ശശി തരൂരിന്റെ പ്രസക്തി വര്‍ദ്ധിക്കുമ്പോള്‍

പെരുന്നയില്‍ മന്നം ജയന്തി ഉദ്ഘാടനം കഴിഞ്ഞ് ശശി തരൂര്‍ പോകുന്നത് മരാമണ്‍ കണ്‍വെന്‍ഷനിലേക്കാണ്. മാര്‍ത്തോമാ സഭയുടെ നേതൃത്വത്തില്‍ പമ്പാ മണപ്പുറത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വരുന്ന ഫെബ്രുവരി 18 ന് സഭ തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. വളരെയേറെ പാരമ്പര്യവും പ്രബുദ്ധതയും അവകാശപ്പെടാവുന്ന ക്രൈസ്തവ സഭയാണ് മാര്‍ത്തോമാ സഭ. കേരളത്തിലെ വിവിധ ജാതി മത വിഭാഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു നേതാവായി ശശി തരൂര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ത്ഥ്യം നന്നായി മനസിലാക്കിയിട്ടു തന്നെയാണ് കേരളാ രാഷ്ട്രീയത്തില്‍ തരൂര്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കേരള പര്യടനം നടക്കുന്ന വേളയില്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു.

ശശി തരൂരിന് കേരളാ രാഷ്ട്രീയത്തിലുളള പ്രസക്തിക്ക് ഒരോ ദിവസവും ആക്കവും തൂക്കവും കൂടുകയാണ്. പുതിയൊരു രാഷ്ട്രീയ സംസ്‌കാരം കേരളം ആഗ്രഹിക്കുന്നുണ്ടെന്നതാണ് വസ്തുത. കേരളത്തിലെ ഇടതു വലതു മുന്നണികളാകട്ടെ ഈ സംസ്‌കാരം പ്രതിനിധാനം ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണപരാജയവുമായിരുന്നു. ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയുന്ന രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ രണ്ട് മുന്നണികള്‍ക്കുമുണ്ടായ വീഴ്ച തന്നെയാണ് ശശി തരൂരിനെപ്പോലൊരു നേതാവിലേക്ക് തിരിയാന്‍ കേരളത്തിലെ എല്ലാ സാമൂഹ്യ വിഭാഗങ്ങളെയും പ്രേരിപ്പിക്കുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ താല്‍പര്യമൊന്നുമില്ല. എന്നാല്‍ പിണറായിയെ നേരിടാന്‍ പറ്റിയ ഒരു നേതാവ് പ്രതിപക്ഷ മുന്നണിയിലില്ല എന്ന വസ്തുതയും അവര്‍ മനസിലാക്കുന്നുണ്ട്. അവിടെയാണ് ശശി തരൂരിനെപ്പോലുളളവരുടെ പ്രസക്തി ജനങ്ങള്‍ മനസിലാക്കുന്നത്. ഡല്‍ഹിയില ലോക് കല്യാണ്‍ മാര്‍ഗില്‍ സ്ഥിരമായി ഇരിപ്പുറപ്പിക്കാമെന്ന് മോദി കരുതുന്ന പോലെ തിരുവനന്തപുരത്ത് ക്‌ളിഫ് ഹൗസിലും സ്ഥിരമായി ഇരിപ്പുറപ്പിക്കാമെന്ന് പിണറായി കരുതുന്നത് പ്രതിപക്ഷത്ത് തനിക്ക് പറ്റിയ എതിരാളിയില്ലന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ്. ഇതു പ്രതിപക്ഷത്തുള്ള യു ഡി എഫിന് മനസിലാകുന്നില്ലങ്കിലും ജനങ്ങള്‍ക്ക് നന്നായി മനസിലാകുന്നുണ്ട്.

അത് കൊണ്ട് തന്നെ പിണറായിക്കൊരു ബദല്‍ ആരു വേണം എന്നാഗ്രഹിക്കുമ്പോള്‍ ജനങ്ങള്‍ ശശി തരൂരിലേക്ക് ഉറ്റു നോക്കകയാണ്. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി പഴയ മുദ്രാവാക്യങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും പഴയ മുദ്രാവാക്യങ്ങളെ പരിചിതമായിട്ടുള്ളു. ഒരോ ആഴ്ചയിലും ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കേരളം വിടുകയാണ്. വിടുന്നവരാരും തിരിച്ചുവരുന്നേയില്ല. രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കുമല്ലാതെ മറ്റാര്‍ക്കും കേരളം പ്രതീക്ഷാ നിര്‍ഭരമായൊരു പ്രദേശമാകുന്നില്ല. മലയാളിയുടെ വരും തലമുറകളെ കേരളം ഒരിക്കലും ആകര്‍ഷിക്കുന്നില്ല. മറ്റെവിടയോ ജീവിച്ച് വല്ലപ്പോഴും മാത്രം വന്ന് പോകാനുള്ള ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറുകയാണ് അവരെ സംബന്ധിച്ചിടത്തോളം കേരളം

ഈ പശ്ചാത്തലത്തിലാണ് കേരളീയ സമൂഹം ശശി തരൂരില്‍ ഒരു രക്ഷകനെ കാണാന്‍ ശ്രമിക്കുന്നത്. കേരളം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും തരൂര്‍ ഒരു ഒറ്റ മൂലിയായത് കൊണ്ടല്ല, തരൂരിന് ഈ മേഖലയില്‍ വിജയിക്കാന്‍ കഴിയുമോ എന്ന് പോലും ആര്‍ക്കും ഉറപ്പുമില്ല. പരമ്പരാഗതമായ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെയും മുന്നണി സംവിധാനത്തെയും, ചക്കളത്തിപോരാട്ടങ്ങളെയും കേരളത്തിലെ ജനങ്ങള്‍ മടത്തുകഴിഞ്ഞുവെന്നതിലാണ് തരൂരിന്റെ പ്രസക്തി നിലനില്‍ക്കുന്നത്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും ശശി തരൂരിനെ കേള്‍ക്കാന്‍ തെയ്യാറാകുന്നതും അത് കൊണ്ടാണ്.