ആര്‍ക്കും ബാധിക്കാവുന്ന ബെല്‍സ് പാള്‍സി ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ബെല്‍സ് പാള്‍സി എന്ന രോഗബാധിതനായി ടെലിവിഷന്‍ അവതാരകനും നടനുമായ മിഥുന്‍ രമേശ് ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസമാണ് നമ്മൾ അറിഞ്ഞത്. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും. പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബർ, സിനിമാ-സീരിയൽ താരം മനോജ് കുമാർ എന്നിവർക്കും ഇതേ രോഗം ബാധിച്ചിരുന്നു. കോവിഡ് മുക്തി നേടിയവരില്‍ ഈയൊരു രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ രോഗത്തെപ്പറ്റി അധികം കേട്ടുകേൾവി ഇല്ലാത്തതിനാൽ പലർക്കും എന്താണ് ബെൽസ് പാൾസി എന്ന് അറിയില്ല.

പേശികൾക്കുണ്ടാകുന്ന ഒരു തരം ബലക്ഷയമാണ് ബെൽസ് പാൾസി അഥവാ പാർഷ്യൽ പാരാലിസിസ്. പലരും ഇതിനെ സ്ട്രോക്കെന്ന് തെറ്റായി വ്യഖ്യാനിക്കാറുണ്ട്‌. മുഖത്തിന്റെ ഒരു വശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെൽസ് പാൾസി. ഇഡിയോപ്പതിക് ലോവര്‍ മോട്ടോര്‍ ന്യൂറോണ്‍ ഫേഷ്യല്‍ നെര്‍വ് പാള്‍സി എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം. നെറ്റി ചുളിക്കാനും കണ്ണടയ്ക്കാനും ചിരിക്കാനുമെല്ലാം ഫേഷ്യൽ മസിൽസിന്റെ സഹായം അത്യാവശ്യമാണ്. ഈ മസിൽസിനെ ഫേഷ്യൽ നെർവ് ആണ് സപ്പോർട്ട് ചെയ്യുന്നത്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. പെട്ടെന്നുണ്ടാകുന്ന ഞരമ്പിന്റെ പ്രവര്‍ത്തന വൈകല്യം മൂലമാണ് ഈ അവസ്ഥയുണ്ടാകുന്നതിനാൽ ഏതു പ്രായക്കാർക്കും ലക്ഷണങ്ങൾ പ്രകടമാകാം എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഏതു പ്രായത്തിലും ആർക്കു വേണമെങ്കിലും വരാവുന്ന ഒരു അസുഖമാണ് ബെൽസ് പാൾസി.

രോഗം ബാധിച്ചു കഴിഞ്ഞാൽ മുഖം ഒരു സൈഡിലേക്ക് കോടിപ്പോകുക, നെറ്റി ചുളിക്കാനോ അനക്കാനോ സാധിക്കാതെ വരിക, കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഭക്ഷണം കഴിക്കുമ്പോള്‍ കവിളിൽനിന്ന് ഇറങ്ങാതിരിക്കുക എന്നിവയെല്ലാം ലക്ഷണമായി കാണിക്കാറുണ്ട്. രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക, ചിരിക്കാന്‍ പറ്റാതിരിക്കുക, വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക, തലവേദന, രുചി അനുഭവപ്പെടാതിരിക്കുക എന്നിവയും ബെൽസ് പാൾസിയുടെ ലക്ഷണങ്ങളാണ്. ബെൽസ് പാൾസി ബാധിച്ചാൽ ഞരമ്പില്‍ നീര് വന്നത് പോലെയുള്ള തളര്‍ച്ചയുണ്ടാകും.

കോൾഡ്, ഫ്‌ളൂ, ചിക്കന്‍ പോക്‌സ്, അഡിനോവൈറസ് കാരണമുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകൾ എന്നിവയെല്ലാം ബെൽസ് പാൾസിക്ക് കാരണമാകാം. എന്നാൽ ചിലർക്ക് ഈ രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഗര്‍ഭിണികളില്‍ ആദ്യ മൂന്നു മാസവും പ്രസവശേഷം ആദ്യത്തെ ആഴ്ചയും ഇതുണ്ടാകാന്‍ സാധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രമേഹം, ഹൈ ബിപി, അമിത വണ്ണം എന്നിവയും ഇതിലേക്ക് നയിക്കുന്ന ചില കാരണങ്ങളാണ്. മാത്രമല്ല, പാരമ്പര്യവും മറ്റൊരു കാരണമാണ്.

Read more

രോഗം ബാധിച്ചു കഴിഞ്ഞാൽ ചികിത്സകള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയില്‍ എത്താൻ സാധിക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിക്ക രോഗികളിലും രോഗം ബാധിച്ച് ആഴ്ച്ചകൾക്കുള്ളിൽ ഭേദമാകാറുണ്ട്. എന്നാൽ ചിലരിൽ ആറു മാസം വരെ രോഗലക്ഷണങ്ങള്‍ നീളാനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാൽ കൃത്യസമയത്ത് ചികിത്സ ആരംഭിക്കണം. രോഗം തിരിച്ചറിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ വളരെ പ്രധാനമാണ്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഫിസിയോതെറാപ്പിയും ടെന്‍സ് എന്ന് പറയുന്ന ചികിത്സയും ഇതിനായി നടത്താറുണ്ട്. ഞരമ്പുകളെ ഉത്തേജിപ്പിക്കാന്‍ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏല്‍പ്പിക്കുന്നതാണ് ടെന്‍സ് എന്ന ചികിത്സാരീതി. ഇത്തരം ചികിത്സകള്‍ ആരംഭിച്ചു തുടങ്ങിയാൽ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും രോഗം പൂര്‍ണ്ണമായും ഭേദമാകാറുണ്ട്. ഈ രോഗം ഒന്നിലധികം തവണ വരാനുള്ള സാധ്യത കുറവാണ്. എങ്കിലും അപൂര്‍വ്വമായി ചിലരിൽ വീണ്ടും രോഗം വരാറുണ്ട്. രോഗം ഭേദമായാൽ സ്ഥിരമായി മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടാകാറില്ല.