'എമര്‍ജന്‍സ്-2022'; ജീവന്‍ രക്ഷാബോധവത്കരണ പരിപാടിയുമായി ആസ്റ്റര്‍ ഗ്രൂപ്പ്

കോഴിക്കോട്; മെയ് 24,2022: അപ്രതീക്ഷിതമായാണ് വടകര ബസ്സ്റ്റാന്റ് പരിസരത്ത് സിനിമാ ഗാനത്തിനനുസരിച്ച് നൃത്തച്ചുവടുകളുമായി കുറച്ച് പേര്‍ കടന്ന് വന്നത്. എന്തിനാണ് ഫ്ളാഷ് മോബ് എന്നറിയാതെ കാഴ്ചക്കാര്‍ തടിച്ച് കൂടി. ഒന്ന് രണ്ട് നൃത്തങ്ങള്‍ക്ക് ശേഷം ഡോ. ജലീല്‍ മൈക്കുമായി കടന്ന് വന്ന് കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് കാഴ്ചക്കാര്‍ക്ക് സംഗതി മനസ്സിലായത്.
ആസ്റ്റര്‍ എമര്‍ജന്‍സി മെഡിസിന്‍ നെറ്റ് വര്‍ക്കും, ആസ്റ്റര്‍ മിംസ് കോഴിക്കോടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘എമര്‍ജന്‍സ്-2022’ ഇന്റര്‍നാഷണള്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന് മുന്നോടിയായി അടിസ്ഥാന ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അവബോധന പരിപാടിയായിരുന്നു ഇത്.

ഈ മാസം 26ന് കോഴിക്കോട് ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് വിവിധ ജില്ലകളിലെ പതിനെട്ടോളം കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രാഥമിക ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളില്‍ പരിശീലനം നല്‍കുന്ന പരിപാടിയുടെ തുടക്കമായിരുന്നു വടകരയില്‍ നടന്നത്. സാമൂഹ്യ പ്രവര്‍ത്തകനും എയ്ഞ്ചല്‍സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ പി. പി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ എമര്‍ജന്‍സി മെഡിസിന്‍ മേഖലയുടെ ചരിത്രത്തിലാദ്യമായാണ് തുടര്‍ച്ചയായി ദിവസങ്ങളില്‍ ഇത്രയധികം കേന്ദ്രങ്ങളിലൂടെ അടിസ്ഥാന ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളില്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നത് എന്ന് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. പി. പി. വേണുഗോപാലന്‍ പറഞ്ഞു. ഹൃദയസ്തംഭനം സംഭവിച്ചാല്‍ അടിയന്തരമായി നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍, പക്ഷാഘാതം സംഭവിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, വെള്ളത്തില്‍ മുങ്ങിയാല്‍ സ്വീകരിക്കേണ്ട പ്രാഥമിക രക്ഷാമാര്‍ഗ്ഗങ്ങള്‍, പാമ്പ് കടിയേറ്റാല്‍ എങ്ങിനെ പ്രതികരിക്കണം.

വാഹനാപകടങ്ങള്‍ക്ക് ദൃക്സാക്ഷിയാല്‍ പ്രതികരിക്കേണ്ട രീതികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളെ കുറിച്ച് വിശദമായ ക്ലാസ്സുകള്‍ നടന്നു. പ്രോഗ്രാമിന് ഡോ. ജലീല്‍, മുനീര്‍ മണക്കടവ്, റസല്‍, സന്ദീപ്, സുഹൈല്‍, ജോമിന്‍, പഞ്ചമി, റംഷീദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.