വാജ്‌പേയ് പാര്‍ക്കിനെ വീണ്ടും 'കോക്കനട് പാര്‍ക്കാക്കി' തേജും നീതീഷും

രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളുടേയും സ്റ്റേഡിയങ്ങളുടേയും ലൈബ്രറിയുടേയുമടക്കം പേര് മാറ്റി തങ്ങളുടെ നേതാക്കളുടെ പേരിലാക്കുന്ന ബിജെപിയ്ക്ക് തിരിച്ചടിയുമായി പ്രതിപക്ഷം. ബിഹാറില്‍ നിതീഷ് കുമാറും തേജസ്വി യാദവും വാജ്‌പേയിയുടെ പേരിലുണ്ടായിരുന്ന പാര്‍ക്കിന്റെ പേര് മാറ്റി പഴയ പേര് പാര്‍ക്കിന് നല്‍കിയതോടെ വളരെ രോഷാകുലരായാണ് ബിജെപി നേതാക്കളുടെ പ്രതികരണം. മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള പാര്‍ക്കിന്റെ പേര് മാറ്റുന്നത് കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ലെന്നാണ് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ നിത്യാനന്ദ റായ് കുറ്റപ്പെടുത്തിയത്.

ബിഹാറിലെ പട്നയിലുള്ള അടല്‍ ബിഹാരി വാജ്പേയി പാര്‍ക്കിന്റെ പേരുമാറ്റിയ ബിഹാര്‍ സര്‍ക്കാര്‍ കോക്കനട്ട് പാര്‍ക്കെന്നാണ് പുനര്‍നാമകരണം ചെയ്തത്. വനം- പരിസ്ഥിതിമന്ത്രി തേജ് പ്രതാപ് യാദവാണ് പ്രഖ്യാപനം നടത്തിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയും തേജ് പ്രതാപിന്റെ സഹോദരനുമായ തേജസ്വി യാദവ് തിങ്കളാഴ്ച നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കോക്കനട്ട് പാര്‍ക്കെന്ന പഴയ പേര് വനം വകുപ്പ് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്.

2018-ലാണ് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പേര് പാര്‍ക്കിന് ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയത്. അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ഇന്ന് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കണ്ണിയായ നിതീഷ് കുമാര്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുന്നിലാണ്. വാജ്‌പേയിയുടെ പേര് മാറ്റിയതിനെതിരെ ശക്തമായി ബിജെപിക്കാര്‍ പ്രതികരിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന പേര് പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അധികൃതരുടെ മറുപടി.

മുന്‍ പ്രധാനമന്ത്രി വാജ്‌പേയുടെ പേരുമാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തുമ്പോള്‍ ജനങ്ങള്‍ മൂക്കത്ത് വിരല്‍ വെയ്ക്കുന്നത് നിങ്ങളിടുമ്പോള്‍ ബര്‍മൂഡ ടൈപ്പ് സിനിമ ഡയലോഗ് ഓര്‍ത്താണ്. രാജ്യത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടേയും പേരിലുള്ള പദ്ധതികളുടേയും ലൈബ്രറികളുടേയും സ്മാരകങ്ങളുടേയും സര്‍വ്വകലാശാലകളുടേയും അടക്കം പേര് തോന്നുന്നത് പോലെ മാറ്റിയ മോദി സര്‍ക്കാരില്‍ നിന്നു കൊണ്ടാണ് വാജ്‌പേയുടെ പേര് മാറ്റിയത് കുറ്റകൃത്യമാണെന്ന് നിത്യാനന്ദ് റോയ് ഒക്കെ പറയുന്നത്.

കഴിഞ്ഞ ആഴ്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ലൈബ്രറിയുടെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് കൂടി ഓര്‍ക്കണം.
നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരുമാറ്റം പ്രൈം മിനിസ്റ്റേഴ്സ് മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി എന്നായിരുന്നു. രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനത്തിലാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയെന്നാക്കി മാറ്റിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനും പ്രതിഷേധത്തിനും ഇടയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍. 1948 ഓഗസ്റ്റ് മുതല്‍ 1964 മേയ് 27വരെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ ഉള്‍പ്പെടുന്ന നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയമാണ് ഒറ്റയടിക്ക് നെഹ്‌റുവിന്റെ പേരില്‍ നിന്ന് നരേന്ദ്ര മോദിയും കൂട്ടരും മാറ്റിക്കളഞ്ഞത്.

ജവഹര്‍ലാല്‍ നെഹ്‌റു പേരിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അറിയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അധികാരത്തില്‍ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ സ്വന്തം മരുന്ന് തിരിച്ചു കിട്ടുമ്പോള്‍ പകച്ചുപോവുകയാണ് ബിജെപി. അതാണ് മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള പാര്‍ക്കിന്റെ പേരുമാറ്റുന്നത് ഹീനമായ കുറ്റകൃത്യമല്ലാതെ മറ്റൊന്നുമല്ലെന്ന് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് പറയുന്നതിന് പിന്നില്‍. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാര്‍ക്കിന്റെ പേരുമാറ്റുന്നത് തീര്‍ത്തും നിരാശാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തേജസ്വി, ജനങ്ങള്‍ നിങ്ങളെ ചോദ്യം ചെയ്യും. നിതീഷ് ജി, ഈ പ്രവൃത്തിയില്‍നിന്ന് തേജസ്വിയെ തടയുക എന്ന് പോലും നിത്യാനന്ദ് റായ് പ്രതികരിച്ചു. ബിഹാറിലെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമ്രത് ചൗധരി അടല്‍ജിയോട് നിങ്ങള്‍ക്കുള്ള ആദരവ് ഇതാണോ എന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ചോദിക്കുന്നുമുണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി വക്താവ് അരവിന്ദ് കുമാര്‍ സിങ്ങും രംഗത്തെത്തി. പാര്‍ക്കിന്റെ പേരു മാറ്റിയ നടപടിയെ ബിജെപി അപലപിക്കുന്നുവെന്നും മുന്‍ പ്രധാനമന്ത്രിയുടെ പേര് പുനഃസ്ഥാപിക്കണമെന്നും അരവിന്ദ് കുമാര്‍ സിങ് പറഞ്ഞു. സ്വന്തം പാര്‍ട്ടി ചെയ്യുമ്പോള്‍ പാടി പുകഴ്ത്തുന്നവര്‍ അതേ നടപടി പ്രതിപക്ഷം ചെയ്യുമ്പോള്‍ വാളുമായി ഇറങ്ങിയിരിക്കുകയാണ്. സ്മാരകങ്ങളും സ്ഥാപനങ്ങളും മോദിയുടേയും സംഘപരിവാര്‍ നേതാക്കളുടേയും പേരില്‍ പുനര്‍നാമകരണം ചെയ്യുന്ന ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇത്രയും നാള്‍ ഉയര്‍ന്ന വിമര്‍ശനം കണ്ടില്ലെന്ന് നടിച്ചവരാണ് ബിഹാറിലെ ഒറ്റൊരു നീക്കത്തില്‍ നിലവിളിക്കുന്നത്. എന്തായാലും ബിജെപിക്ക് അവരുടെ തന്നെ മരുന്ന് നല്‍കാന്‍ കരുതിയാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്ന് ബിഹാറിലേയും കര്‍ണാടകയിലേയും നടപടികളില്‍ നിന്ന് വ്യക്തമാണ്. ബിഹാറില്‍ പേര് മാറ്റി തുടങ്ങുമ്പോള്‍ കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയ്ക്ക് മറുപടി നല്‍കുകയാണ് ഓപ്പറേഷന്‍ ഹസ്തയിലൂടെ കോണ്‍ഗ്രസ്.