വിജയത്തിലല്ലാതെ സസ്‌പെന്‍സ് കാത്തുവെയ്ക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തമിഴരെ അളക്കാന്‍ ബിജെപിയും ബിഹാറിനെ വിലയിരുത്താന്‍ ഇന്ത്യ സഖ്യവും

വിജയത്തിനപ്പുറത്തെ സസ്‌പെന്‍സാണ് ഇക്കുറി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കുന്നത്. ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി ആരാകുമെന്ന ചോദ്യത്തിന് വൈകിട്ട് ആറ് മണിക്ക് ശേഷം ഉത്തരമുണ്ടാകും. പ്രവചനാതീതമായ ഫലമെന്ന് ഒന്നും അവകാശപ്പെടാനില്ലാതെ നിലവിലെ കണക്കനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് സംശയലേശമന്യേ മേല്‍ക്കൈ ലഭിക്കുമെന്ന് ഉറപ്പാണ്. പക്ഷേ രാഷ്ട്രീയത്തില്‍ വരും ദിനങ്ങളില്‍ നിര്‍ണായകമാകും വിജയത്തിനപ്പുറം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍. അങ്ങ് ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സാധ്യതകള്‍ക്ക് ഒരു മുന്നറിയിപ്പാകാനും കേന്ദ്രഭരണത്തിലെ ചാഞ്ചാട്ടത്തിലെ ഗതി വിലയിരുത്താനും ഉപരാഷ്ട്രപതി മല്‍സരത്തില്‍ വീഴുന്ന വോട്ടുകണക്ക് നിര്‍ണായകമാകും.

ബിജെപിയ്ക്ക് പക്ഷേ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ജയത്തിനപ്പുറം കേന്ദ്രഭരണത്തിന്റെ പിടിവള്ളി കയ്യില്‍ തന്നെ ഇല്ലേയെന്ന് ഉറപ്പാക്കാനുള്ള ശ്രമം കൂടിയാണ്. 24 വര്‍ഷം ബിജെഡി ഭരിച്ച ഒഡീഷ പിടിച്ചടക്കിയ ബിജെപിയോട് നീരസമുള്ള നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടി സമദൂര നയമെന്ന അടവ് നയം മാറ്റി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാനത്ത് ബിജെപിയെ എതിര്‍ക്കുമ്പോഴും കേന്ദ്രത്തില്‍ ബിജെപിയോട് അനുകൂല സമീപനമെടുത്ത് ബില്ലുകളില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിനൊപ്പം നില്‍ക്കാതെ എന്‍ഡിഎ അനുകൂല വോട്ടു നല്‍കുന്ന ബിജെഡി ഇക്കുറി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തെലങ്കാനയിലെ കെ ചന്ദ്രശേഖര റാവുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം കുറയും.

ഇന്ത്യ സഖ്യത്തെ സംബന്ധിച്ച് ഇതൊരു മുന്നേറ്റമാണ്. നിലവിലെ കണക്കില്‍ ഭരണഘടനയുടെ 66-ാം അനുച്ഛേദമനുസരിച്ച്, ലോക്സഭയിലെയും രാജ്യസഭയിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഉള്‍പ്പടെയുള്ള എംപിമാരടങ്ങിയ ഇലക്ട്രല്‍ കോളേജ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുമ്പോഴുള്ള വോട്ടിംഗ് പാറ്റേണ്‍ ഇങ്ങനെയാണ്. രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 12 പേര്‍ ഉള്‍പ്പടെ 240 പേരാണ് ഉള്ളത് ലോക്സഭയില്‍ ഒരു ഒഴിവ് ഉണ്ടെന്നിരിക്കെ 542 എംപിമാരും ഉള്‍പ്പടെ മൊത്തം 781 എംപിമാരടങ്ങിയതാണ് ഇലക്ടറല്‍ കോളേജ്. മുന്‍ഗണനാ ക്രമത്തിലുള്ള വോട്ടിങ് രീതിയിലാണ് തിരഞ്ഞെടുപ്പ്. ജയിക്കാന്‍ 391 വോട്ടാണ് വേണ്ടത്. 542 അംഗ ലോക്സഭയില്‍, ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 293 അംഗങ്ങളുടെ പിന്തുണയുണ്ട്. 240 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭരണമുന്നണിയ്ക്ക് 129 അംഗങ്ങളുടെ പിന്തുണയുണ്ട്. മൊത്തത്തില്‍ ഉപരാഷ്ട്രപതി വോട്ടിനായി ഇരുസഭകളുടെയും ശക്തി 781 ആണെന്നിരിക്കെ 391 എന്ന വിജയ സഖ്യയില്‍ 422 അംഗങ്ങളുടെ പിന്തുണയുള്ള എന്‍ഡിഎ ഏറെ മുന്നിലാണ്. പക്ഷേ ഇവിടെയാണ് ബിആര്‍എസ്, ബിജെഡി, എസ്എഡി, 2 സ്വതന്ത്ര എംപിമാര്‍ എന്നിവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് ആകെ 14 എംപിമാര്‍ ഭരണപക്ഷത്ത് നിന്ന് മാറി വിട്ടുനില്‍ക്കുന്നു. ഇതോടെ വിജയസഖ്യ 384ലേക്കോ അതിന് താഴേയ്‌ക്കോ മാറും. വിജയത്തില്‍ മാറ്റമുണ്ടായില്ലെങ്കിലും ബിജെപിയുടെ വിജയശതമാനം ഇടിയും.

എന്‍ഡിഎയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നുള്ള തമിഴ്‌നാട്ടില്‍ നിന്നുള്ള മുന്‍ എംപിയും മഹാരാഷ്ട്ര ഗവര്‍ണറുമായ സിപി രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുകയും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയാകുകയും ചെയ്യുന്ന ഉപരാഷ്ട്രപതി മല്‍സരത്തില്‍ 2022ലേതിനേക്കാള്‍ കുറഞ്ഞ ശതമാനത്തിലേക്ക് എന്‍ഡിഎ വിജയം വീണുപോകും. ബിആര്‍എസും ബിജെഡിയും അടക്കം പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍, എന്‍ഡിഎയുടെ വോട്ട് ശതമാനം 57.4% ആകും, 2022 ല്‍ അവരുടെ മുന്‍ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ നേടിയ 74% മാര്‍ക്കിനേക്കാള്‍ വളരെ കുറവാണിതെന്നത് ബിജെപിയ്ക്ക് തിരിച്ചടിയാണ്. വിപ്പ് ബാധകമല്ലാത്തതിനാല്‍ തന്നെ വോട്ട്ചോര്‍ച്ചയോ ക്രോസ് വോട്ടിങ്ങോ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നീക്കങ്ങളുമായി സജീവമാണ് ഇരുപക്ഷവും. അത്തരത്തില്‍ ഒരു ക്രോസ് വോട്ടിംഗ് നടന്നാല്‍ എന്‍ഡിഎയ്ക്ക് അതില്‍പ്പരം ഒരു തിരിച്ചടി ഉണ്ടാവാനില്ല. സമവായ സ്ഥാനാര്‍ത്ഥിയ്ക്കപ്പുറം മല്‍സരത്തിലേക്ക് കാര്യങ്ങള്‍ ഇന്ത്യ സഖ്യം എത്തിച്ചതിന് പിന്നിലെ രാഷ്ട്രീയം ഇതാണ്. ബിഹാര്‍ തിരഞ്ഞെടുപ്പിലടക്കം ആ ഇളക്കം പ്രതിഫലിച്ചാല്‍ കേന്ദ്രഭരണത്തിലും മാറ്റത്തിന്റെ കാറ്റ് വീശും.

ധന്‍കറിന്റെ രാജിക്ക് പിന്നാലെ ബിജെപിയില്‍ പുതിയ സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ശശി തരൂരിന്റെ പേരും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പേരുമെല്ലാം ബിജെപിയില്‍ ചര്‍ച്ചയായെങ്കിലും തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് നറുക്കുവീണതില്‍ ബിജെപിയ്ക്ക് ക്കേ ഇന്ത്യ പിടിക്കല്‍ ലക്ഷ്യമുണ്ടായിരുന്നു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തമിഴരെ വീഴ്ത്താന്‍ ഉപരാഷ്ട്രപതിയെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയത്. ആര്‍.എസ്.എസുകാരനും മുതിര്‍ന്ന ബിജെപി നേതാവുമായ സിപി രാധാകൃഷ്ണനെന്ന തിരുപ്പുര്‍ സ്വദേശി, ഒബിസി വിഭാഗത്തില്‍പ്പെടുന്ന തമിഴ്‌നാട്ടിലെ പ്രബലമായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ടയാളാണ്. കോയമ്പത്തൂരില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു രാധാകൃഷ്ണനിലൂടെ ഉപരാഷ്ട്രപതി ലക്ഷ്യം പ്രതിപക്ഷനിരയില്‍ വിള്ളലുണ്ടാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്. തമിഴ്നാട്ടില്‍ വേരോട്ടമുണ്ടാക്കാന്‍ ബിജെപി ചില്ലറ കളികളൊന്നുമല്ല അടുത്തിടെ നടത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള തിരുവാടുതുറൈ അധീനത്തിന്റെ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചത് മുതല്‍ കാശി തമിഴ് സംഗമം, ചോള രാജവംശവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇവയെല്ലാം ബിജെപി പ്രഖ്യാപിച്ചത് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഇടമുണ്ടാക്കിയെടുക്കാനാണ്.

Read more

ഇന്ത്യ മുന്നണിയുടേയും കോണ്‍ഗ്രസിന്റേയും വിശ്വസ്ത സഖ്യകക്ഷി നേതാവായ ഡിഎംകെയുടെ എംകെ സ്റ്റാലിനെ അടര്‍ത്തിയെടുക്കാനുള്ള ശ്രമവും പലകാലങ്ങളില്‍ ബിജെപി നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ വോട്ടുപിടിക്കാനുള്ള തന്ത്രമായാണ് സി രാധാകൃഷ്ണനെ ബിജെപി കാണുന്നത്. തമിഴനെ തോല്‍പ്പിക്കാന്‍ ഡിഎംകെ വോട്ടുചെയ്തെന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കാനുള്ള അവസരവും ബിജെപി സൃഷ്ടിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യക്കാരനെ ഇറക്കി ബിജെപി നടത്തിയ അടവുനയത്തില്‍ അതേ നാണയത്തില്‍ ദക്ഷിണേന്ത്യക്കാരനായ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ ഇറക്കി ഇന്ത്യ സഖ്യം തടയിട്ടു. വന്‍ ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നിരിക്കെ ഇന്ത്യാ സഖ്യം ലക്ഷ്യമിടുന്നത് ഭൂരിപക്ഷം കുറയ്ക്കുകയും ക്രോസ് വോട്ടിംഗ് നടന്നാല്‍ അതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടവുമാണ്.