ (കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ്), നിത്യാനന്ദ് കാമത്ത് (മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്), വിവേക് ഗോവിന്ദ് (ടിഐഇ കേരള പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോ സ്‌കറിയ മോഡറേറ്ററായിരുന്നു.
എ. ബാലകൃഷ്ണന്‍ (ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്), സംഗീത് കെ.എം. (മെയ്ന്‍ കാന്‍കോര്‍ എവിപി), അനില്‍ മേനോന്‍ (ലുലു ഗ്രൂപ്പ് ഇന്ത്യ സിഐഒ), റോബിന്‍ ജോയ് (എംസൈന്‍ ടെക്‌നോളജീസ് ഡയറക്ടര്‍), വി.വി. ജേക്കബ് (മലയാള മനോരമ) എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയ്ക്ക് എസ്എഫ്ഒ ടെക്‌നോളജീസ് പ്രിന്‍സ് ജോസഫ് മോഡറേറ്ററായി.