'വേണമെങ്കില്‍ 15 സീറ്റെടുത്തോ, തീരുമാനമറിഞ്ഞിട്ട് ന്യായ് യാത്രയില്‍ വരാം'; അഖിലേഷ് യാദവിന്റെ തിട്ടൂരം അംഗീകരിക്കുമോ കോണ്‍ഗ്രസ്?

ഇന്ത്യ മുന്നണിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒത്തൊരുമയുടെ കനല്‍ കാണാനാകുമോ എന്നാണ് ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പോലെ ഭാരത് ജോഡോ ന്യായ് യാത്ര ഒത്തൊരുമയ്ക്ക് അവസരം ഒരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം തുടക്കത്തില്‍ കരുതിയെങ്കിലും ബംഗാളിലും ബിഹാറിലും ന്യായ് യാത്ര ഇന്ത്യ മുന്നണി അംഗങ്ങളില്‍ നിന്ന് നേരിട്ട തിരസ്‌കരണവും ബിജെപി പാളയത്തിലേക്ക് ചാടിയ നിതീഷ് കുമാറും പറയുന്നുണ്ടായിരുന്നു മുന്നണിയിലെ സംഘര്‍ഷം. പിന്നീടങ്ങോട്ട് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവും ന്യായ് യാത്രയെ ബംഗാളില്‍ മമതാ ബാനര്‍ജി നേരിട്ടത് പോലെ നേരിടുമ്പോള്‍ ഇന്ത്യ മുന്നണിയിലെ അയഞ്ഞ അവസ്ഥ വോട്ടര്‍മാര്‍ക്കും മനസിലാകുന്നുണ്ട്.

ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലാണ്. കാരണം സീറ്റ് ഷെയറിംഗിലെ തമ്മില്‍ തല്ല് ഇതുവരെ കഴിഞ്ഞിട്ടില്ല ഇന്ത്യ മുന്നണിയില്‍. ഉത്തര്‍ പ്രദേശിലെ 80 സീറ്റില്‍ 15 എണ്ണം മാത്രമേ കോണ്‍ഗ്രസിന് നല്‍കൂവെന്ന് എസ്പി ഉറച്ചു പറയുന്നു. അതും എസ്പിയ്ക്ക് വേണ്ടാത്ത സീറ്റുകളാണ് അതിലേറെയും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഈ ഓഫര്‍ സ്വീകരിച്ചാല്‍ മാത്രം രാഹുലിന്റെ യാത്രയ്ക്ക് പോകാമെന്നതാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നിലപാട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 52 സീറ്റുകള്‍ മാത്രമാണ് നേടിയിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ബെല്‍റ്റുലും വളരെ കുറച്ച് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിനാല്‍ ഉത്തര്‍പ്രദേശില്‍ റായ്ബറേലിയില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുണ്ടായത്.

2019ല്‍ കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയ മര്യാദയുടെ ഭാഗമായി അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതില്‍ നിന്ന് സമാജ്വാദി പാര്‍ട്ടി വിട്ടുനിന്നിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് 15 സീറ്റുകള്‍ വാഗ്ദാനം ചെയ്ത അഖിലേഷ് യാദവ് സഖ്യത്തില്‍ ഒപ്പം നിന്നാല്‍ കോണ്‍ഗ്രസ് മറ്റ് സീറ്റുകളില്‍ മത്സരിക്കാന്‍ പാടില്ലെന്ന ഉറച്ച നിലപാടിലാണ്. കോണ്‍ഗ്രസ് എന്ത് തീരുമാനിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്പിയുടെ പ്രതികരണം മുന്നണിയിടെ ഭാവി നിശ്ചയിക്കുക. ന്യായ് യാത്രയില്‍ പങ്കെടുക്കണമോയെന്ന കാര്യം പോലും കോണ്‍ഗ്രസ് പ്രതികരണം അറിഞ്ഞിട്ടേ അഖിലേഷ് യാദവ് തീരുമാനിക്കുകയുള്ളു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകളിലാണ് തമ്മില്‍ ഉലച്ചിലിലായത്. കോണ്‍ഗ്രസും സഖ്യകക്ഷികളും സീറ്റ് ഷെയറിംഗില്‍ പരാജയപ്പെട്ടപ്പോള്‍ പലയിടത്തും ഇന്ത്യ ഒന്നിച്ച് തിരഞ്ഞെടുപ്പ് നേരിടുമോ എന്ന കാര്യം പോലും സംശയത്തിലാണ്. എന്തായാലും ബിജെപി ഇന്ത്യ മുന്നണി രൂപീകരണ സമയത്ത് പറഞ്ഞത് അച്ചട്ടാവുകയാണ്, സീറ്റ് ഷെയറിംഗില്‍ ഇവര്‍ അടിച്ചു പിരിഞ്ഞോളുമെന്ന ബിജെപി വാക്യം യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യ മുന്നണിയില്‍ കാണുന്നത്.