ബിജെപിയുടെ 400 കോണ്‍ഫിഡന്‍സിന് പിന്നിലെന്ത്?; അങ്കത്തട്ടില്‍ ഇറങ്ങും മുമ്പ് തന്നെ തോല്‍വി സമ്മതിച്ചോ ഇന്ത്യ മുന്നണി?

മിഷണ്‍ 400 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ത്ഥശങ്കയ്ക്ക് പോലും ഇടനല്‍കാതെ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്താണ്?. ഇന്ത്യ മുന്നണി പറന്നുയരും മുമ്പ് തന്നെ റണ്‍വേയില്‍ കിതച്ചിരിക്കുകയാണോ?. നിതീഷ് കുമാറിനെ ബിജെപി പൊക്കിയെടുത്തത് പ്രതിപക്ഷത്തെ തളര്‍ത്തിയെന്നതിന്റെ ഊര്‍ജ്ജമാണോ ബിജെപിയുടെ മിഷണ്‍ 400 ആഹ്വാനത്തിന് പിന്നില്‍?

ഒത്തിരി ചോദ്യങ്ങളുണ്ടെങ്കിലും അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അത്രമേല്‍ ആത്മവിശ്വാസത്തോടെയാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നത്. 50% വോട്ട് നേടുകയാണ് ലക്ഷ്യമെന്ന് ബിജെപി പ്രഖ്യാപിച്ചും കഴിഞ്ഞു. നേരത്തെ പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്ന മഹുവ മോയ്ത്ര ബിജെപിയോട് പറഞ്ഞ വസ്തുതകള്‍ക്കുള്ള മറുപടിയെന്ന പോലെയാണ് 50% വോട്ട് ഷെയറിന്റെ കാര്യം ബിജെപി പറയുന്നത്. നേരത്തെ വെറും 36% മാത്രമാണ് ബിജെപിയുടെ വോട്ട് ഷെയറെന്നും ബാക്കി 64% വോട്ട് ഷെയര്‍ പ്രതിപക്ഷത്തിന്റേതാണെന്നും മഹുവ പറഞ്ഞിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്ന വണ്ണമാണ് 50 ശതമാനത്തിലധികം വോട്ട് ഷെയര്‍ നേടുമെന്ന് ബിജെപി ആദ്യം തന്നെ പറയുന്നത്.

ഇനി എന്താണ് ബിജെപിയുടെ ഈ കോണ്‍ഫിഡന്‍സിന് പിന്നില്‍?

1.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിലയിരുത്തിയ ഹിന്ദി ഹൃദയ ഭൂമിയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് നേര്‍ക്ക് നേര്‍ പോരാടിയ മൂന്നിടത്തും 3-0ന് വന്‍ വിജയം കരസ്ഥമാക്കിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് വിജയത്തില്‍ പ്രധാനം രണ്ടിടങ്ങളില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കിവിട്ടാണ് വിജയമെന്നത് കൂടിയാണ്.

2.അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഭൂരിപക്ഷ വോട്ട് ധ്രുവീകരണത്തിന് കാരണമാകുമെന്ന ബിജെപിയുടെ ഉറച്ച വിശ്വാസം. അയോധ്യയിലെ രഥം ഉരുട്ടല്‍ മുതലിങ്ങോട്ട് രാമക്ഷേത്ര അജണ്ട എന്നും തുണച്ചുവെന്ന് കരുതുന്ന ബിജെപി പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ നടത്തിയത് തന്നെ വോട്ട് ബാങ്ക് ഉറപ്പിക്കാനും ഭൂരിപക്ഷ സമുദായ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുമാണ്. അത് കൃത്യമായി കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുമെന്നാണ് കാവി പാര്‍ട്ടി കരുതുന്നത്.

3.ഇന്ത്യാ മുന്നണിയിലെ തമ്മില്‍ തല്ലും കല്ലുകടിയും ബിജെപിയെ സന്തോഷിപ്പിക്കുന്നുണ്ട്. വിചാരിച്ച പോലെ സീറ്റ് ഷെയറിംഗില്‍ മുന്നണിക്കുള്ളിലെ തല്ല് കൂടി കണ്ടതോടെ ഇവര്‍ തങ്ങള്‍ക്ക് ഭീഷണിയാവാതെ വോട്ട് ചിതറിപ്പിയ്ക്കും എന്ന നിരീക്ഷണമാണ് ബിജെപി കേന്ദ്രനേതൃത്വത്തിനുള്ളത്. നിതീഷ് കുമാറിന്റേ എന്‍ഡിഎയിലേക്കുള്ള വരവ് ഇന്ത്യ മുന്നണിയെ തളര്‍ത്തിയെന്നും കോണ്‍ഗ്രസിനോട് പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള അകല്‍ച്ച മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ബംഗാളില്‍ ഒറ്റയ്ക്കാണെന്ന് മമത ബാനര്‍ജിയും ഉത്തര്‍പ്രദേശില്‍ വേണമെങ്കില്‍ 11 സീറ്റ് എടുക്കെന്ന മട്ടില്‍ കോണ്‍ഗ്രസിനോട് സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും നിലപാട് സ്വീകരിച്ചതോടെ മുന്നണിയിടെ കെട്ടുറപ്പൊക്കെ അയഞ്ഞു കഴിഞ്ഞു. പഞ്ചാബും ഡല്‍ഹിയും പറഞ്ഞു ആംആദ്മിയും കോണ്‍ഗ്രസിനോട് കൊമ്പു കോര്‍ക്കുകയാണ്.

4. കോണ്‍ഗ്രസിന്റെ ക്ഷീണം, ബിജെപി ദേശീയ തലത്തില്‍ തങ്ങള്‍ക്ക് ഏറ്റവും ഭീഷണിയാകുമെന്ന് കരുതിയ കോണ്‍ഗ്രസിനെ ഇപ്പോള്‍ അത്രയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്ന ചിന്താഗതിയിലാണ്. ഭാരത് ജോഡോ ന്യായ് യാത്രയെന്നെല്ലാം പറയുന്ന രാഹുല്‍ ഗാന്ധിയുടെ യാത്രയ്‌ക്കൊന്നും വലിയ ചലനം സൃഷ്ടിക്കാനായിട്ടില്ലെന്ന വിലയിരുത്തലിലാണ് സംഘപരിവാരം. പഴയ പ്രോഡക്ട് വീണ്ടും വീണ്ടും അവതരിപ്പിച്ച്, അതായത് രാഹുലിനെ ലോഞ്ച് ചെയ്ത് ലോഞ്ച് ചെയ്ത് കോണ്‍ഗ്രസിന്റെ കട തന്നെ പൂട്ടിപ്പോയെന്ന പ്രധാനമന്ത്രിയുടെ പരിഹാസവും ഈ വിലയിരുത്തല്‍ മൂലമാണ്.

5.സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ എന്ന തരത്തിലുള്ള പ്രചരണങ്ങളിലും ജനങ്ങള്‍ വീണിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. മോദ് ഗ്യാരന്റിയെന്ന് പറഞ്ഞു വിലക്കയറ്റത്തേയും പെട്രോള്‍ വിലയേയും എല്ലാം മൂടി വെയ്ക്കാനുള്ള പണി ബിജെപി വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളേറ്റെടുത്തതോടെ 60 ശതമാനത്തിലധികം കടത്തില്‍ നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വമ്പന്‍ സാമ്പത്തിക ശക്തിയാക്കിയെന്ന് കരുതുന്നവരേറെയാണ്.

6. ഒബിസി പ്രധാനമന്ത്രിയെന്ന് പറഞ്ഞു ഒബിസി വോട്ട് ബാങ്ക് ഉറപ്പിച്ചുവെന്നാണ് ബിജെപി ഉറപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളും അടുത്തു പിടിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി നിര്‍ണയവും ഒബിസി വോട്ട് ഉറപ്പിക്കാന്‍ കാരണമായെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഇന്ത്യയിലെ ഭൂരിപക്ഷ വോട്ട് ബാങ്കായ ഒബിസി വോട്ട് ഷെയര്‍ 45%നും 50% ഇടയിലാണ്. ഇതില്‍ വലിയ ഭൂരിപക്ഷം വോട്ടും തങ്ങള്‍ക്കാണെന്നാണ് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി കണ്ടെത്തിയിരിക്കുന്നത്.

സിഎസ്ഡിഎസ് അഥവാ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ കണക്കു പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അതര്‍ ബാക്ക് വേര്‍ഡ് ക്ലാസിന്റെ വിശ്വാസം ബിജെപി സര്‍ക്കാരില്‍ ഇരട്ടിയായെന്നാണ് പറയുന്നത്. 2009ല്‍ 23% ആയിരുന്നത് 2019ല്‍ എത്തിയപ്പോഴേക്കും 44% ആയി ഉയര്‍ന്നത്രേ. ജാതി സെന്‍സസിന് ഇടനല്‍കാതെ ബിജെപി പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ചത് ഈ കണക്കുകള്‍ തെറ്റാതിരിക്കാനാണ്. മതമെന്നും ഭൂരിപക്ഷ സമുദായമെന്നുമുള്ള ഒറ്റ നൂലില്‍ കോര്‍ത്താലല്ലാതെ സവര്‍ണ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് കാലുറപ്പിച്ച് നില്‍ക്കാനാവില്ലെന്ന് ബിജെപിയ്ക്ക് കൃത്യമായറിയാം. എന്തായാലും വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് മൂന്നാം തുടര്‍ഭരണം ഉറപ്പെന്ന് പറഞ്ഞു ബിജെപി ഗോദയിലേക്ക് ഇറങ്ങുന്നത്. സീറ്റ് ഷെയറെന്ന മുട്ടാപ്പോക്കില്‍ തമ്മിലടിച്ച് ഇന്ത്യ മുന്നണി വോട്ട് ചിതറിക്കാതിരുന്നാല്‍ പറയുന്നത്ര എളുപ്പമാവില്ല 2024 തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക്. പക്ഷേ 400 എന്ന് ഉറപ്പിച്ചു പറഞ്ഞു എല്ലാം ഒതുക്കി അനുകൂലമാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതെന്നതും മറക്കാനാവില്ല.