ആര്യന്‍ ഖാന്‍ ശരിക്കും കുടുങ്ങുമോ... അതോ.. ?

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ രണ്ടാം പ്രാവശ്യവും കോടതി നിരാകരിച്ചിരിക്കുകയാണ്.
ഇതോടെ എല്ലാ അന്വേഷണവും പൂര്‍ത്തിയായി എന്നും ആര്യന് ആജീവനാന്തം അഴിയെണ്ണും എന്നുമുള്ള പ്രചരണങ്ങളുണ്ട്. സന്തോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം. അതെന്തുമാകട്ടെ. ഈ പ്രചരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കാം.

മയക്കുമരുന്നിന്റെ പേരില്‍ ആര്യന്‍ഖാനെതിരെയുള്ള നടപടികള്‍ ബിജെപി യുടെ പകപോക്കലാണെന്നും കുറ്റാരോപിതന് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും കഴിഞ്ഞദിവസമാണ് ശിവസേനാ നേതാവ് കിഷോര്‍ തിവാരി ആരോപിച്ചത്. എന്‍സിബി ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെയും അവരുടെ ഇടപെടലുകളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് തിവാരി സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെയും ആര്യന് അനുകൂലമായി രംഗത്ത് വന്നിരുന്നു.

മഹാരാഷ്ട്രാ സംസ്ഥാനത്ത് രണ്ടിലധികം വകുപ്പുകളുടെ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ആതീവഗൗരവമുള്ളതാണ്. സര്‍ക്കാര്‍ വകുപ്പിലോ പോലീസിലോ ഒക്കെ രാഷ്ട്രീയക്കാരും സ്വാധീനമുള്ളവരുമെല്ലാം ഇടപെടുക എന്നത് നമ്മുടെ രാജ്യത്ത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ഗവണ്‍മെന്റ് മെഷീനറി നടത്തുന്ന ഒരു ഓപ്പറേഷനില്‍ അഥവാ റെയ്ഡില്‍ ഒഫീഷ്യല്‍സ് അല്ലാത്തയാളുകളുടെ സാന്നിദ്ധ്യം എങ്ങനെയുണ്ടായി, എന്തിനുവേണ്ടി ഉണ്ടായി എന്നതിന് എന്‍സിബിയും സമീര്‍ വാങ്കഡെയും ഉത്തരം നല്‍കേണ്ടിവരും. റെയ്ഡില്‍ വളരെ ആവേശത്തോടെ പങ്കെടുക്കുകയും ഞാനിതാ ഇവനെ കുടുക്കിയിരിക്കുന്നു എന്ന മട്ടില്‍ സെല്‍ഫിയെടുത്തുമിരിക്കുന്ന കിരണ്‍ ഗോസാവിയും മനേഷ് ഭാനുശാലിയും ആരാണ് ? ഗവണ്‍മെന്റ് ഏജന്‍സി നടത്തുന്ന റെയ്ഡില്‍ പങ്കെടുക്കാന്‍ ബിജെപി പ്രവര്‍ത്തകരായ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത് ? ഈ ചോദ്യത്തിന് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല. കോടതി അത് ചോദിക്കുന്ന ദിവസമെത്താന്‍ ഇനിയും സമയമുണ്ട്. ഇപ്പോഴാവശ്യം പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ്. ഭരണകൂടത്തിന്റെ മൂന്ന് ഘടകങ്ങളിലൊന്നായ ജുഡീഷ്യറി സര്‍ക്കാര്‍ മെഷീനറിക്ക് സുഗമമായ പാതയൊരുക്കാന്‍ ബാദ്ധ്യസ്ഥമായതിനാലാണ് ആര്യന്‍ഖാനെ ജാമ്യത്തില്‍ വിടാന്‍ തയ്യാറാകാത്തത്. ആജീവനാന്തം അകത്തിടാനുള്ളത് എന്തെങ്കിലും മുട്ടന്‍ തെളിവു കിട്ടിയിട്ടല്ല. വാട്ട്‌സാപ്പ് മെസ്സേജിന്റെ കാര്യം ലേഖനത്തിന്റെ അവസാനം ചേര്‍ക്കുന്നുണ്ട്.

ഒക്‌ടോബര്‍ മൂന്നിനാണ് ബോംബെ തീരത്തടുത്ത കോര്‍ഡീലിയ എന്ന താന്‍ ക്ഷണിക്കപ്പെട്ട ആഢംബരക്കപ്പലില്‍ നിന്നും ആര്യന്‍ഖാനെയും മറ്റ് ഏഴുപേരെയും എന്‍സിബി നടത്തിയ നാടകീയമായ ഒരു റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. അക്കൂട്ടത്തില്‍ നടിയും മോഡലുമായ മുന്‍മുന്‍ ധമേച, അര്‍ബാസ് മെര്‍ച്ചന്റ്, നുപൂര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോകര്‍, ഗോമിത് ചോപ്ര എന്നിവരാണ്. ഈ ഏഴുപേരുടെ കയ്യില്‍നിന്നും അഞ്ചു ഗ്രാം ചരസ്സും ആറു ഗ്രാം ഗഞ്ചാവും പിടിച്ചെടുത്തു എന്നും ആര്യന്‍ ഖാന്റെ കയ്യില്‍നിന്നും ഒന്നും കണ്ടെടുത്തിട്ടില്ല എന്നും എന്‍സിബി തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഉദ്യോഗസ്ഥന്‍മാര്‍തന്നെ ചില പദാര്‍ത്ഥങ്ങള്‍ നിക്ഷേപിച്ച് പലരെയും കുടുക്കിയ ചരിത്രങ്ങള്‍ ഇവിടെയുള്ളപ്പോള്‍ അനധികൃതമായി ടീമിനെ അനുഗമിച്ച് ഷോ കാട്ടിയ സര്‍ക്കാര്‍ പദവിയിലില്ലാത്ത രാഷ്ട്രീയ ഗുണ്ടകള്‍ അത് ചെയ്തില്ല എന്നതിന് ഒരുറപ്പുമില്ല. ഇതാണ് അന്വേഷണത്തെ ഇനി ബാധിക്കാന്‍ പോകുന്ന പ്രശ്‌നം. ഗോസാവിയുടെയും ഭാനുശാലിയുടെയും വീഡിയോ പുറത്തുവരുന്നത് തടയാന്‍പോലും അവര്‍ക്കാകാതിരുന്നത് ആര്യന്‍ ഖാന് രക്ഷയാകുമെന്നാണ് കരുതുന്നത്.

അര്‍ബാസ് മര്‍ച്ചന്റ് ഒരു നടനും നടനാകാന്‍ ആഗ്രഹിക്കാത്ത ആര്യന്റെ സുഹൃത്തുമാണ്. മോഹക് ജസ്വാള്‍, നുപൂര്‍ സരികയും ഗോമിത് ചോപ്രയും ഫാഷന്‍ ഡിസൈനര്‍മാരും ഗോമിത് ഹെയര്‍ സ്റ്റൈലിസ്റ്റുമാണ്. ഇവര്‍ മൂവരും ദില്ലി സ്വദേശികളാണ്.

കൊച്ചിയില്‍ നിന്നും മുംബൈയില്‍ എത്തിച്ചേര്‍ന്ന കോര്‍ഡീലിയ എന്ന ആഢംബരക്കപ്പലില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുമെന്ന് എന്‍സിബിയെ അറിയിച്ചത് ആര് ? അവിടെ മയക്കുമരുന്ന് എത്തിക്കാമെന്നേറ്റ ശ്രേയസ്സ് നായര്‍ ആരാണ് ? ബിജെപി നേതാക്കന്‍മാര്‍ എങ്ങനെ എന്‍സിബിയുടെ റെയ്ഡ് പാര്‍ട്ടിയുടെ കൂടെ ഇത്ര ഔത്സുക്യത്തോടെ പങ്കെടുത്തു. അവരുടെ കൈയില്‍ മയക്കുമരുന്നുണ്ടായിരുന്നില്ല എന്നുറപ്പുണ്ടോ ? ഔദ്യോഗികമായ എന്ത് ഉത്തരവാദിത്വമാണ് എന്‍സിബി പോലുള്ള ഒരു ഫോഴ്‌സിനുള്ളില്‍ അവര്‍ക്കുള്ളത്. പുറമെനിന്നുള്ളവരെ ടീമില്‍ പങ്കെടുക്കാന്‍ അനുവദിച്ച എന്‌സിബി ഒഫീഷ്യല്‍സിന്റെ വിശ്വാസ്യത എത്രത്തോളമുണ്ട് ?

സീനിയര്‍ ജേര്‍ണലിസ്റ്റായ നിഖില്‍ മെഹ്‌റയാണ് എന്‍സിബിയെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചു എന്നിരിക്കട്ടെ. എന്തുകൊണ്ട് അയാളുടെ രക്തം പരിശോധിച്ചില്ല എന്നതാണ്. രക്തം പരിശോധിച്ചാല്‍ ഏതു മയക്കുമരുന്ന് എത്ര അളവില്‍ ഉപയോഗിച്ചു എന്നറിയാന്‍ കഴിയും. അത് രേഖപ്പെടുത്തിയിട്ടുണ്ടോ.. ഇല്ല. ദിവസങ്ങളോളം തടവറയില്‍ വെച്ച് മറ്റെന്തെല്ലാമോ വ്യാജത്തെളിവുകള്‍ സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണിതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഇതിനിടെ ബിജെപി നേതാവും വാജ്‌പേയി മന്ത്രിസഭയിലെ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയും സിനിമാതാരവും എല്ലാമായ ശത്രുഘ്‌നന്‍ സിന്‍ഹ ആര്യന് പിന്തുണയുമായി രംഗത്തെത്തി. ആരൊക്കെയോ ഇവിടെ പകപോക്കുന്നുണ്ട് എന്നാണ് സിന്‍ഹ ഉറക്കെ പറഞ്ഞത്.

കൗണ്‍സലിംഗ് വേളയില്‍ നിങ്ങള്‍ക്ക് എന്നെക്കുറിച്ച് അഭിമാനിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും എന്ന് ആര്യന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതിയിരുന്നു.

വാട്ട്‌സാപ്പ് മെസ്സേജുകളില്‍ മയക്കുമരുന്ന് കൈമാറ്റത്തെക്കുറിച്ച് സൂചനയുണ്ടെന്നാണ് എന്‍സിബിയുടെ മറ്റൊരു അവകാശവാദം. ആ സന്ദേശം എന്താണെന്നു കോടതി ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം ലെറ്റ് അസ് ബ്‌ളാസ്റ്റ് എന്ന് ആര്യന്‍ അര്‍ബാസിന് സന്ദേശമയച്ചിട്ടുണ്ട് എന്നതാണ്. മറ്റെന്തെങ്കിലും വ്യക്തമായ സൂചനയുണ്ടെങ്കില്‍ ഇത്ര ബാലിശമായ ഒന്ന് തെളിവായി നല്‍കുമോ എന്നാണ് നിഖില്‍ മെഹ്‌റ ചോദിക്കുന്നത്. ലെറ്റ് അസ് ബ്ലാസ്റ്റ് എന്ന് രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞാല്‍ എന്താണര്‍ത്ഥം. എല്ലാ ഭാഷയിലും കൊളോക്യലായി ഉപയോഗിക്കുന്ന അത്തരം വാക്കുകളുണ്ട്. ്‌നമുക്ക് തകര്‍ക്കാം. പൊളിക്കാം എന്നൊക്കെയല്ലേ അര്‍ത്ഥം. ഇതാണ് പേരെടുത്ത ഒരന്വേഷണ ഏജന്‍സി കോടതിയില്‍ ഇതുവരെ കൊടുത്തിരിക്കുന്ന തെളിവ്. രക്തമോ യൂറിനോ ടെസ്റ്റ് ചെയ്തതിന്റെ തെളിവുപോലുമല്ല എന്നോര്‍ക്കണം.

ഗുജറാത്തില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്ര തുറമുഖത്തുനിന്നും 21,000 കോടി രൂപ വിലവരുന്ന് 3000 ഓളം കിലോ ഹെറോയിന്‍ പിടിച്ചെടുത്തതിന്റെ അന്വേഷണം എന്തായി എന്ന് എന്‍സിബിയോ സര്‍ക്കാരോ മിണ്ടുന്നില്ല. ഇത് മറച്ചുവെക്കാനായിട്ടാണ് പുതിയ നാടകം എന്നാണ് പൊതുജനം പ്രതികരിക്കുന്നത്.

ഏതായാലും നീതിപൂര്‍വ്വകമായ അന്വേഷണം നടക്കട്ടെ. വാങ്കഡെ രാജ്യസ്‌നേഹിയും സത്യസന്ധനുമായിരിക്കാം. എന്നാല്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എന്‍സിബി ബാദ്ധ്യസ്ഥരാണ്. റെയ്ഡ് നടത്തിയ സംഘത്തില്‍ ബിജെപി പ്രവര്‍ത്തകരായ ഗോസാവിയും ഭാനുശാലിയും എങ്ങനെ വന്നു. ? രണ്ട്, എന്തുകൊണ്ട് അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ രക്തവും മൂത്രവും ടെസ്റ്റ് ചെയ്തില്ല ? ഇത് ചോദിക്കാതിരിക്കാന്‍ കോടതിക്കോ ഉത്തരം നല്‍കാതിരിക്കാന്‍ എന്‍സിബിക്കോ കഴിയില്ല.