ഏപ്രില്‍ ഒന്ന് മുതല്‍ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും രാജ്യത്ത് ലഭ്യമാകും

ഏപ്രില്‍ ഒന്നുമുതല്‍ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും രാജ്യത്ത് ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്.യുറോ നാല് നിലവാരത്തില്‍നിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവര്‍ഷംകൊണ്ടാണ് രാജ്യത്തിന് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ സാധിക്കുന്നത്.

യൂറോപ്പിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങള്‍ പുറത്തുവിടുന്ന മലിനീകരണ ഘടകങ്ങളുടെ(സള്‍ഫറിന്റെ) തോത് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6.

2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവില്‍വന്നത്. നാലില്‍നിന്ന് അഞ്ചിലേയ്ക്കല്ല നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവില്‍വരേണ്ടിയിരുന്നത്.

രാജ്യത്തെ അന്തരീക്ഷ മലിനീകരണം തീവ്രമായ സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാന്‍ തീരുമാനിച്ചത്. ബിഎസ് 4 ഇന്ധനത്തില്‍ 50 പിപിഎം(പാര്‍ട്സ് പെര്‍ മില്യണ്‍) സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ്-6ല്‍ 10 പിപിഎം മാത്രമാണുള്ളത്. നൈട്രജന്‍ ഓക്സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും.

സള്‍ഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത് 35,000 കോടി രൂപയാണ്.