പഞ്ചാബ് നാഷണൽ, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ - അടുത്ത ലയനം ഇവ തമ്മിൽ

ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകളെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പൊതുമേഖല ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുളള നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇതിനായുളള പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിക്കാനാണ് ആലോചന. സര്‍ക്കാരിന്‍റെ ആലോചന. നേരത്തെ മൂന്ന് ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നിനാണ് നിലവിൽ വന്നത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് ലയന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നാല്‍, അടുത്ത ഘട്ട ലയനത്തിന് ഇത് മികച്ച സമയമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകളുടെ പ്രവര്‍ത്തനവും ധനസ്ഥിതിയും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് നടപ്പാക്കി വരുന്ന പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്റെ (പിസിഎ) പരിധിയിലാണ് ലയനത്തിന് പരിഗണിക്കുന്ന രണ്ട് ബാങ്കുകളും. പഞ്ചാബ് നാഷണല്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കിന്‍റെ കടുത്ത നിയന്ത്രണങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ പിസിഎ നടപടികളില്‍ നിന്ന് പുറത്തുവന്നിട്ട് അധികമായിട്ടില്ല.
ഇന്ത്യയിലെ പൊതു മേഖല ബാങ്കുകളെ ലയിപ്പിച്ച് നാലോ അഞ്ചോ വലിയ ബാങ്കുകളാക്കി മാറ്റുക എന്ന സമീപനം എൻ ഡി എ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ ലയന നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നത്.