ഉഗാണ്ട സ്വദേശിയായ രണ്ടു വയസ്സുകാരന് ആസ്റ്റര്‍ മിംസില്‍ നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിജയകരം

കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ട സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി. സിക്കിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് ഫിലിപ്പ് എന്ന രണ്ട് വയസ്സുകാരന്റെ മാതാപിതാക്കള്‍ ചികിത്സ തേടി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ ചികിത്സാ സംബന്ധമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചേര്‍ന്നത്.

ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവനാണ് ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത്. അസഹനീയമായ വേദനയും, തുടര്‍ച്ചയായ ഇന്‍ഫക്ഷനുകളും കൊണ്ട് ബുദ്ധിമുട്ടിയ ഫിലിപ്പിന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് മാത്രമേ പ്രതിവിധിയുള്ളൂ എന്ന് തീരുമാനിച്ച ശേഷം അനുയോജ്യമായ മജ്ജയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഭാഗ്യവശാല്‍ ഫിലിപ്പിന്റെ ജ്യേഷ്ഠ സഹോദരന്‍ തോമസിന്റെ മജ്ജ ഫിലിപ്പിന് പൂര്‍ണ്ണമായും യോജിക്കുമായിരുന്നു. തുടര്‍ന്ന് തോമസിനെ തന്നെ ദാതാവായി നിശ്ചയിക്കുകയും ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിക്കുകയും ചെയ്തു.

വളരെ സങ്കീര്‍ണ്ണമായ ചികിത്സാ രീതിയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് അണുവിമുക്തമായ അന്തരീക്ഷത്തില്‍, പ്രത്യേകം തയ്യാറാക്കിയ ബോണ്‍മാരോ സ്യൂട്ടില്‍ വെച്ചാണ് ചികിത്സ നടത്തുക. ഹെമറ്റോപോയറ്റിക് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് എന്ന രീതിയാണ് ഫിലിപ്പിന് സ്വീകരിച്ചത്. കീമോതെറാപ്പി നല്‍കുകയും, പിന്നീട് ഫിലിപ്പിന്റെ ശരീരത്തില്‍ നിലവിലുള്ള മജ്ജ പൂര്‍ണ്ണമായി നീക്കം ചെയ്യുകയും ചെയ്തതിന് ശേഷമാണ് സഹോദര്‍ തോമസിന്റെ മജ്ജ ഫിലിപ്പിന്റെ ശരീരത്തിലേക്ക് സന്നിവേശിപ്പിച്ചത്. തുടര്‍ച്ചയായ നിരീക്ഷണത്തിന് ശേഷം രക്തത്തിന്റെ കൗണ്ട് ഭേദപ്പെട്ട നിലയിലെത്തി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഫിലിപ്പിനെ ട്രാന്‍സ്പ്ലാന്റ് യൂണിറ്റില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

‘ഒരുമാസത്തെ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷം കുഞ്ഞിന് അസുഖം ഭേദമായി എന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചു. തുടര്‍ ട്രാന്‍സ്ഫ്യൂഷനുകള്‍ ഇനി ആവശ്യമുണ്ടാവുകയില്ല എന്നതിന് പുറണെ വേദനയില്‍ നിന്നും, മറ്റ് ബുദ്ധിമുട്ടുകളില്‍ നിന്നും ഫിലിപ്പ് പൂര്‍ണ്ണമായി മുക്തനാവുകയും ചെയ്തു. ഇനി മറ്റ് കുഞ്ഞുങ്ങളെ പോലെ സാധാരണ ജീവിതം ഫിലിപ്പിന് നയിക്കാന്‍ സാധിക്കും’ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിന് നേതൃത്വം നല്‍കി ഡോ. കേശവന്‍ പറഞ്ഞു.

‘ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് പോലുള്ള അതി സങ്കീര്‍ണ്ണമായ കേസുകള്‍ തേടി ആളുകള്‍ കോഴിക്കോട്ടേക്കെത്തുന്നു എന്നത് അഭിമാനകരമാണ്, ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പുറമെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഉഗാണ്ട തുടങ്ങിയ വിദേശ രാജ്യങ്ങളിലെ രോഗികള്‍ ആദ്യ പരിഗണനയായി കോഴിക്കോടിനെയും ആസ്റ്റര്‍ മിംസിനെയും തെരഞ്ഞെടുത്ത് തുടങ്ങിയിരിക്കുന്നു. ഇത് നമുക്ക് അഭിമാനകരമാണ്’ ആസ്റ്റര്‍ ഗ്രൂപ്പ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. കെ. വി. ഗംഗാധരന്‍ (ഹെഡ് ഓങ്കോളജി വിഭാഗം), ഡോ. സുരേഷ് കുമാര്‍ ഇ കെ (ഹെഡ് പീഡായാട്രിക്സ്), ഡോ. കേശവന്‍ (കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് (കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.