അവയവദാന ദിനത്തില്‍ മാതൃകയായി അമല്‍ കൃഷ്ണയുടെ കുടുംബം; പുതുജീവന്‍ പകര്‍ന്നത് നാല് പേര്‍ക്ക്

പതിനേഴുകാരനായ തൃശൂര്‍ സ്വദേശി അമല്‍ കൃഷ്ണ ഈ ഭൂമിയില്‍ നിന്ന് യാത്രയായത് നാല് പേര്‍ക്ക് പുതുജീവനേകിയാണ്. നവംബര്‍ 17- ന് തലവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് പിന്നീട് സ്‌ട്രോക്ക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയില്‍ 22- ന് പുലര്‍ച്ചെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിക്കുകയും ചെയ്തു.

സ്‌ട്രോക്കിനെ തുടര്‍ന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് തൃശൂരിലെ ആശുപത്രിയില്‍ നിന്ന് അസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് 25-ാം തീയതി രാവിലെ മസ്തിഷ്‌ക മരണം സ്ഥിതീകരിക്കുകയും ചെയ്തു. തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനാണ് അമല്‍.

ആസ്റ്റര്‍ മെഡ്‌സിറ്റി പീഡിയാട്രിക് ഐ.സി.യു കണ്‍സള്‍ട്ടന്റ് ഡോ ആകാന്‍ക്ഷ ജെയിന്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ഡേവിഡ്‌സണ്‍ ദേവസ്യ എന്നിവര്‍ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയും, തുടര്‍ന്ന് അവര്‍ അമലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാവുകയുമായിരുന്നു.

ഇതെ തുടര്‍ന്ന് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും അമലിന്റെ കരള്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തന്നെ ചികിത്സിയില്‍ കഴിയുന്ന കോലഞ്ചേരി സ്വദേശിയായ അറുപത്താറുകാരനിലും , ഒരു വൃക്ക എറണാകുളം സ്വദേശിയായ അന്‍പത്തഞ്ച് വയസ്സുള്ള സ്ത്രീയിലുമാണ് മാറ്റി വെച്ചത്.

മറ്റൊരു വ്യക്ക കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേയ്ക്കും, നേത്ര പടലം ഗിരിദര്‍ ഐ ഹോസ്പിറ്റലിലേയ്ക്കുമാണ് നല്‍കിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം 26-ന് രാവിലെ മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കി. ചേര്‍പ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിയായിരുന്നു അമല്‍.

പതിനേഴു വര്‍ഷം മാത്രം ഈ ഭൂമിയില്‍ ജീവിച്ച മടങ്ങിയ അമലിന്റെ കരളും, വൃക്കയും, കണ്ണുകളും ഇനിയും ജീവിക്കും നാല് പേരിലൂടെ. മകന്‍ നഷ്ടപ്പെട്ട വേദനയിലും മരണാനന്തര അവയവ ദാനത്തിന്റെ നല്ല സന്ദേശകരാവുകയാണ് അമലിന്റെ മാതാപിതാക്കള്‍.

ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യൂ ജേക്കബും സംഘവും, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കിഷോര്‍ ടി.എ യുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ശസ്ത്രക്രീയകള്‍ക്ക് നേതൃത്വം നല്‍കിയവര്‍.