കരുത്തോടെ ഇന്ത്യന്‍ കാര്‍ വിപണി; ജപ്പാനെ മറികടന്ന് വില്‍പ്പനയില്‍ മൂന്നാമത്; ടാറ്റയുടെ മാറ്റം നിര്‍ണായകം; ഇനി ലക്ഷ്യം അതിവേഗം ഒന്നാം സ്ഥാനം

വാഹന വില്‍പ്പനയില്‍ അതിവേഗം മുന്നേറി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ വാഹന വില്‍പ്പന 42.50 ലക്ഷമാണ്. ആഗോള വാഹന വില്‍പ്പനയില്‍ മൂന്നാം സ്ഥാനം കുത്തകയായി വെച്ചിരുന്ന ജപ്പാന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ വാഹനങ്ങള്‍ക്കൊപ്പം എത്താനായില്ല. നിക്കി ഏഷ്യയുടെ കണക്ക് പ്രകാരം 42 ലക്ഷമാണ് ജപ്പാനില്‍ വിറ്റ വാഹനങ്ങള്‍.

കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം ഇന്ത്യയില്‍ 41.30 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ കണക്കുകള്‍ പറയുന്നു. മാരുതി സുസുക്കിയുടെ ഡിസംബറിലെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, വില്‍പ്പന 42.50 ലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വില്‍പ്പന കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും നിക്കി ഏഷ്യ പറയുന്നു. നാലാം പാദത്തിലെ വാണിജ്യ വാഹനങ്ങളുടെ കണക്കും വര്‍ഷാന്ത്യ കണക്കുകള്‍ ഇനിയും പുറത്തുവിടാനുള്ള ടാറ്റയുടേത് അടക്കമുള്ള മറ്റു ചില വാഹന നിര്‍മ്മാതാക്കളുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ, വില്‍പ്പന കണക്ക് ഉയരുമെന്നാണ് നിക്കി ഏഷ്യ വ്യക്തമാക്കുന്നത്. നിലവില്‍ വാഹനവില്‍പ്പനയില്‍ ആഗോള തലത്തില്‍ ചൈനയാണ് മുന്നില്‍. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.

ഇന്ത്യന്‍ വാഹന വിപണിയില്‍ 2022ല്‍ അതിവേഗം വളര്‍ന്നത് ടാറ്റ മോട്ടേഴ്സാണ്. കഴിഞ്ഞ വര്‍ഷത്തെ കാറുകളുടെ ആഭ്യന്തര വാര്‍ഷിക വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഡിമാന്‍ഡും ഉയര്‍ന്നതും സെമികണ്ടക്ടര്‍ ചിപ്പ് വിതരണം മെച്ചപ്പെട്ടതുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ഓട്ടോകമ്പനി അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര വാര്‍ഷിക വില്‍പ്പനയില്‍ 58.2 ശതമാനത്തോടെയാണ് ടാറ്റ കുതിച്ചത്. പിന്നാലെ കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ എന്നിവ 40.2 ശതമാനവും, 22.6 ശതമാനവും വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ കൂടുതല്‍ ആഡംബര വാഹനങ്ങളാണ് തിരഞ്ഞെടുത്തത്. 2022ലെ മൊത്തം വിറ്റകാറുളില്‍ 45.3 ശതമാനം എസ് യു വികളാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ പത്തുലക്ഷം യൂണിറ്റോടെ 15.4 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ ആഭ്യന്തര മൊത്തവ്യാപാരം കഴിഞ്ഞ വര്‍ഷത്തെ 3.08 ദശലക്ഷം യൂണിറ്റില്‍ നിന്ന് 23.1 ശതമാനം വളര്‍ന്ന് 3.79 ദശലക്ഷം യൂണിറ്റായതായി മാരുതി സുസുക്കി സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോഴ്സ് 58.2 ശതമാനം വളര്‍ച്ചയോടെ 526,798 യൂണിറ്റ് കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. ടാറ്റയുടെ ടിയാഗോ, നെക്സോണ്‍ എന്നീ മോഡലുകളാണ് ഏറ്റവുമധികം വിറ്റഴിച്ചത്. 2021 ഡിസംബറില്‍ 35,299 യൂണിറ്റ് കാറുകള്‍ വിറ്റിരുന്ന ടാറ്റ ഒരു വര്‍ഷത്തിനിടെ 13.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2022 ഡിസംബറില്‍ 40,043 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.

വര്‍ഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിര്‍മ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറില്‍ 38,831 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ല്‍ ടാറ്റ മോട്ടോഴ്‌സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ടാറ്റയുടെ വാര്‍ഷിക കാര്‍ വില്‍പന അഞ്ച് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.
ഞലമറ ാീൃല

അതേസമയം, ഇന്ത്യന്‍ വാഹന വ്യവസായത്തിലെ വില്‍പ്പന ചാര്‍ട്ടില്‍ മാരുതി സുസുക്കി ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡിസംബറിലെ വില്‍പനയില്‍ മാരുതി സുസുകിക്ക് 9.9 ശതമാനത്തിലേറെ ഇടിവുണ്ടായെങ്കിലും 1,13,535 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറില്‍ മാരുതി 1,26,031 യൂണിറ്റുകള്‍ വിറ്റിരുന്നു. ഡിസംബറിലെ വില്‍പനയില്‍ ടയോട്ട കിര്‍ലോസ്‌ക്കറാണ് നാലാം സ്ഥാനത്ത്. 10,421 യൂണിറ്റ് കാറുകളാണ് 2022 ഡിസംബറില്‍ ടയോട്ട വിറ്റഴിച്ചത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ കാറുകളുടെ ആഭ്യന്തര വില്‍പ്പന 2021 ലെ 130,768 യൂണിറ്റില്‍ നിന്ന് 2022 ല്‍ 160,357 യൂണിറ്റായി വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്.