കൊച്ചിക്ക് കരുതലായി ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ്

ബ്രഹ്‌മപുരത്ത് തീ അണയ്ക്കുവാന്‍ ഏര്‍പ്പെട്ടിരിക്കുന്ന അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി മുഴുവന്‍ സമയ ആരോഗ്യ സേവനങ്ങള്‍ ഒരുക്കി ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് . കേരളത്തിലുടനീളമുള്ള വിവിധ ആസ്റ്റര്‍ ഹോസ്പ്പിറ്റലുകളിലെ പള്‍മനോളജിസ്റ്റുകളുടെ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവും, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ മുഴുവന്‍ സമയ സേവനവും ബ്രഹ്‌മപുരത്ത് ലഭ്യമാക്കും. ഇതോടൊപ്പം മുഴുവന്‍ സമയ പള്‍മനറി ഫങ്ക്ഷണല്‍ ടെസ്റ്റുകള്‍ (പി.എഫ് ടി ) നടത്തുവാനുള്ള സൗകര്യവും മൊബൈല്‍ ക്ലിനിക്കിലൂടെ ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് ബ്രഹ്‌മപുരത്ത് നടപ്പിലാക്കും.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ചെയര്‍മാന്‍ ആസാദ് മൂപ്പന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരം ഒരു ഉദ്യമവുമായി ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് മുന്നോട്ട് വന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, എന്നിവരുടെ നിര്‍ദ്ദേശാനുസാരണമായിരിക്കും വിവിധ ആരോഗ്യ സേവനങ്ങള്‍ നടപ്പിലാക്കുന്നത്

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സന്നദ്ധസംഘടനയായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെയാണ് ആരോഗ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നത് . ഇതിനോടകം 2000 മാസ്‌ക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിടെ നേതൃത്വത്തില്‍ ബ്രഹ്‌മപുരത്ത് വിതരണം ചെയ്തിട്ടുണ്ട്. ആസ്റ്റര്‍ മെഡ്‌സിറ്റി അത്യാഹിതവിഭാത്തിലെ വിവിധ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനങ്ങളും ബ്രഹ്‌മപുരത്ത് ലഭ്യമായിരിക്കും.

‘അനിതരസാധാരണമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്. സര്‍ക്കാരുമായി സഹകരിച്ച് ഇത്തരത്തില്‍ ഒരു സാമൂഹ്യ ഉദ്യമം നടപ്പിലാക്കുവാന്‍ സാധിക്കുന്നത് വലിയ ഉത്തരവാദിത്ത്വമാണ്, അഗ്‌നിശമനസേനയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും രാപ്പകല്‍ നീണ്ട പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം ഒരു കര്‍ത്തവ്യവുമായി ഞങ്ങള്‍ മുന്നോട്ട് വരുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള അഗ്‌നിശമനസേന പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും 24 മണിക്കൂറും എല്ലാവിധ ചികിത്സാ സേവനവും ആസ്റ്റര്‍ മെഡ്സിറ്റി ഉറപ്പാക്കുമെന്ന് ‘ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരളാ ആന്‍ഡ് തമിഴ്‌നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.