അവസാന നിമിഷത്തിലെ സിഎഎ പ്രഖ്യാപനം തിരിച്ചടിക്കും?

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുക്കുമ്പോള്‍ സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ച് മൊത്തത്തില്‍ ഒരു ധ്രൂവീകരണത്തിന് ബിജെപി ശ്രമിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടുബാങ്ക് ഉറപ്പിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിഎഎ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മാസങ്ങള്‍ക്ക് മുമ്പ് വന്നതിന് പിന്നിലും അത് പ്രാവര്‍ത്തികമായതിന് പിന്നിലും. പക്ഷേ ഇന്നലെ പെട്ടെന്നുള്ള സിഎഎ പ്രഖ്യാപനം സുപ്രീം കോടതിയില്‍ നിന്ന് കിട്ടിയ ഇലക്ടറല്‍ ബോണ്ടിലെ തിരിച്ചടി മറച്ചുവെയ്ക്കാനുള്ള കേന്ദ്രത്തിന്റെ വ്യഗ്രത കൂടിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്.

ഇലക്ടറല്‍ ബോണ്ടില്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ മടിച്ച എസ്ബിഐയെ സുപ്രീം കോടതി നിലം തൊടീയ്ക്കാതെ വിമര്‍ശിക്കുകയും ഒരു ദിവസത്തിനുള്ളില്‍ കോടതി മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്ത അവസരത്തിലാണ് സിഎഎ പ്രഖ്യാപനം എത്തിയത്. ഇലക്ടറല്‍ ബോണ്ടെന്ന മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കൊടുക്കുന്നവന്റേയും വാങ്ങുന്നവന്റേയും വിവരം വെളിപ്പെടുത്തേണ്ടെന്ന രീതിയിലുള്ള സംഭാവന സുപ്രീം കോടതി നടപ്പില്ലെന്ന് പറഞ്ഞപ്പോള്‍ ആടി ഉലഞ്ഞത് ബിജെപിയാണ്. കാരണം 2018 മുതല്‍ 2022 വരെ 5271 കോടി രൂപയാണ് ഈ വകയില്‍ ബിജെപി അക്കൗണ്ടിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് കിട്ടിയത് 952 കോടി മാത്രവും. അപ്പോള്‍ കോടതി രേഖ ചോദിക്കുമ്പോള്‍ ഉറപ്പായും വിറച്ചത് ബിജെപിയാണ്. അതാണ് എസ്ബിഐയോട് രേഖ കാണിക്കാന്‍ കോടതി പറഞ്ഞയുടന്‍ ശ്രദ്ധ തിരിക്കാന്‍ സിഎഎ വിജ്ഞാപനം വന്നത്.

സിഎഎയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ എസ്ബിഐയുടെ കയ്യില്‍ നിന്ന് പുറത്തുവരാനിരിക്കുന്ന രേഖകളുടെ കാര്യം സ്വാഭാവികമായും പലരും മറന്നു. നമുക്ക് മുന്നിലെ ഏറ്റവും വലിയ പ്രശ്‌നത്തെ നേരിടുമ്പോള്‍ പ്രധാനപ്പെട്ട മറ്റൊന്ന് അരികുവല്‍ക്കരിക്കപ്പെടുന്നത് പോലെ വിഷയം സെക്കന്ററിയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞു. സിഎഎ സംബന്ധിച്ച് സുരക്ഷയുടെ മാനദണ്ഡങ്ങളിലൂന്നി വലിയ വാചക കസര്‍ത്തും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ സിഎഎയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയരുന്നതിലെ കാര്യം അതില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തപ്പെടുന്നു എന്നതും രണ്ടാം തരം പൗരന്മാരെന്ന ചിന്ത ഉണ്ടാക്കുന്നുവെന്നതുമാണ്.

മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നുവെന്നതാണ് മോദി സര്‍ക്കാര്‍ 2019ല്‍ തന്നെ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഭരണഘടനാതത്വങ്ങള്‍ക്കു വിരുദ്ധമാണ് ഈ പൗരത്വ ഭേദഗതി ബില്ലിലെ പുതിയ വ്യവസ്ഥകളെന്ന് വിമര്‍ശനം ഉയരുമ്പോഴും അത് അംഗീകരിക്കാതെയാണ് സുപ്രീംകോടതിയിലുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

മോദി അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ 2016ല്‍ കൊണ്ടുവന്ന ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലുും രാജ്യസഭ കടന്നിരുന്നില്ല. പിന്നീട് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുകയും വീണ്ടും 2019 ഡിസംബര്‍ 10ന് ലോക്‌സഭ പാസാക്കുകയും ചെയ്തു. ലോക്‌സഭായിലെ രണ്ടാം മോദി സര്‍ക്കാരിന്റെ മൃഗീയ ഭൂരിപക്ഷം ലോകസഭയില്‍ കാര്യങ്ങളെളുപ്പമാക്കി. എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് നവീന്‍ പട്‌നായികിന്റെ ബിജെഡി അടക്കം പിന്തുണച്ചപ്പോള്‍ 2019 ഡിസംബര്‍ 11ന് രാജ്യസഭയിലും ബില്‍ പാസാക്കി. 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമം വിജ്ഞാപനം കാത്തികിടക്കുകയായിരുന്നു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സിഎഎ നിയമമായെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാതെ നീട്ടി നാല് വര്‍ഷത്തിന് ഒടുവില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഇറക്കിയത് ധ്രൂവീകരണം ലക്ഷ്യമിട്ടാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാവിരുദ്ധമെന്ന വിമര്‍ശനം ഉയരുമ്പോള്‍ ആരുടെയും പൗരത്വം എടുത്ത് കളയാനല്ലെന്ന സര്‍ക്കാര്‍ വാദം കൊണ്ട് മൂടാനുള്ള ശ്രമമാണ്. 2019 പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യ പാകിസ്താന്‍ പ്രശ്‌നവും പുല്‍വാമ ആക്രമണത്തിന്റെ തിരിച്ചടിയും കൊണ്ട് തിരഞ്ഞെടുപ്പ് പിടിച്ച ബിജെപി അതേ വൈകാരിക തന്ത്രമാണ് സിഎഎയുടെ പേരില്‍ ഇറക്കുന്നത്. മുസ്ലീങ്ങളൊഴികെ എല്ലാവരേയും ഒരു കുടക്കീഴിലെന്ന രീതിയില്‍ ഒരു ധ്രൂവീകരണമാണ് ബിജെപി ലക്ഷ്യം വെച്ചത്.

എന്നാല്‍ സിഎഎ നടപ്പാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും തമിഴ്‌നാടുമടക്കം സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ വിചാരിച്ച രീതിയില്‍ തീരുമാനം ഏശിയില്ലെന്ന സംശയം ബിജെപിയ്ക്കുമുണ്ട്. പാര്‍ട്ടി ഭരിക്കുന്ന അസമില്‍ ശക്തമായ പ്രതിഷേധം സിഎഎയ്‌ക്കെതിരെ ഉയരുന്നതും ഗോത്ര വര്‍ഗ മേഖലയില്‍ സിഎഎയ്‌ക്കെതിരെ വന്‍ ചലനമുണ്ടാകുന്നതും ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. രാജ്യ തലസ്ഥാനത്തടക്കം പ്രതിഷേധം പുകയുമ്പോഴും സര്‍വ്വകലാശകളിലടക്കം യുവാക്കള്‍ പൗരത്യ ഭേദഗതിയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ കുറച്ചൊരു അങ്കലാപ്പ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയ്ക്കുണ്ട്.

സിഎഎയ്‌ക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ കുമിഞ്ഞു കൂടുന്നുണ്ട്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികളും ശക്തമായി സിഎഎയ്‌ക്കെതിരെ രംഗത്ത് വരുമ്പോള്‍ ബിജെപിയ്ക്ക് അടിതെറ്റുമോയെന്ന ഭീതിയുമുണ്ട്. തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ വിഭജന അജണ്ടയില്‍ ഇന്ത്യ മുന്നണിയ്ക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് സമാകരണത്തിന് കാരണമാകുമോയെന്ന ആശങ്കയും ബിജെപി ക്യാമ്പുകളില്‍ ഉയരുന്നുണ്ട്. മുസ്‌ലിം വിരുദ്ധമെന്ന് ആരോപിച്ച് രാജ്യമാകെ പ്രതിഷേധം കനക്കുമ്പോള്‍ ബിജെപി മല്‍സരിക്കുന്ന സീറ്റുകളില്‍ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കുന്നയിടത്ത് ന്യൂനപക്ഷ വോട്ടുകളുടെ സമീകരണമുണ്ടാകുന്ന ഭീതിയും ഈ പ്രതിഷേധ കൊടുങ്കാറ്റില്‍ ബിജെപിയെ വിറപ്പിക്കുന്നുണ്ട്. സിഎഎയ്ക്ക് പിന്നാലെ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുമെന്ന് ഭീതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം തങ്ങള്‍ക്കെതിരായ വോട്ടാകുമോയെന്നും വിചാരിച്ചപോലുള്ള ധ്രൂവീകരണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ തിരിയുമോയെന്ന പേടിയും ഇപ്പോള്‍ ബിജെപിയ്ക്കുണ്ട്. കാരണം തങ്ങള്‍ ഭരിക്കുന്ന അസമിലടക്കം ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കപ്പുറം ഗോത്രവര്‍ഗ മേഖലയില്‍ സിഎഎ ഉണ്ടാക്കുന്ന എതിര്‍പ്പാണ് ബിജെപിയെ ഇപ്പോള്‍ അലട്ടുന്നത്. കഴിഞ്ഞ ഹിന്ദി ഹൃദയഭൂമിയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ചതില്‍ പ്രധാനം ഗോത്രവര്‍ഗ മേഖലയിലെ വോട്ടാണെന്നിരിക്കെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അസമിലും ആളിക്കത്തി തുടങ്ങുന്ന പ്രതിഷേധം മറ്റിടങ്ങളിലെ ഗോത്രവര്‍ഗ മേഖലയിലെ വോട്ടുകളേയും സ്വാധീനിക്കുമോയെന്ന പേടി ബിജെപിയ്ക്ക് ഉടലെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇത്തരത്തിലൊരു തീരുമാനം തിരിച്ചടിയ്ക്കുമോയെന്ന ആശങ്കയാണ് പാര്‍ട്ടിയ്ക്കുള്ളില്‍ കനക്കുന്നത്. ഒപ്പം ഈ പ്രതിഷേധങ്ങള്‍ക്കൊപ്പം കര്‍ഷക സമരവും പലയിടങ്ങളിലും പാര്‍ട്ടിയുടെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.