എക്‌മോയിലൂടെ ജീവിതം തിരിച്ച് പിടിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

എക്‌മോ ചികിത്സയിലൂടെ ജീവിതം തിരിച്ച് പിടിച്ചവരുടെയും കുടുംബാംഗങ്ങളുടേയും കൂട്ടായ്മയ്ക്ക് വേദിയൊരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ് . പ്രായമായവരുടെ അഭയകേന്ദ്രമായ ‘ഹോം ഓഫ് ലവ്വില്‍’ വെച്ചായിരുന്നു പരിപാടി . ഈ കൂട്ടായ്മയുടെ ഭാഗമായി എക്മോ സര്‍വൈവേഴ്‌സ് തങ്ങളുടെ ജീവിതാനുഭവം ഹോം ഓഫ് ലവ്വിലെ അമ്മമാരുമായി പങ്കിട്ടു.

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നിലച്ച് മരണത്തിന് കീഴടങ്ങുന്ന അവസ്ഥയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം ശരീരത്തിന് പുറത്ത് എക്‌മോ മെഷീനിലേക്ക് മാറ്റുകയും രോഗാവസ്ഥയെ ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുന്ന ഏറ്റവും ആധുനികമായ ചികിത്സാരീതിയാണ് എക്‌മോ (ECMO – എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) .

‘ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എക്‌മോ’ എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ബഹുമാനപ്പെട്ട മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. തുടര്‍ന്ന് എക്മോ സര്‍വൈവേഴ്‌സ്‌നൊപ്പം കേക്ക് മുറിച്ച് മേയര്‍ പുതുവത്സരമാഘോഷിച്ചു. ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ഫെയിം ശ്രീനന്ദ മുഖ്യാതിഥിയായിരുന്നു.

കോവിഡ് കാലത്താണ് ഉത്തര കേരളത്തിലാദ്യമായി എക്‌മോ സംവിധാനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിക്കപ്പെട്ടത്. ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി കൂടുതലായൊന്നും തന്നെ ചെയ്യാനില്ല എന്ന് വിധിയെഴുതിയ അനേകം പേരാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ എക്‌മോയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മരണം വിധിയെഴുതിയ അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ അവരുടെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ചു.

ചടങ്ങിന്റെ ഭാഗമായി ഹോം ഓഫ് ലവ്വിലേക്കായി ആസ്റ്റര്‍ മിംസ് വീല്‍ ചെയര്‍ നല്‍കി. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍. ഡയറക്ടര്‍ ഓഫ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ ആന്‍ഡ് എക്മോ സര്‍വീസ് ഡോ. മഹേഷ് ബി എസ് , കോഴിക്കോട് ആസ്റ്റര്‍ മിംസ് സി.ഓ.ഓ ലുക്മാന്‍ പൊന്മാടത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു ആര്‍ ജെ മുസാഫിര്‍ മുഖ്യ ക്ഷണിതാവായിരുന്നു.