വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെ ഒത്തുചേരലും പീക്കുവിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടത്തി

ആസ്റ്റര്‍ മെഡ്സിറ്റിയിലെ ശിശു സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പീകു’ എന്ന ഭാഗ്യചിഹ്നത്തിന്റെ അനാശ്ചാദന കര്‍മ്മം പ്രശസ്ത സംവിധായകനും നടനുമായ ബേസില്‍ ജോസഫ് നിര്‍വ്വഹിച്ചു. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലും ഇതോടൊപ്പം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലോക വൃക്കദിനത്തോടനുബന്ധിച്ചാണ് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്.

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് അനുബന്ധ ആരോഗ്യ സേവനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് പീക്കു. പീക്കു മുഖേന ആരോഗ്യത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയും ആശുപത്രിയിലെ ശിശു സൗഹൃദാന്തരീക്ഷം വര്‍ധിപ്പിക്കുകയും ചെയുന്നു. പരുപാടിയിലുടനീളം വൈവിധ്യപരമായ ഗെയിമുകളും മറ്റ് പ്രവര്‍ത്തനങ്ങളുടൊപ്പം പ്രിന്റ് ചെയ്ത പീക്കു തൊപ്പികളും മഗ്ഗുകളും വിതരണം ചെയ്തു.

അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ തന്നെ രണ്ടാമത്തെ ആശുപത്രിയും കുട്ടികളിലെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തുന്ന രാജ്യത്തെ ചുരുക്കം ചില ആശുപത്രികളില്‍ഒന്നുമാണ് ആസ്റ്റര്‍ മെഡ്‌സിറ്റി. ആസ്റ്ററില്‍ പൂര്‍ത്തിയാക്കിയ 365 ശസ്ത്രക്രിയകളില്‍ 222 എണ്ണം റോബോട്ടിന്റെ സഹായത്തോടെയും അതില്‍ തന്നെ 42 എണ്ണം 18 വയസിന് താഴെയുള്ള കുട്ടികള്‍ക്കുമാണ്.

പത്ത് കിലോഗ്രാം ശരീരഭാരത്തിന് താഴെയുള്ള കുട്ടികളില്‍ വരെ കരള്‍- വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി ആസ്റ്റര്‍ മെഡ്സിറ്റി നടത്തി. കുട്ടികള്‍ക്കായി റോബോട്ടിന്റെ സഹായത്തോടെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ചുരുക്കം ചില കേന്ദ്രങ്ങളില്‍ ഒന്നാണ് ആസ്റ്റര്‍ മെഡ്സിറ്റിയെന്ന് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ റീനല്‍ സയന്‍സസ് ലീഡ് കണ്‍സള്‍ട്ടന്റായ ഡോ.വി.നാരായണന്‍ ഉണ്ണി പറഞ്ഞു.

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ശിശുസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്ത രസകരമായ കഥാപാത്രമാണ് പീക്കൂ. കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശുപത്രിവേളയില്‍ തീര്‍ത്തും ആശ്വാസകരമായ അന്തരീക്ഷം നിര്‍മ്മിക്കുവാന്‍ ഞങ്ങള്‍ ഇതുവഴി ലക്ഷ്യമിടുന്നുവെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ- തമിഴ്നാട് റീജിയണല്‍ ഡയക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള- തമിഴ്നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ , ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാരായ ഡോ. ജോര്‍ജ് ജോസ്, കണ്‍സള്‍ട്ടന്റ് – നിയോനറ്റോളജി, ഡോ. കിഷോര്‍ ടി.എ, സീനിയര്‍ കണ്‍സള്‍ട്ടന്റ് – യൂറോളജി, ഡോ. ബിപി പികെ, കണ്‍സള്‍ട്ടന്റ് – നെഫ്രോളജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.