കഫേ കോഫി ഡേ സ്ഥാപകന്‍ വി. ജി സിദ്ധാര്‍ത്ഥ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കമ്പനി അറിയാതെ വല്ല സാമ്പത്തിക ഇടപാടുകളും അദ്ദേഹം നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുക. കമ്പനിയുടെ കട ബാധ്യത പരിഹരിക്കുന്നതിന് ആസ്തികളില്‍ ചിലത് വില്‍ക്കുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്.
സിദ്ധാര്‍ത്ഥ മരിക്കുന്നതിന് മുമ്പ് എഴുതിയതായി കരുതപ്പെടുന്ന കത്തിനെ ആധാരമാക്കി അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മാനേജ്മെന്റിലെ ഉന്നതരും ഓഡിറ്ററും അറിയാതെ സിദ്ധാര്‍ത്ഥ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. എന്നാൽ സിദ്ധാർത്ഥ അവസാനമായി എഴുതിയ കത്തില്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയതാണോ അതോ, അദ്ദേഹം വ്യക്തിപരമായി നടത്തിയതാണോ എന്നത് സംബന്ധിച്ചും വ്യക്തത കൈവന്നിട്ടില്ല.
സിദ്ധാര്‍ത്ഥയുടെ മരണത്തിന് ശേഷം ക്രെഡിറ്റ് റേ്റ്റിംങ് എജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ് കമ്പനിയുടെ റേറ്റിങ്ങില്‍ മാറ്റം വരുത്തി. ഇത് കമ്പനിയ്ക്ക് തിരച്ചിടിയായേക്കും. കോഫി ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴില്‍ നിരവധി സ്ഥാപനങ്ങളാണുള്ളത്. കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡ്, സികാല്‍ ലോജിസ്റ്റിക്കസ് ലിമിറ്റഡ്, തങ്കിന് ഡവലപ്മെന്റസ് ലിമിറ്റഡ്, കോഫി ഡേ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് ലിമിറ്റഡ് എന്നി സ്ഥാപനങ്ങള്‍ക്ക് ആകെ 7653 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. 6547.38 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ഈ കമ്പനികള്‍ക്കെല്ലാമായി ഉള്ളത്. കോഫി ഡേ ഗ്ലോബലിന് മാത്രമായി 879.67 കോടി രൂപയുടെ വായ്പാ ബാധ്യതയാണുള്ളത്.
സംയുക്ത സംരഭങ്ങളുള്പ്പെടെ 52 സബ്സിഡിയറികളാണ് കോഫി ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിനുള്ളത്. കൊക്ക കോളയുമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് കമ്പനി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി അന്തിമ തീരുമാനമെടുത്തിട്ടില്ല. കോഫി ഡെ എന്റര്‍പ്രൈസസിനെ കൊക്കെകോള പൂര്‍ണമായി ഏറ്റെടുക്കകയോ, അല്ലെങ്കില്‍ കമ്പനിയുമായി ചേര്‍ന്ന് സംയുക്ത സംരഭം ഉണ്ടാക്കുന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. കമ്പനിയുടെ കീഴിലുള്ള കോഫി ഇതര സംരഭങ്ങള്‍ എല്ലാം ഒരു കമ്പനിയുടെ കീഴിലാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
Read more
അതിനിടെ, സിദ്ധാർത്ഥൻ്റെ ഭാര്യ മാളവിക സിദ്ധാര്‍ത്ഥ് കമ്പനിയുടെ ചെയര്‍പേഴ്സണായി സ്ഥാനമേറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മാളവിക. കമ്പനിയിൽ സിദ്ധാർത്ഥ കഴിഞ്ഞാൽ കാര്യങ്ങൾ നോക്കിയിരുന്നത് മുൻ കർണാടക മുഖ്യമന്ത്രി എസ്. എം കൃഷ്ണയുടെ മകളായ മാളവികയാണ്.