എന്താ മൈലേജ് കൂടിപ്പോയോ..; പുതിയ പോര്‍മുഖം തുറന്ന് ഫോര്‍ച്യൂണര്‍, എതിരാളികളുടെ തല പുകഞ്ഞ് തുടങ്ങി

ലുക്കിലായാലും പെര്‍ഫോമന്‍സിലായാലും ഏതു കാലത്തും കേമന്മാരാണ് ഫുള്‍ സൈസ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍. ഇന്ത്യന്‍ നിരത്തുകളില്‍ പ്രീമിയം കാറുകളെക്കാള്‍ ആളുകള്‍ക്ക് ഇപ്പോള്‍ താല്‍പര്യം നെടുനീളന്‍ എസ്യുവികളോടാണെന്നതില്‍ സംശയം വേണ്ട. അങ്ങനെയുള്ള എസ്യുവി നിരയിലെ രാജാവാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഇപ്പോഴിതാ ഈ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

വലിയ എസ്യുവികളുടെ ഒരു പ്രധാന പോരായ്മയാണ് മൈലേജ്. അവിടെ തന്നെ ഒരു മാറ്റം കൊണ്ടുവരാനാണ് ടൊയോട്ടയുടെ നീക്കം. ഫോര്‍ച്യൂണര്‍, ഹൈലക്സ് മോഡലുകളിലേക്ക് ഹൈബ്രിഡ് എഞ്ചിന്‍ കൊണ്ടുവന്ന് മോഡലുകളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും (ISG) ഉപയോഗിച്ചുള്ള ബൂസ്റ്റിംഗാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പക്ഷേ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനമായിരിക്കില്ല ടൊയോട്ട അവതരിപ്പിക്കുക. ഫ്‌ലാഗ്ഷിപ്പ് മോഡലുകളായ ഫോര്‍ച്യൂണര്‍ എസ്യുവി, ഹൈലക്സ് പിക്കപ്പ് ട്രക്ക് എന്നിവയുടെ മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പുകളാണ് കമ്പനി അവതരിപ്പിക്കുക. ഇത് ആദ്യം ദക്ഷിണാഫ്രിക്കയിലായിരിക്കും അവതരിപ്പിക്കുക.

ഇത് ഇന്ത്യയിലേക്ക് എത്തുമോ എന്നു ചോദിച്ചാല്‍, ടൊയോട്ട ഇന്ത്യയില്‍ ഫോര്‍ച്യൂണറും ഹൈലക്‌സും വില്‍ക്കുന്നത് ഡീസല്‍ എഞ്ചിനില്‍ മാത്രമാണ്. എന്നാല്‍ വരാനിരിക്കുന്ന പുതുതലമുറ ആവര്‍ത്തനങ്ങളില്‍ കമ്പനി ഹൈബ്രിഡ് എഞ്ചിന്‍ നല്‍കിയേക്കാമെന്നാണ് വിവരം. നിലവിലെ പ്ലാറ്റ്‌ഫോം ഒരുവിധത്തിലുമുള്ള ഇലക്ട്രിഫിക്കേഷന് അനുയോജ്യമല്ലാത്തതിനാല്‍ ഉടന്‍ അത് സാധ്യമല്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്ന മോഡലുകളില്‍ മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തിന് ഏകദേശം 200 ബിഎച്ച്പി പവറില്‍ പരമാവധി 500 എന്‍എം ടോര്‍ക്കും വരെയും നല്‍കാനാവും.

കമ്പനിയുടെ പുതിയ പരിഷ്‌കാരങ്ങള്‍ മൈലേജിന്റെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമാവും. ഇന്ത്യക്കാര്‍ക്ക് മൈലേജ് നിര്‍ബന്ധമാണെന്നിരിക്കെ പുതിയ മാറ്റങ്ങള്‍ കമ്പനിയുടെ ഇമേജും വില്‍പ്പനയും വര്‍ധിപ്പിക്കാന്‍ ഉതകുമെന്നാണ് കമ്പനിയുടെ കണക്കൂകൂട്ടല്‍.